Friday, 8 July 2016

തെയ്യങ്ങൾ, കോലങ്ങൾ, കളിയാട്ടം (ഭാഗം രണ്ട്)

തോറ്റം
തെയ്യാട്ടവും, തിറയാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ട മറ്റൊരു ചടങ്ങാണ് സ്തോത്രമെന്ന വാക്കിൽ നിന്നുണ്ടായ തോറ്റം. ഉച്ച, അന്തി എന്നിങ്ങനെ പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്ന രണ്ട് വക ഭേദമുണ്ട് തോറ്റത്തിന്‌. കോലക്കാരൻ പട്ട് ചുറ്റി ദേവതാസ്ഥാനത്തിന് മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ച തോറ്റത്തിൽ ചെയ്യുന്നത്. മുച്ചിലോട്ട് ഭഗവതി, കക്കര ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ച തോറ്റം ഉറഞ്ഞ് തുള്ളുക കൂടി ചെയ്യും. അന്തി തോറ്റങ്ങൾ മിക്കതും ഉറഞ്ഞ് തുള്ളും, ചുരുക്കം ദേവകളുടെ അന്തി തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുന്നുള്ളൂ. ശരിയായ നർത്തനം തന്നെയാണ്‌ തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം.

മുച്ചിലോട്ട് ഭഗവതി
വരവിളി തോറ്റം, സ്തുതികൾ, അഞ്ചടി തോറ്റം, മൂല തോറ്റം, പൊലിച്ച് പാട്ട്, ഉറച്ചിൽ തോറ്റം, മുമ്പ് സ്ഥാനം, കുല സ്ഥാനം, കീഴാചാരം തുടങ്ങിയവയാണ് തോറ്റങ്ങളിലെ ഉപ വിഭാഗങ്ങളെങ്കിലും വരവിളി, പൊലിച്ച് പാട്ട്, ഉറച്ചിൽ തോറ്റം എന്നിവ ഒഴിച്ച് മറ്റുള്ളവ എല്ലാ തോറ്റങ്ങളിലും ഉണ്ടാകണം എന്ന് നിർബന്ധമില്ല. തോറ്റത്തിന്റെ പ്രധാന ഭാഗം പദ്യം പോലെ ഗദ്യം ചൊല്ലുന്ന തോറ്റം പാട്ടുകളാണ്‌. തെയ്യത്തിന്റെ ഐതീഹ്യങ്ങൾ പറയുന്നതാണ് തോറ്റം പാട്ടുകൾ. ദേവതാ രൂപം ധരിച്ച തിര്യക്കുകൾ, മേൽ‌ ലോകത്ത് നിന്ന് ഭൂ ലോകത്തേക്കിറങ്ങി  വന്ന് കുടി കൊള്ളുന്നവർ, ദേവതകളായി പരിണമിച്ച ചരിത്ര പുരുഷന്മാർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവനായി അവതരിച്ച് മനുഷ്യ ഭാവത്തിൽ ജീവിച്ചവർ, ആത്മ ഹുതി ചെയ്ത ശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, അഗ്നിയിൽ നിന്നും, വെള്ളത്തിൽ നിന്നും പാൽ കടലിൽ നിന്നും, വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്ക് ദേവതകളായി വന്ന പുരാതന കഥാപാത്രങ്ങൾ, യോനീ ബന്ധമില്ലാത്ത ദിവ്യ പിറവികൾ, മൃഗ രൂപികളായ ദൈവങ്ങൾ എന്നിങ്ങനെ വൈവിധ്യമായ ദേവതകളുടെ പുരാ വൃത്തങ്ങൾ തോറ്റങ്ങളിൽ പറയുന്നു. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി. പീഠം, തറ, കാവ്, സ്ഥാനം, ആയുധം, നാട്, നഗരം എന്നിവക്ക് പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ) പാടുന്നതാണ്‌ പൊലിച്ച് പാട്ട്. തെയ്യങ്ങളുടെ സഞ്ചാര പഥം (നട വഴി), കുടികൊണ്ട സ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഇതിൽ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്ത് പാട്ടും ഇതിലുണ്ടാകും. തായ് പര ദേവത, മുച്ചിലോട്ട് ഭഗവതി തുടങ്ങിയവരുടെ പൊലിച്ച് പാട്ടിന്‌ കൈലാസം പാടലെന്ന പേരും ഉണ്ട്. പൊലിച്ച് പാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽ തോറ്റം. ലളിതമായി പറഞ്ഞാൽ തെയ്യാട്ടത്തിന്റെയും തിറയാട്ടത്തിന്റെയും തലേന്ന് കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിച്ച് സ്തുതികളും ഐതീഹ്യങ്ങളും പാടുകയും, തോറ്റം പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുന്നതുമാണ് തോറ്റം. ചില സ്ഥലങ്ങളിൽ വെള്ളാട്ടം കെട്ടിപ്പുറപ്പെടുക എന്നും ഈ ചടങ്ങിന് പേര് വിളിക്കും. തോറ്റത്തിന്റെ വേഷവിധാനം ലളിതമാണ്, കാണി മുണ്ട് എന്ന വസ്ത്രമുടുക്കുകയും, പട്ടും തലപ്പാളിയും തലയ്ക്ക് കെട്ടുകയും, അരയിൽ ചുവന്ന പട്ട് ചുറ്റുകയും ചെയ്യും. മേൽ പറഞ്ഞ വേഷമണിഞ്ഞ് കാവിന്‌ മുമ്പിൽ വന്ന് കോലക്കാരൻ കൈ ഉയർത്തി വണങ്ങുന്നു. പറിച്ച് കൂട്ടി തൊഴുക എന്നാണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്ത് തേപ്പ് പതിവില്ല. ദേവതാസ്ഥാനത്ത് നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്ക് വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കൊടിയില കൊടുക്കുന്നത് കർ‍മ്മിയാണ്‌. പിന്നെ വീണ്ടും നാല്‌ ‌ ദിക്ക് വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിന് നിൽക്കും. തോറ്റത്തിൽ പിന്നണി പാടുന്ന പ്രധാന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന്‌ കഥകളിയോട് സാമ്യമുണ്ടെങ്കിലും നടനും (കോലക്കാരനും) ഇവിടെ പാടുന്നു.

ഭൈരവൻ
ചുരുക്കി പറഞ്ഞാൽ ഗായക സംഘവും കെട്ടിയാടുന്ന കോലക്കാരനും കൂടി പാട്ട് തുടങ്ങുകയും അവസാനം കോലക്കാരൻ ഉറഞ്ഞാടുകയും ചെയ്യുന്നു. കളിയാട്ടം, പെരും കളിയാട്ടം എന്നിവ പോലെ ഒന്നിലധികം തെയ്യങ്ങൾ കെട്ടുകയും, ഒന്നിലധികം ദിവസം ഉണ്ടാവുകയും ചെയ്യുന്ന ഉത്സവങ്ങൾക്ക് അന്തി തോറ്റം (മൂവന്തി തോറ്റം), ഉച്ച തോറ്റം എന്നിവ ഉണ്ടാകും. ഉത്തര കേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീന കാലത്തെ ജന ജീവിതത്തിന്റെ നാനാവശങ്ങളറിയാൻ തെയ്യ തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാന ക്രമം, ജനന മരണപര്യന്തമുള്ള സംസ്കാര ചടങ്ങുകൾ, തൊഴിൽ, ഉൽപ്പാദന പ്രക്രിയ, വിപണന സമ്പ്രദായം, ദായ ക്രമം തുടങ്ങിയവയെ കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു. പഴയ കാലത്ത് സമൂഹത്തിൽ ഉണ്ടായിരുന്ന അനാശാസ്യ പ്രവണതകളും തോറ്റങ്ങളിലൂടെ മനസ്സിലാക്കാം. ജാതി വൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകതയാണ് പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലുള്ളത്. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെയും അവളുടെ മക്കളെയും കൊല ചെയ്യുന്ന ആങ്ങളമാരെ മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. പണ്ടത്തെ കടൽ‌ വ്യാപാരം, വിപണന രീതികൾ തുടങ്ങിയവ ഈ പാട്ടുകളിൽ കാണാം. മുമ്പ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും തോറ്റം പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ മേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ, പെരുമ്പഴയച്ചൻ തുടങ്ങിയവരുടെ തോറ്റം വ്യക്തമാകുന്നുണ്ട്. പരിസ്ഥിതി വിജ്ഞാനത്തിന്‌ തോറ്റങ്ങൾ മുതൽക്കൂട്ടാണ്‌, വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥല നാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെ കുറിച്ചും കതിവന്നൂർ വീരൻ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്.

കതിവന്നൂർ വീരൻ
ചില പ്രധാന കാവുകളിൽ തെയ്യ കലാകാരന്മാർക്ക് വേഷമണിയാൻ സ്ഥിരം അണിയറകൾ ഉണ്ടാവും. ഇല്ലാത്തിടങ്ങളിൽ താത്കാലികമായി മറകെട്ടി അണിയറ നിർമ്മിക്കും. ഇവിടെ വച്ചാണ് കോലങ്ങള്‍ക്ക് മുഖത്തെഴുത്ത് നടത്തുന്നത്. ചെറിയ മുടിയുള്ള തെയ്യങ്ങൾ അണിയറയിൽ വച്ചു തന്നെ വേഷം പൂര്‍ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്ത് എഴുത്തും അണിഞ്ഞ് ഒരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്ത് വന്ന് മുടി അണിയും. മുപ്പതിലധികം മുടികൾ ഉപയോഗിക്കുന്നുണ്ട്. വട്ടമുടി, ചട്ടമുടി, ഓലമുടി, പാളമുടി, പീലിമുടി, പൊതച്ചമുടി, പൂക്കട്ടി, പുറത്തട്ട്, ഇലമുടി, കൊണ്ഡൽമുടി, തൊപ്പിച്ചമയം, ഓലച്ചമയം തുടങ്ങിയ പേരുകളിലവ അറിയപ്പെടുന്നു. പുതിയ ഭഗവതിയ്ക്ക് പൊതുവേ വട്ടമുടിയാണലങ്കാരം. മുള, കമുക്, പട്ട്, ചെത്തിപ്പൂ, കുരുത്തോല എന്നിവയാണ് വട്ടമുടി നിർമ്മാണത്തിനുപയോഗിക്കുന്നത്. ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവ കൊണ്ട് അലങ്കരിച്ച കലശം (ഓട്ടു പാത്രം ആയിരിക്കും മിക്കവാറും, ചിലപ്പോൾ അതിൽ നിറച്ചിരിക്കുന്നത് കള്ള് ആയിരിക്കും) എഴുന്നള്ളിക്കുന്നത്, കളിയാംബള്ളി എന്ന ബലി, കുരുതി തര്‍പ്പണം, പാരണ തുടങ്ങിയവ അനുഷ്ഠാനങ്ങൾ തെയ്യം നിർവഹിക്കും. ഇലയിൽ പഴം, മലർ, അവൽ, അപ്പം, ഇളനീർ, കല്‍ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ് പാരണ. ചില കാവുകളിൽ തെയ്യത്തിന് മീനും നല്‍കും (മീനമൃത്). നിരവധി തെയ്യങ്ങളും ഒട്ടേറെ ചടങ്ങുകളും പെരുങ്കളിയാട്ടത്തിൽ ഉണ്ടാവും. പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ പെരുങ്കളിയാട്ടത്തെ കുറിച്ച് വിശദമായി ചേർത്തിട്ടുണ്ട്. കളിയാട്ടത്തിന് തീയതി നിശ്ചയിച്ചാൽ നടത്തുന്ന ആദ്യ ചടങ്ങാണ് അടയാളം കൊടുക്കൽ, ഓരോ തെയ്യവും കെട്ടാൻ നിശ്ചിത കോലക്കാരെ (തെയ്യം കെട്ടുന്ന ആൾ) ഏൽപ്പിക്കുന്ന ചടങ്ങാണിത്.

കാല ഭൈരവൻ
തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ ഭൂരിഭാഗവും ശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും തമ്മിൽ ആരാണ് വലിയവൻ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്ക പരിഹാരത്തിന് ശിവനെ കണ്ടു. കൈലാസത്തിൽ ഉള്ള വലിയ ശിവ ലിംഗത്തിന്റെ രണ്ടറ്റങ്ങളിൽ ഏതെങ്കിലുമൊന്ന് (ശിവ ശീര്‍ഷം) ആരാദ്യം കണ്ടു തിരിച്ചു വരുന്നോ, അവരായിരിക്കും വിജയി എന്ന് ശിവൻ പറഞ്ഞതനുസരിച്ച് ബ്രഹ്മാവ്‌ ലിംഗത്തിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു. മന്വന്തരങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്യം കാണാൻ ആകാതെ വന്നപ്പോൾ ബ്രഹ്മ ദേവൻ ലിംഗത്തിന്റെ മുകളിൽ നിന്ന് താഴോട്ട് വീഴുന്ന കൈത പൂവുമായി സംസാരിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അത് പ്രകാരം ലിംഗത്തിന്റെ മുകളിൽ നിന്ന് എടുത്തതാണ് കൈത പൂവെന്ന് ശിവൻ ചോദിച്ചാൽ ബ്രഹ്മാവിനെ പോലെ കൈത പൂവും കളവ് പറയണം എന്നു കൈതപൂവുമായി തീരുമാനിച്ചു. നുണ കേട്ടയുടനെ ശിവൻ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് അറുത്ത് എടുക്കുകയും ആരും നിന്നെ പൂജിക്കാതിരിക്കട്ടെ എന്ന് കൈത പൂവിന് ശാപം നല്‍കുകയും ചെയ്തുവത്രേ. ഇങ്ങിനെയാണ്‌ ബ്രഹ്മാവ്‌ നാന്മുഖനായതും വളരെയധികം സുഗന്ധമേറിയ കൈത പൂവ് പൂജയ്ക്കെടുക്കാതെയായതും. താൻ കോപം കൊണ്ട് ചെയ്ത മഹാ അപരാധത്തിന് പരിഹാരം കാണാൻ കപാലവുമേന്തി ഭൈരവരൂപം ധരിച്ചു ഭിക്ഷയെടുത്ത് ജീവിച്ചു ശിവൻ തന്റെ പാപം തീര്‍ത്തു എന്നാണ് ഐതിഹ്യം. നായയാണ്‌ ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്. കാലഭൈരവനെന്ന നാമത്തിലും ഭൈരവൻ അറിയപ്പെടുന്നു. കാല ഭൈരവൻ വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവ രൂപമാണ്. ശിവന്റെ ഉഗ്ര രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാല ഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാല ഭൈരവനെ ആരാധിക്കാറുണ്ട്. അഗ്നി ഭൈരവൻ, ആദി ഭൈരവൻ, യോഗി ഭൈരവൻ, കങ്കാള ഭൈരവൻ, ശാക്തേയഭൈരവൻ, ഈശ്വര ഭൈരവൻ, കപാല ഭൈരവൻ എന്നിവരാണ് മറ്റുള്ളവർ. ഭൈരവൻ യോഗിമാരുടെ മഠങ്ങളിലെ കുല ദൈവവും, മന്ത്രവാദ പാരമ്പര്യമുള്ള വീടുകളിൽ വിശേഷാലാരാധിച്ചു പോരുന്ന തെയ്യവുമാണ്. പൊയ് കണ്ണണിഞ്ഞ് കയ്യിൽ മണിയും കപാലവുമേന്തി, ഭിക്ഷയ്ക്കിറങ്ങിയ രൂപമായ ഈ തെയ്യത്തിന്റെ പൊലിച്ച് പാട്ട് തുടങ്ങുന്നത് ഇങ്ങിനെയാണ്‌.
പൊലിക പൊലിക ദൈവമേ, പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണി പീഠം, പൊലിക ദൈവമേ
മടക്കിയിട്ട പുള്ളി പൂവാട പുലി തോൽ, പൊലിക ദൈവമേ
കടഞ്ഞു വച്ച ഭിക്ഷാ പൂര കോൽ, പൊലിക ദൈവമേ
വളപട്ടണം പുഴയ്ക്ക് വടക്ക് മലയ സമുദായക്കാരാണ് (ചുരുക്കമായി മാത്രം വണ്ണാന്മാരും വേലന്മാരും) ഈ തെയ്യം കെട്ടിയാടുന്നത്. വളപട്ടണം പുഴയ്ക്ക് തെക്ക് ഈ തെയ്യം കെട്ടിയാടുന്നത്‌ പാണന്മാരാണ്, മാത്രമല്ല അവർ കെട്ടി ആടുന്ന ഭൈരവൻ വൈഷ്ണവ സങ്കൽപ്പത്തിലുള്ളതുമാണ്. പാണന്മാരുടെ വിശ്വാസമനുസരിച്ച് ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ ചീരാളനെ യോഗിമാർക്ക് അറുത്ത് കറി വച്ചു കൊടുത്തെന്നും, സത്യം മനസ്സിലാക്കിയ യോഗിമാർ ചീരാള എന്ന് വിളിച്ചപ്പോൾ ഇറച്ചി കഷണങ്ങൾ ഇലയിൽ തുള്ളി കളിച്ചെന്നും ഓരോ കഷണങ്ങളിൽ നിന്നും ഭൈരവന്മാർ ഉണ്ടായി എന്നുമാണ് (എന്നാൽ തോറ്റം പാട്ടുകളുടെ പിന്‍ബലമില്ല ഈ കഥക്ക്). കരിയാത്തൻ, തെക്കൻ ചാത്തു, തെക്കൻ കരിയാത്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന തെയ്യവും ശിവൻ തന്നെയാണ്. ഈ തെയ്യത്തിന്റെ കൂടെ കരുമകൻ, തെക്കൻ കോമപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിഷ്ണു തെയ്യവും കൈക്കോലൻ എന്ന തെയ്യവും കെട്ടിയാടിക്കാറുണ്ട്. അരിമ്പൂർ കരിയാത്തൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ ഇവരെ കുറിച്ചുള്ള ഐതിഹ്യം ചേർത്തിട്ടുണ്ട്. കോഴിക്കോട് ജില്ല തിക്കൊടി പഞ്ചായത്തിൽ പുറക്കാട് ഗ്രാമത്തിലെ മേൽ പറഞ്ഞ ക്ഷേത്രത്തിന് പുറമേ കണ്ണൂർ ജില്ല ബ്ലാത്തൂർ താഴെപ്പള്ളിയത്ത് കോട്ടത്തും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികൾ. വളരെ ലളിതമായ വേഷമാണ് ഈ തെയ്യങ്ങളുടെത്, ശരീരത്തിൽ വെള്ള കളറും മുഖത്ത് മഞ്ഞ കളറുമാണ് ചമയം. കൊഴുപറ്റം എന്ന ചെറിയ മുടിയും ഈ തെയ്യങ്ങൾക്കുണ്ട്. സവർണ്ണരുടെ ക്ഷൗര വൃത്തി കുല തൊഴിലായുള്ള വിളക്കിത്തല നായർ, നാവു തീയർ, നാതിയൻ, നാദ്യൻ, വളഞ്ചിയർ എന്നിങ്ങനെ ദേശഭേദമനുസരിച്ച് അറിയപ്പെടുന്നവരുടെ കുല ദൈവങ്ങളിൽ ഒന്നാണ് കരിയാത്തൻ. പരിയാരം, കണ്ണപുരം, കണ്ടക്കൈ, കുണ്ടയം, കൊവ്വൽ എന്നിവിടങ്ങളിൽ ഇവര്‍ക്ക് തെയ്യകാവുകളുണ്ട്. തെയ്യം ഇവരെ അറുവർ കാരണോന്മാരേ എന്നാണ് വിളിക്കുക. ക്ടാരന്മാരുടെ കൂടി കുല ദൈവമാണ് കരിയാത്തൻ. അവര്‍ണ്ണരായ തീയർക്ക് പൗരോഹിത്യവും ക്ഷൗര വൃത്തിയും ചെയ്യുന്ന കാവു തീയർ മറ്റൊരു സമുദായമാണ്.
പുതിയ ഭഗവതി
ദാരികനെ കൊല്ലാൻ വേണ്ടി ശിവ പത്നിയായ പാര്‍വതി രൂപമെടുത്തതാണ് ഭദ്രകാളി. ശിവന്റെ തൃക്കണ്ണിൽ നിന്ന് ഉടലെടുത്തതാണെന്നും പറയപ്പെടുന്നു. ദക്ഷ യാഗത്തിൽ സതീ ദേവി ആത്മാഹുതി ചെയ്തപ്പോൾ കോപാകുലനായ ശിവൻ തന്റെ ജട പറിച്ചു നിലത്ത് അടിച്ചപ്പോൾ അതിൽ ഉണ്ടായതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. ഇതോടൊപ്പം വീരഭദ്രനും ഉണ്ടായത്രേ. ഇത് കൂടാതെ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച മറ്റ് ദേവതമാരാണ് ചിറുമ്പമാർ. ശിവൻ സൃഷ്ടിച്ച അഗ്നികുണ്ഡത്തിൽ നിന്നുണ്ടായ ദേവതയാണ് പുതിയ ഭഗവതി. ശിവൻ നായാട്ട് പോയ സമയത്ത് ഉണ്ടായ പുത്രനാണ് വേട്ടക്കൊരു മകന്‍. ശിവൻ തന്റെ ഇടത്തെ തുടയിൽ വലതു കൈ കൊണ്ട് ശക്തിയായി അടിച്ചപ്പോൾ ഉണ്ടായതാണ് വയനാട്ട് കുലവന്‍. ശിവന്റെ കഴുത്തിനും (കണ്ഠത്തിൽ) ചെവിക്കും (കര്‍ണ്ണത്തിൽ) ഇടയിൽ നിന്നും ജന്മം കൊണ്ടവനാണ് അസുഖങ്ങൾ ഭേദപ്പെടുത്തുന്ന കണ്ടാകര്‍ണ്ണന്‍. ശിവന്റെ കണ്ണിൽ നിന്നും ഉടലെടുത്ത ദേവതയാണ് വസൂരിമാല. ശിവ പാര്‍വതിമാര്‍ പുലി വേഷം ധരിച്ചപ്പോൾ ഉണ്ടായവരാണ് പുലിതെയ്യങ്ങൾ. ഇത് പോലെ പൊട്ടൻ തെയ്യം, പുലമാരുതൻ (നന്ദികേശൻ), പുല പൊട്ടൻ (ശിവന്‍), പുല ചാമുണ്ടി (പാര്‍വതി) ഗുളികൻ തുടങ്ങി നിരവധി തെയ്യങ്ങൾ ശിവനുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് പോലെ സൂര്യന്റെ ശാപം കാരണം ഭൂമിയിൽ പാര്‍വതിക്ക് കുറത്തിയായി അവതരിക്കേണ്ടി വന്നു എന്നും കഥകളുണ്ട്.

വിഷ്ണു മൂര്‍ത്തി
മഹാ വിഷ്ണുവിന്റെ നരസിംഹാവതാരമാണ് കാവുകളിലും സ്ഥാനങ്ങളിലും കെട്ടിയാടുന്ന വിഷ്ണു മൂര്‍ത്തി. ഈ തെയ്യത്തിന്റെ ഐതീഹ്യം നീലേശ്വരത്തെ (കാസർഗോഡ്‌) കുറുവാടൻ കുറുപ്പിന്റെ പശുക്കളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യചെക്കനുമായി ബന്ധപ്പട്ടുകിടക്കുന്നു. പറമ്പിലെ മാവിൻ കൊമ്പിലിരുന്നു മാങ്ങ പറിച്ചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യി നിന്നും മാങ്ങ അണ്ടി അത് വഴി പോയ കുറുപ്പിന്റെ അനന്തിരവളുടെ മാറി വീണു. അവൾ അമ്മാവനോട് പരാതി പറഞ്ഞു, കോപിച്ച കുറുപ്പ് കണ്ണനെ കൊല്ലും എന്ന് പാട്ട കൊട്ടി വിളംബരം ചെയ്തു. കണ്ണൻ നാടുവിട്ട് മംഗലാപുരത്ത് എത്തി അവിടെയുള്ള വൃദ്ധയും കൃഷണ ഭക്തയുമായ ഒരു തുളു സ്ത്രീയെ കാണ്ട് അഭയം പ്രാപിച്ചു. കണ്ണന് വിഷ്ണുവിന്റെയും കൃഷ്ണന്റെയും പുരാണ കഥകൾ അവർ പറഞ്ഞു കൊടുത്തു, അങ്ങിനെ കണ്ണനും കൃഷ്ണ ഭക്തനായി. പന്ത്രണ്ടു വര്‍ഷം അവിടെ ചിലവഴിച്ച കണ്ണന്‍ സ്വപ്നത്തി പ്രത്യക്ഷമായ പരദേവത തന്റെ ചുരികയുമെടുത്ത് നാട്ടിലേക്ക് മടങ്ങി പോവാനാവശ്യപ്പെട്ടു. ഉണര്‍ന്ന കണ്ണൻ ചുരിക വിറച്ചു തുള്ളുന്നത് കണ്ടു. അതുമായി യാത്ര പുറപ്പെട്ട അവന് അഭയം കൊടുത്ത സ്ത്രീ ഒരു കന്നി കുടയും നല്‍കി. നീലേശ്വരത്ത് തിരിച്ച് എത്തിയ കണ്ണൻ ബാല്യകാല സഖാവായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി താമര കുളത്തിലെക്കിറങ്ങിയ കണ്ണനെ കുറുപ്പ് ഉറുമി കൊണ്ട് തലയറുത്തു, താമരക്കുളം ചോരക്കുളമായി. പിന്നെ സര്‍വത്ര അനര്‍ത്ഥങ്ങളാണുണ്ടായത്, നാടുനീളെ പകർച്ചവ്യാധി പടര്‍ന്നു, കാലികൾ ചത്തൊടുങ്ങി. പരിഹാരമായി പര ദേവതയെയും കണ്ണനെയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി. ഈ ഐതീഹ്യത്തിലെ പര ദേവത ചാമുണ്ഡിയാണോ, വിഷ്ണുവാണോ എന്ന് വ്യക്തമല്ല, ദേവത ചാമുണ്ഡിയാണെങ്കിൽ കണ്ണനായിരിക്കും വിഷ്ണു മൂർത്തി. എന്നാൽ ഈ ഐതീഹ്യത്തിലെ കുറുപ്പിനെ ഹിരണ്യകശിപുവായും കണ്ണനെ പ്രഹ്ലാദനായും ചിലർ സങ്കല്‍പ്പിച്ചു വരുന്നുണ്ട്. അത് പോലെ പാലന്തായി കണ്ണന്റെ പേരിലും തെയ്യം കെട്ടിയാടാറുണ്ട്. അങ്ങിനെ നോക്കിയാൽ പര ദേവത നരസിംഹ സങ്കൽപ്പത്തിലുള്ള വിഷ്ണു മൂർത്തി തന്നെയായിരിക്കും.
പാലന്തായി കണ്ണൻ
വസ്തുത പരമായി ചിന്തിച്ചാൽ ഈ ഐതീഹ്യം ഇങ്ങിനെ സംഗ്രഹിക്കാം. പാലന്തായി കണ്ണൻ എന്ന വിഷ്ണു ഭക്തൻ ചുരികയിൽ ആവാഹിച്ച് ദേവനെ മലബാറിൽ കൊണ്ടു വന്ന് തെയ്യകോലം കെട്ടി ആരാധിച്ചു. മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയിൽ കടിപാടി തറവാടാണ് മൂല സ്ഥാനം. നീലേശ്വരത്തെ വൈകുണ്ഠ ക്ഷേത്രം മറ്റൊരു പ്രധാന സ്ഥാനമാണ്. ദേശീയ പാത 17ലെ നീലേശ്വരം കരുവച്ചാൽ കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ പടിഞ്ഞാറാണ് വിഷ്ണു മൂർത്തിയുടെ മലബാറിലെ പ്രധാന ആരൂഡമായ വൈകുണ്ഠ ക്ഷേത്രം. കരിങ്ങോട് പുഴ തേജ്വസിനി പുഴയിൽ ചേരുന്നത് ഈ ക്ഷേത്രത്തെ പ്രദിക്ഷണം ചെയ്താണ്. വളരെയധികം സൗന്ദര്യമുള്ളതാണ് വിഷ്ണു മൂർത്തി തെയ്യ കോലത്തിന്റെ മുഖത്തെഴുത്ത്‌. തന്റെ മടിയിൽ വെച്ച് ഹിരണ്യ കശിപുവിന്റെ മാറ് പിളര്‍ന്ന്‍ ചോര കുടിക്കുന്ന നരസിംഹത്തിന്റെ രൗദ്ര ഭാവമാണ് വിഷ്ണു മൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്, ഒപ്പം പ്രഹ്ലാദനെ ആശിര്‍വാദിക്കുന്നതും. മിക്കവാറും കാവുകളിൽ ഉപ ദേവനായി പ്രധാന ദേവതയുടെ വലതു വശത്ത് വിഷ്ണു മൂര്‍ത്തിയുണ്ടാകും. കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിനും നരി വിളിക്കും തുണയായെത്തുന്ന നര ഹരി ഭഗവാൻ നാരായണൻ തന്നെയാണ് പ്രധാന നാട്ടു പര ദേവതയായ ഈ തെയ്യം. മലയരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌, പുലയരും ചിലപ്പോൾ ഈ തെയ്യം കെട്ടിയാടാറുണ്ട്. ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണെന്ന് വിശ്വാസം. തെയ്യത്തിന്റെ ഒരുക്കം ഇങ്ങിനെയാണ്‌. കണ്ണിൽ മഷി എഴുതും, മഞ്ഞൾ പൊടി മുഖത്ത് പുരട്ടും, തലയിൽ വെള്ളകെട്ടും. തല തൊട്ട് നിതംബം വരെ ഉള്ള ചുവന്ന പട്ടുണ്ടാവും. അതിന് മുകളിൽ തലപ്പാളി വെച്ച് മുകളിൽ കാട്ടു ചെത്തി പൂവ് കൊണ്ട് തലതണ്ട കെട്ടും. രണ്ടു കൈത്തണ്ടയിലും മുരിക്കിൽ തീര്‍ത്ത മിനുക്കും മുത്തുകളും പതിച്ചിട്ടുള്ള വളകളുണ്ടാവും, കാലിൽ ചിലമ്പും കാണും.

തീ ചാമുണ്ഡി
ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ചാമുണ്ഡിയായി ശക്തി അവതരിച്ചെന്നാണ് പൊതുവെ പറയുന്ന ഐതീഹ്യമെങ്കിലും ഉത്തര മലബാറിൽ കെട്ടിയാടുന്ന തീ ചാമുണ്ഡി കോലത്തിന്റെ ഐതീഹ്യം വിഷ്ണു മൂർത്തി എന്നും പേരുള്ള നരസിംഹാവതാരം തന്നെയാണ്. ഒറ്റ കോലമെന്നും പേരുള്ള ഈ തെയ്യം കോലം കെട്ടിയാടുന്നതും മലയ സമുദായക്കാരാണ്. അഗ്നിയിലേക്ക് എടുത്ത് ചാടുന്ന ഈ തെയ്യം നരസിംഹ മൂർത്തിയുടെ എല്ലാ രൗദ്ര ഭാവങ്ങളും കാണിക്കുന്നു. തെയ്യത്തിന്റെ വാമൊഴി ഇങ്ങിനെയാണ്‌.

ഇന്ധനം മല പോൽ കത്തി ജ്വലിപ്പിച്ചതിൽ നിര്‍ത്തിയിട്ടുണ്ടെൻ
ഭക്തനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യകശിപു
അഗ്നിയിൽ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി
അതിന് തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിന്
ഇടവരുത്തരുതല്ലോ
.. ആയതൊന്നു ഞാൻ പരീക്ഷിക്കട്ടെ
തീ ചാമുണ്ഡിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഹിരണ്യ വധം കഴിഞ്ഞിട്ടും നര സിംഹ മൂർത്തിയുടെ കോപം ശമിക്കാത്തതിനാൽ ശിവൻ തന്റെ തൃക്കണ്ണ്‍ തുറന്ന്‍ അഗ്നിയുണ്ടാക്കിയെന്നും അതിൽ ചാടി നര സിംഹം തന്റെ ദേഷ്യം ശമിപ്പിച്ചുവെന്നാണ് ഒരു കഥ. മറ്റൊന്ന് നാരായണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു അഗ്നിയിൽ എറിഞ്ഞു എന്നും ഭക്തനെ രക്ഷിക്കാൻ മഹാവിഷ്ണു അഗ്നിയിലേക്ക് ചാടി എന്നാണ്. ഹിരണ്യകശിപുവിനെ കൊന്ന ശേഷം ഭഗവാൻ അഗ്നി ശുദ്ധി വരുത്തി എന്നാണ് മൂന്നാമത്തെ കഥ. തീ ചാമുണ്ഡി വിഷ്ണു മൂർത്തി തന്നെയാണ് എന്ന് മുകളിൽ ചേർത്ത കഥകളിൽ പറയുന്നുണ്ടെങ്കിലും വിഷ്ണു മൂർത്തിയെ കുറിച്ച് ചേർത്ത ഭാഗത്തിൽ പാലന്തായി കണ്ണന്റെ ഒപ്പം കോയിൽ കടിപാടിയിൽ നിന്ന് വന്ന പരദേവത ചാമുണ്ഡിയാണോ വിഷ്ണുവാണോ എന്നത് ഇവിടെയും പ്രസക്തമാണ്. മാത്രമല്ല കളിയാട്ടങ്ങളിൽ വിഷ്ണു മൂർത്തിയുടെയും തീ ചാമുണ്ഡിയുടെയും കോലങ്ങൾ ഒരുമിച്ച് കെട്ടിയാടുന്നുണ്ട് (ഇതിൽ വളരെ ഒന്നും പ്രാധാന്യമില്ലന്നതിനും സാംഗത്യമുണ്ട്, കാരണം പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ടിൽ മുച്ചിലോട്ടമ്മയുടെ തന്നെ രണ്ട് കോലങ്ങൾ ഒരുമിച്ച് കെട്ടി ആടുന്നുണ്ട്). മറ്റൊരു വസ്തുത ചാമുണ്ഡി തെയ്യങ്ങൾ തന്നെ ഒരുപാടുണ്ട്, മറ്റ് ചാമുണ്ഡി തെയ്യങ്ങളെല്ലാം ദേവി രൂപത്തിൽ തന്നെയാണ് കെട്ടിയാടുന്നത്.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved

2 comments: