തീർത്ഥ യാത്ര എന്ന പേരിൽ ഈ ലേഖകൻ കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള ബ്ലോഗുകളിൽ പലപ്പോഴായി തിറയാട്ടം, തെയ്യാട്ടം, കളിയാട്ടം, പെരുങ്കളിയാട്ടം എന്നിവയെ കുറിച്ച് വിവരിച്ചിട്ടുള്ളതെല്ലാം ഒറ്റ ബ്ലോഗാക്കി സംയോജിപ്പിക്കുകയാണിവിടെ. ഈ ബ്ലോഗിന്റെ ദൈർഘ്യം കുറയ്ക്കുവാനായി മേൽ പറഞ്ഞ ബ്ലോഗുകളിൽ കൊടുത്തിരിക്കുന്ന ഐതീഹ്യങ്ങൾ പരമാവധി ഒഴിവാക്കി സൂചകങ്ങൾ മാത്രം കൊടുത്തിരിക്കുകയാണ്. മേൽ പറഞ്ഞ ബ്ലോഗുകളിൽ കൊടുത്തിരിക്കുന്നതും ഈ ബ്ലോഗിലെ പോസ്റ്റുകളിൽ കൊടുത്തിരിക്കുന്നതുമായ ഐതീഹ്യങ്ങൾ മിക്കതും അതിശയോക്തി നിറഞ്ഞതും, സമാനത ഉള്ളതും, ചിലത് പരസ്പര വിരുദ്ധവുമാണ് എന്നുള്ളത് ആദ്യം തന്നെ സൂചിപ്പിക്കുന്നു. ഗ്രാമീണ ജനത അവരവരുടെ മനോധർമ്മമനുസരിച്ച് ചരിത്രവും പുരാണവും കൂട്ടി ചേർത്ത് ഉണ്ടാക്കിയതാണല്ലോ ഐതീഹ്യങ്ങൾ. തെക്കേ മലബാറിലെ (കോഴിക്കോട് ജില്ല പ്രധാനമായും) ഗ്രാമ ക്ഷേത്രങ്ങളേയാണ് തിറ എന്ന് വിളിക്കുന്നത്. ദക്ഷിണ, മദ്ധ്യ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന പടയണി, മുടിയേറ്റ് തുടങ്ങിയ അനുഷ്ഠാന കലകൾ പോലെയുള്ളതാണ് തിറകളിൽ ദൈവ വേഷം കെട്ടി നടത്തുന്ന തിറയാട്ടം എന്ന ചടങ്ങ്. ഉത്തര മലബാറിലെ ഗ്രാമ ക്ഷേത്രങ്ങളെ പൊതുവെ കാവുകൾ, സ്ഥാനം, ഇടം, കോട്ടം, കഴകം എന്ന് ഒക്കെയാണ് വിളിക്കുന്നത്. കേരളത്തിലെല്ലായിടത്തും കാവുകൾ ഉണ്ടെങ്കിലും പ്രധാനമായും അവ കാളിയെ ആരാധിക്കുന്ന ഭഗവതി കാവുകൾ, നാഗങ്ങളെ ആരാധിക്കുന്ന സർപ്പ കാവുകൾ, അയ്യപ്പനെ ആരാധിക്കുന്ന ശാസ്താം (ചാത്തൻ) കാവുകൾ എന്നിവയാണ്. എന്നാൽ ഉത്തര മലബാറിൽ നൂറു കണക്കിന് പ്രാദേശിക ദൈവങ്ങൾ ഉണ്ടെന്നതിനാൽ അവരേയെല്ലാം പ്രതിഷ്ഠിച്ചിരിക്കുന്ന ഇടങ്ങളെ കാവുകളെന്ന് തന്നെ വിളിക്കുന്നു. കാവുകൾ, കോട്ടങ്ങൾ, സമുദായങ്ങളുടെ കഴകങ്ങൾ, പുരാതന തറവാടുകളിലെ സ്ഥാനങ്ങൾ എന്നിവയിലെ ഗ്രാമ മൂർത്തികളെ ദൈവം എന്നതിന്റെ പ്രാദേശിക വാക്കായ തെയ്യം എന്ന് വിളിക്കുന്നു. തെയ്യ കോലം കെട്ടി നടത്തുന്ന ചടങ്ങാണ് തെയ്യം കെട്ട് എന്ന തെയ്യാട്ടം. മൂന്നോ നാലോ ദിവസങ്ങളിലായി പ്രധാന മൂർത്തിയുടെയും ഉപദേവകളുടെയും കോലങ്ങൾ കെട്ടിയാടുന്നതാണ് കളിയാട്ടം എന്ന ചടങ്ങ്. വാർഷിക ഉത്സവമായി നടത്തുന്ന ഈ ചടങ്ങിനെ ആണ്ട് കളിയാട്ടമെന്നും, പത്തോ പന്ത്രണ്ടോ വർഷത്തിലൊരിയ്ക്കൽ വിപുലമായ രീതിയിൽ നടത്തുന്ന ഈ ചടങ്ങിനെ പെരും കളിയാട്ടം എന്നും വിളിക്കുന്നു. ആണ്ട് കളിയാട്ടവും പെരും കളിയാട്ടവും നടക്കാത്ത കാവുകളും ഉണ്ട്, ചില കാവുകളിൽ രണ്ടും മറ്റ് ചിലയിടങ്ങളിൽ മൂന്നും വർഷങ്ങൾ കൂടുമ്പോഴും കളിയാട്ടം നടക്കുന്നു. പെരും കളിയാട്ടം നടക്കുന്ന കാവുകളിൽ ആണ്ട് കളിയാട്ടം നടത്താറില്ല. പന്ത്രണ്ട് വർഷത്തെ ഇടവേളയിൽ പെരും കളിയാട്ടം നടത്തണം എന്നും നിർബന്ധമില്ല. അറുപത് വർഷത്തിന് ശേഷം പെരും കളിയാട്ടം നടത്തിയ കാവുകളും ഉത്തര കേരളത്തിൽ ഉണ്ട്.
കാലിച്ചാൻ
വടക്കെ മലബാറിൽ തുലാ
മാസം പത്തിനാണ് തെയ്യങ്ങൾ കെട്ടിയാടാൻ ആരംഭിക്കുന്നത്. പുലയ സമുദായം കെട്ടിയാടുന്ന
കാലിചേകോൻ എന്ന കാലിച്ചാൻ തെയ്യം നാട് കാണാനിറങ്ങുന്നത് ഈ ദിവസമാണ്. രണ്ടാമതായി കെട്ടിയാടുന്നത്
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷ കണ്ടൻ തെയ്യമാണ്. തെയ്യാട്ടത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും
ഉള്ളത് കൊണ്ട് ഈ തെയ്യാട്ടമാണ് ആദ്യത്തേതായി കരുതുന്നത്. എന്നാലിത് അംഗീകരിക്കാത്ത
വിഭാഗങ്ങളും ഉണ്ട്, അവരുടെ വാദത്തിൽ തുലാം ഒന്നിന് ചെറുവത്തൂരിനടുത്ത് തിമിരി വയലിൽ
വിത്തു വിതയ്ക്കാൻ ഇറങ്ങുന്ന വലിയ വളപ്പിൽ ചാമുണ്ഡിയാണ് ആദ്യമായി ഉറഞ്ഞാടുന്ന
തെയ്യം. അന്ന് തന്നെയാണ് പയ്യന്നൂരിന് അടുത്ത് തെക്കടവൻ തറവാട് കാവിൽ വേലന്മാർ
കെട്ടിയാടുന്ന കുണ്ടോറ ചാമുണ്ഡി, കുറത്തി, തോരക്കാരത്തി (തുറക്കാരത്തി) എന്നീ
തെയ്യങ്ങൾ കെട്ടിയാടുന്നത്. രണ്ട് വാദങ്ങളും അനുസരിച്ചായാലും തുലാ മാസം മുതൽ ഇടവ പാതി
വരെയാണ് (ഒക്ടോബർ പകുതി മുതൽ മെയ് അവസാനം വരെ) തെയ്യാട്ട കാലം.
വിഷ കണ്ടൻ
തെയ്യാട്ട കാലത്തല്ലാതെയും
തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട്, അവരാണ് ബാധോച്ചാടന മൂര്‍ത്തികൾ കൂടിയായ വീടോടികൾ. ബാല ഗന്ധർവൻ, മാരണ ഗുളികൻ,
മാരണ പൊട്ടൻ, കുറുന്തിനി പോതി എന്നീ ഉച്ചാടന കോലങ്ങളും ഗര്‍ഭിണികളെ ബാധിക്കുന്ന പല തരത്തിലുള്ള ബാധകളെ നീക്കുവാൻ കെട്ടിയാടിക്കുന്ന കരുകലക്കി,
പിള്ളതീനി, കല്ലുരുട്ടി, ഉടൽവരട്ടി എന്നിവരും വേടൻ, ഗളിഞ്ചൻ, കാലൻ, മറുത, ആടി എന്നിവരുമാണ് വീടോടി തെയ്യങ്ങൾ. ഇവർക്ക് സവിശേഷമായ ആട്ട ക്രമങ്ങളും വേഷ
ഭൂഷാധികളുമാണ്. വീടോടി തെയ്യത്തിന്റെതായിരിക്കും ഏതൊരു കോലക്കാരനും കെട്ടുന്ന ആദ്യ
തെയ്യം.
ഉച്ചാടന കോലങ്ങൾ
മഴ ഇട മുറിയാതെ പെയ്യുന്ന കര്‍ക്കിടകത്തിൽ വീടുകൾ തോറും എട്ടും പത്തും വയസ്സുള്ള കുട്ടികൾ കുഞ്ഞി തെയ്യം കെട്ടി ആടാൻ വരും അവരാണ് കര്‍ക്കടക തെയ്യങ്ങളെന്നും മാരി തെയ്യങ്ങളെന്നും വിളിക്കുന്ന ആടി തെയ്യങ്ങൾ. വണ്ണാൻ സമുദായത്തിലെ കുട്ടികളാണ് ആടി എന്ന പാര്‍വതി സങ്കല്പത്തിലുള്ള കര്‍ക്കടോത്തി തെയ്യത്തെ കെട്ടിയാടുന്നത്. കാസര്‍ഗോഡ് ജില്ലയിൽ മറുത എന്ന കുട്ടി തെയ്യത്തെയാണ് ഇതേ സങ്കല്പത്തിൽ കെട്ടിയാടിക്കുന്നത്. പൂക്കൾ ചിരിക്കുന്ന ചിങ്ങത്തിലും കുട്ടി തെയ്യങ്ങൾ വരും. ഓണത്തപ്പ സങ്കല്പത്തിലുള്ള ഓണത്താർ എന്ന കുട്ടി തെയ്യം വരിക കയ്യിൽ ഓണ വില്ലും ചെറുമണിയും പിടിച്ചാണ്. കിരാതാര്‍ജ്ജുനീയം കഥ പാടികൊണ്ട് വേടൻ സങ്കല്‍പ്പത്തിലുള്ള ശിവ മൂര്‍ത്തിയുമായി മലയർ വരുന്നത് ചിങ്ങത്തിലെ ഉത്രാടം തിരുവോണം നാളുകളിലാണ്. വേടൻ ഇറങ്ങുന്നത് മുഖത്ത് ചായില്യ തേപ്പണിഞ്ഞ്, ചുറ്റാടയും ചെറു കിരീടവും മെയ്യാഭരണങ്ങളും അണിഞ്ഞാണ്. പാശുപതാസ്ത്രം നേടുവാൻ അര്‍ജ്ജുനൻ തപസ്സ് ചെയ്യുന്നതും വേടവേഷം ധരിച്ചു ശിവൻ പരീക്ഷിക്കാനെത്തുന്നതുമായ കിരാതാര്‍ജ്ജുനീയ കഥയാണ് ചെണ്ടക്കാർ ഈണത്തിൽ പാടുക. കാലൻ കോലവും ഇതേ ഉദ്ദേശ്യത്തോടെ കെട്ടിയാടിക്കാറുണ്ട്. മുഖത്ത് ചായില്യ കുറിയണിഞ്ഞ്, ചുകപ്പു ഉടുത്ത് ചെറു കിരീടമണിഞ്ഞാണ് കുട്ടി തെയ്യങ്ങൾ വരുന്നത്. അച്ഛന്റെ ചെണ്ട കോലിന്റെ താളത്തിൽ വെള്ളോട്ട് മണി കുലുക്കികൊണ്ടാണ് കുട്ടി തെയ്യം വീട്ടുമുറ്റത്ത് വൃത്താകാരത്തിൽ നൃത്തമാടും. ഭക്തി പുരസ്സരമാണ് മലബാറിലെ ഗ്രാമീണ ജനത കുട്ടി തെയ്യങ്ങളെ സ്വീകരിച്ച് കാണിക്കയര്‍പ്പിക്കുന്നത്.
ആടി തെയ്യങ്ങൾ
കൃത്യമായ അതിർ വരമ്പുകൾ
ഒന്നും കൊടുക്കാൻ പറ്റില്ലെങ്കിലും തെയ്യങ്ങളെ അമ്മ ദൈവങ്ങൾ (ഇതിൽ കന്യകമാരായ ദേവിമാരും
ഉൾപ്പെടും), മരക്കല ദേവതകൾ, യുദ്ധ ദേവതകൾ, രോഗ ദേവതകൾ, നായാട്ട് ദേവതകൾ, നാഗ ദേവതകൾ,
മൃഗ ദേവതകൾ, ഭൂത യക്ഷി ദേവതകൾ, ഉർവര ദേവതകൾ, മന്ത്രമൂർത്തികൾ, വനമൂർത്തികൾ, വൈഷ്ണവ
മൂർത്തികൾ, പരേതാത്മാക്കൾ എന്നിങ്ങനെ തരം തിരിക്കാം. കാവുകൾ മിക്കതും ജാതി സമുദായക്കാരുടേത് ആണെങ്കിലും ഗ്രാമത്തിലെ നാനാ ജാതി മതസ്ഥരുടെയും കൂട്ടായ്മ
തെയ്യാട്ട വേളയിലും മറ്റ് വിശേഷാവസരങ്ങളിലും കാണാവുന്നതാണ്. പന്തലിനുള്ള മരമൊരുന്നതും
പീഠമൊരുക്കുന്നതും ആശാരിയും, പള്ളിവാളും കൈ വിളക്കും ഉണ്ടാക്കുന്നത് കൊല്ലനും,
ഓട്ടുരുക്കൾ തയ്യാറാക്കുന്നത് മൂശാരിയും, എണ്ണ എത്തിക്കുന്നത് വാണിയനും, സ്വര്‍ണ്ണം
വിളക്കുന്നത് തട്ടാനും, കാവിലേക്ക് ആവശ്യമായ തഴ പായകൾ നല്‍കുന്നത് പുലയരും പറയരും, മാറ്റ് തുണി എത്തിക്കുന്നത് വെളുത്തേടനും, കലശം ഒരുക്കുന്നത് തീയ്യനും,
മുഹൂര്‍ത്തം കുറിക്കുന്നതും ആചാര കുട സമര്‍പ്പിക്കുന്നതും കണിയാനും, രക്ഷാധികാരി നായരും (നമ്പ്യാർ) ശുദ്ധികര്‍മ്മങ്ങൾക്ക് അധികാരി
ബ്രാഹ്മണനുമാണ്. ചില കാവുകളിൽ തെയ്യാട്ടത്തിനുള്ള വെറ്റില
നല്‍കുന്നത് മുസ്ലിം തറവാട്ടുകാരാണ്. ചുരുക്കത്തിൽ വിത്യസ്ത ജാതി മതക്കാരുടെ ഒരു കൂട്ടായ്മയാണ് കാവുകളിലെ തിറയാട്ടങ്ങൾക്കും, തെയ്യാട്ടങ്ങൾക്കും, കളിയാട്ടങ്ങൾക്കും
കാണുന്നത്.
തിറയാട്ടം
വണ്ണാൻ, മലയൻ, വേലൻ,
കോപ്പാളൻ, മാവിലൻ, ചിങ്കത്താൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ തുടങ്ങിയ സമുദായങ്ങളാണ്
പൊതുവേ തെയ്യം കെട്ടുന്നത്. ഈ സമുദായക്കാരെല്ലാം അധസ്ഥിത അവര്‍ണ്ണ ജാതിയില്‍പ്പെട്ടവരാണ്.
എല്ലാ തെയ്യങ്ങളും എല്ലാ തെയ്യാട്ട ജാതിക്കാര്‍ക്കും കെട്ടിയാടുവാൻ അവകാശമില്ല.
ഓരോ ജാതിക്കും ഇന്നയിന്ന തെയ്യങ്ങൾ എന്ന് വിധിച്ചിട്ടുണ്ട്. എന്നാൽ ഈ അഭിപ്രായം
തെറ്റാണെന്നും വാദമുണ്ട്, കാരണം സവര്‍ണ ജാതിക്കാർ കെട്ടി ആടുന്ന പല തെയ്യങ്ങളും
പുലയരും കെട്ടിയാടാറുണ്ട്. മടയിൽ ചാമുണ്ഡിയും, കുണ്ടോറ ചാമുണ്ഡിയും, പഞ്ചുരുളിയും
പുലയരും കെട്ടിയാടാറുണ്ട്. പുലയർ കെട്ടിയാടുന്ന പൊട്ടൻ തെയ്യം പുല പൊട്ടനെന്നും,
ചാമുണ്ഡി പുല ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മറ്റ് പല ജാതികളും ഒരേ തെയ്യങ്ങൾ
അവരവരുടെ സമുദായത്തിൽ കെട്ടിയാടാറുണ്ട്. ഉദാഹരണം പഞ്ചുരുളി തെയ്യം മലയൻ, കോപ്പാളൻ,
മാവിലൻ, ചിങ്കത്താർ, വേലൻ ജാതിക്കാർ കെട്ടിയാടുന്നു. ചില മുച്ചിലോട്ട് കാവുകളിൽ വണ്ണാൻ,
അഞ്ഞൂറ്റാൻ എന്നീ രണ്ടു ജാതിക്കാർ ഒരേ സമയം മുച്ചിലോട്ടമ്മയുടെ രണ്ട് തെയ്യങ്ങൾ കെട്ടുന്നതുമുണ്ട്. കുട്ടി ചാത്തനെ പോലെയുള്ള ചുരുക്കം കോലങ്ങൾ ഒഴിച്ചാൽ ഭൂരിപക്ഷം കോലങ്ങളും
കെട്ടി ആടാനുള്ള അവകാശം മേൽ പറഞ്ഞ ജാതിക്കാർക്കാണ്. അതിൽ തന്നെ മുക്കാൽ പങ്കും കെട്ടിയാടുന്നത്
വണ്ണാൻ സമുദായക്കാരാണ്. ബാക്കിയുള്ളവ മലയനും, വേലനും, കോപ്പാളനും, പുലയനുമൊക്കെ കെട്ടും.
മുടിയേറ്റ്
വണ്ണാന്‍മാർ
കെട്ടുന്ന പ്രധാന തെയ്യങ്ങളാണ് ഭൈരവൻ, വയനാട്ട് കുലവൻ, വൈരജാതൻ, മുന്നായീശ്വരൻ,
ആരിയ പൂമാരുതൻ, കണ്ടനാർ കേളൻ, കുടി വീരൻ, വേട്ടക്കൊരു മകൻ,
ഊര്‍പ്പഴശ്ശി, പുലിയൂർ കണ്ണൻ, പെരുമ്പുഴയച്ചൻ, കോരച്ചൻ, തച്ചോളി ഒതേനൻ,
ക്ഷേത്രപാലകൻ, കതിവന്നൂർ വീരൻ, പട വീരൻ, നാഗ രാജൻ, തെക്കൻ കരിയാത്തൻ, പുലി മാരുതൻ,
കന്നിക്കൊരു മകൻ, പാടാർ കുളങ്ങര വീരൻ, വിഷകണ്ടൻ, കുരിക്കൾ തെയ്യം, കയറൻ തെയ്യം,
പട്ടർ തെയ്യം, ബാലി മുതലായവ. മുത്തപ്പനും പുതിയ ഭഗവതിയും വണ്ണാന്മാര്‍ക്ക് എന്നും
കെട്ടിയാടാനവകാശമുള്ള തെയ്യങ്ങളാണ്.
പടയണി
മലയർ കെട്ടിയാടുന്ന
പ്രധാന തെയ്യങ്ങളാണ് നാലാൾ പൊക്കത്തിൽ കോരി കൂട്ടിയ കനൽ മേലെരിയിൽ നൂറ്റിയൊന്ന്
വട്ടം വരെ വീഴുന്ന തീ ചാമുണ്ഡി എന്ന ഒറ്റ കോലം, ഒടയിലും, മുടിയിലും, ഇടുപ്പിലും
ആളിക്കത്തുന്ന പന്തവും ഏന്തി താണ്ഡവമാടുന്ന അഗ്നി കണ്ടാകർണൻ, നീളൻ മുടിയണിഞ്ഞ് ഒരാൾ
പൊക്കത്തിലുള്ള മുളങ്കാലുകളിൽ കാവിന് ചുറ്റും നൃത്തമാടുന്ന ഗുളിക രാജൻ, ഭൈരവൻ,
കുട്ടിച്ചാത്തൻ (പൂക്കുട്ടിയും കരിങ്കുട്ടിയും), വിഷ്ണു മൂര്‍ത്തി (നരഹരി), പൊട്ടൻ
തെയ്യം, രക്തേശ്വരി, പഞ്ചുരുളി, ഉച്ചിട്ട, കരുവാൾ, രക്ത, മടയിൽ, മൂവാളന്‍കുഴി
ചാമുണ്ഡിമാർ, വസൂരി മാല, ചുടല കാളി, ധൂമാവതി, കുറത്തി, കണ്ണമ്മാൻ തെയ്യം എന്നിവ.
മലയസ്ത്രീ കെട്ടുന്ന മലയികോലമാണ് കണ്ണൂർ മാട്ടൂലിലെ തെക്കുമ്പാട് കൂലോത്തെ ദേവ കൂത്ത്
തെയ്യം. വളളി എന്ന ഈ ദേവസ്ത്രീ കോലത്തിന്റെ കൂടെ നാരദ വേഷം ധരിച്ച ഒരു
ബാലനുമുണ്ടാകും.
ദേവക്കൂത്ത്
കര്‍ണ്ണാടകയിലെ കുന്ദപുരത്ത്
നിന്ന് കേരളത്തിലേക്ക് വന്ന മാവിലരിൽ നിന്നും വഴി പിരിഞ്ഞവരാണ് ഉത്തര മലബാറിലെ വേലന്മാർ.
തുളുവാണ് ഇവരുടെ ഭാഷ, ഭദ്രകാളിയാണ് ഇവരുടെ ഭരദേവത. കുണ്ടോറ ചാമുണ്ഡി, കല്ലുരുട്ടി,
പരവ, കുറത്തി, തോരക്കാരത്തി, മോന്തിക്കോലം, പരവ ചാമുണ്ഡി എന്നിവയാണ് ഇവർ കെട്ടിയാടുന്ന
തെയ്യങ്ങൾ. മാവിലർ കഴിവുറ്റ പുനം കൃഷിക്കാരും സ്വന്തമായി തെയ്യക്കാവുള്ളവരുമാണ്.
അത് കൊണ്ട് തന്നെ സ്വജാതിയിലെ കലാകാരന്‍മാരെ കൊണ്ട് തന്നെയാണ് ഇവർ തെയ്യം കെട്ടി ആടിക്കുന്നത്.
കൊടുവാളൻ തെയ്യമാണ് ഇവരുടെ പ്രധാനപ്പെട്ട തെയ്യം. ഇവരുടെ തെയ്യങ്ങളുടെ പ്രത്യേകത
തീര്‍ത്തും പ്രകൃതി സിദ്ധ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ആടയാഭരണങ്ങളായിരിക്കും
ധരിക്കുക എന്നതാണ്. കാട്ട് മടന്ത, കരി മണൽ ചാമുണ്ഡി, കൂര്‍വം തെയ്യം, കുഞ്ഞാർ കുറത്തി,
പുള്ളി കുറത്തി, മലങ്കുറത്തി, നറു കണ്ടന്‍, ചിങ്ങത്താര്‍ വീരന്‍, വീരമ്പിനാര്‍,
തെയ്യോട്ട് തെയ്യം, വണ്ട് തെയ്യം, ചട്ടിയൂർ ഭഗവതി, കാരണോർ തെയ്യം, മുത്താരൻ
(മുത്തശ്ശന്‍), വന പൂതം, കല്ലുരുട്ടി തുടങ്ങി ഒന്ന് കുറെ നാല്‍പ്പത് തെയ്യങ്ങളുണ്ട്
ഇവര്‍ക്ക്. കൂടാതെ ആലി മാപ്പിള, കലന്തൻ മുക്രി, പോക്കർ മുക്രി, കോയി മമ്മദ് എന്നീ മാപ്പിള
തെയ്യങ്ങളെയും ഇവർ അവതരിപ്പിക്കുന്നു.
ഭദ്രകാളി തീയാട്ട്
മലബാറിലെ മലയോര
മേഖലയിൽ താമസിക്കുന്ന കോപ്പാളരാണ് തെയ്യം കെട്ടുന്ന മറ്റൊരു സമുദായം. തെയ്യം
കെട്ടുന്നതിനെ ഭൂതം കെട്ട് എന്നാണ് ഇവർ പറയുക. മുപ്പത്തിയെട്ടിലേറെ തെയ്യങ്ങളെ ഇവർ
കെട്ടിയാടുന്നുണ്ട്. പടിഞ്ഞാറെ ചാമുണ്ഡി, കോമറ ചാമുണ്ഡി, കക്കഖടി ചാമുണ്ഡി,
പിലാടുക്ക ചാമുണ്ഡി, പുളി ചാമുണ്ഡി, കുറത്തി, മാനിച്ചി, പഞ്ചുരുളി, കൊറഗതനിയ,
ആട്ടക്കാരി, പ്രാമ്മണ, പൊട്ടജ്ജ, കല്ലുരുട്ടി, മക്കാളി, മലറായ, ഇരുവർ പൂത്, ഗുളികൻ,
ഗളിഞ്ചന്‍, ബബ്ബരിയൻ, ജോഗി തെയ്യം തുടങ്ങിയവയാണ് ഇവർ പ്രധാന തെയ്യങ്ങൾ.
കോപ്പാളരാണ് മിക്ക തുളു തെയ്യങ്ങളും കെട്ടുന്നത്. ഇവരുടെ ഉപ ജാതികളായ വെട്ടുവരും പരവരും പൂമാനി, കിനിമാണി എന്നീ തെയ്യങ്ങളും കോപ്പാളർ
കെട്ടുന്ന മിക്ക തെയ്യങ്ങളും കെട്ടിയാടാറുണ്ട്.
അയ്യപ്പൻ തീയാട്ട്
തിറ കെട്ടുന്ന ഒരു വിഭാഗമാണ്
കൊയിലാണ്ടി, വടകര, തലശേരി തുടങ്ങിയ ദേശങ്ങളിൽ കൂടുതലായുള്ള മുന്നൂറ്റാന്മാർ.
കുശവരുടെ കാവുകളിലും മറ്റും കെട്ടിയാടുന്ന പുള്ളി വേട്ടക്കൊരു
മകൻ, മറ്റ് കാവുകളിലെ അങ്കക്കാരൻ,
കുട്ടി ചാത്തൻ, ഇളവില്ലി, കരിവില്ലി, തൂവക്കാരി, കമ്മിയമ്മ, പരാളിയമ്മ, പുള്ളി പോതി,
വണ്ണാത്തി പോതി എന്നിവരേയാണ് ഇവർ കെട്ടിയാടുന്നത്.
യക്ഷഗാനം
അഞ്ഞൂറ്റാന്മാർ എന്ന
വിഭാഗവും തെയ്യാട്ടം കുല തൊഴിലാക്കിയവരായിരുന്നു എങ്കിലും ഇപ്പോൾ എണ്ണത്തിൽ
കുറവാണ്. കോലത്തിരി രാജാവിന്റെ കുല ദേവതയായ തായ് പര ദേവത, മുത്തപ്പന്റെ ആരൂഡമായ
പുരുളി മലയിൽ മുത്തപ്പൻ എന്നിവരെ കെട്ടിയാടുന്നത് ഇവരാണ്. പറശ്ശിനി കടവ് മുത്തപ്പൻ
മടപുരയിൽ തിരുവപ്പന കെട്ടുന്നത് ഇവരായിരുന്നു (ഇപ്പോൾ വണ്ണാന്മാരാണ് തിരുവപ്പന
കെട്ടിയാടുന്നത്). ആദ്യ കാലത്ത് മുച്ചിലോട്ടമ്മയുടെ കോലവും ഇവർ തന്നെയായിരുന്നു കെട്ടിയിരുന്നത്,
കോലം ധരിക്കാൻ പ്രാപ്തിയുള്ളവർ പിന്നീട് ഇവരുടെ ഇടയിൽ കുറഞ്ഞപ്പോൾ വണ്ണാന്മാർക്കായി
ആ ചുമതല. കുറെ കഴിഞ്ഞപ്പോൾ രണ്ട് കൂട്ടരും തമ്മിൽ അവകാശ തർക്കമാവുകയും പൂന്തുരുത്തി
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ടത്തിന് രണ്ട് കൂട്ടർക്കും അവസരം കൊടുക്കുകയും
ചെയ്തു. അങ്ങിനെയാണത്രേ അവിടെ ഒരേ സമയം രണ്ട് തിരുമുടികൾ ഉയരുന്നത്. ചില കാവുകളിൽ പോര്‍ക്കലി ഭഗവതിയുടെയും പുതിയ ഭഗവതിയുടെയും
കോലങ്ങിളിവരാണ് കെട്ടുന്നത്.
കാളിയൂട്ട്
കളനാടികളെന്ന
ആദിവാസി തെയ്യം കെട്ട് സമുദായം വയനാട്ടിൽ മുത്തങ്ങ, പുല്‍പ്പള്ളി, മല വയൽ, പാക്കം
തേലമ്പാറ എന്നിവിടങ്ങളിലുള്ളവരാണ്. പൂതാടി, പാക്കം, പുറക്കാടി, കാരന്‍, കണ്ടൻ
പുലി, മല കരിങ്കാളി, കാളിമല തമ്പുരാൻ എന്നിവരുടെ കോലങ്ങളാണ് ഇവർ പ്രധാനമായും കെട്ടുന്നത്.
നിലത്തിൽ പോര്
മറ്റൊരു തെയ്യം കെട്ട്
സമുദായമായ പുലയർ പ്രധാനമായും ഇവരുടെ തന്നെ കാവുകളിലാണ് തെയ്യം കെട്ടുന്നത് മറ്റ് സമുദായക്കാരുടെ
കാവുകളിലൊന്നും ഇവര്‍ക്ക് തെയ്യാട്ടമില്ല. സവര്‍ണ്ണ കാവുകളിലേത് പോലെ തന്നെ ഇവരുടെ
തെയ്യാട്ടവും തുടങ്ങുന്നത് തുലാം പത്തിനാണ്. അന്ന് പുലയരുടെ കോട്ടത്ത് കെട്ടിയാടുന്ന
കന്നുകാലി സംരക്ഷകനായ കാലിച്ചേകോനെന്ന (കാലിച്ചാൻ) തെയ്യം അലങ്കരിച്ച നീളൻ
കുടയുമായി തുടിയും കിണ്ണവും ഒരുക്കുന്ന താള മേളത്തോടെ ഗ്രാമ ഗൃഹങ്ങൾ തേടി ഇറങ്ങും.
അയിത്തക്കാരായത് കൊണ്ട് മേൽ ജാതിക്കാരുടെ പടി പുരയിൽ നിന്നാണ് ഇവർ പാടിയാടുക. ഈ
പുല തെയ്യത്തിന് വീട്ടുകാർ അരിയും നെല്ലും പണവും കാണിക്കയായി നല്‍കും. കര്‍ക്കിടകത്തിൽ
നാട്ടിൽ വന്നു കൂടുന്ന മാരി, മാമായം എന്നീ ദുർദേവതകളെ കടലിലേക്ക് തന്നെ
ആട്ടിയകറ്റാൻ വേണ്ടി കര്‍ക്കിടകം ഇരുപത്തിയെട്ടിന് മാടായി കാവിന്റെ തിരു നടയ്ക്ക് അപ്പുറത്ത്
മാരിക്കരുവനാട്ടം എന്ന ഉച്ചാടന കര്‍മ്മാരാധന നടത്താറുണ്ട്. അന്ന് ഇറങ്ങുന്ന മാരി
കലിയൻ, മാരി കലിച്ചി, മാമായ കലിയൻ, മാമായ കലിച്ചി എന്നിവർ വീടുതോറും പാടിയാടി
ഒടുവിൽ കടൽ കരയിലെത്തി കപ്പലിൽ വന്ന ദുർ ദേവതകളെ കടലിലേക്ക് തന്നെ ആട്ടിയകറ്റും. തിരിയോല
തിരുവുടയാടയും പൊയ് മുഖവുമായി കുളിയന്മാർ മാരിയും പനിയും ആട്ടി തെളിച്ചു വരുമ്പോൾ
ഐശ്വര്യത്തെ പ്രദാനം ചെയ്തു കൊണ്ട് കലിയനും കലിച്ചിയും ആടിത്തിമിര്‍ക്കും. പുലയരുടെ
കോട്ടങ്ങളിൽ വെളിച്ചപ്പാട് ഇല്ല, ഓരോ കോട്ടവും ഒന്നിലേറെ വീട്ടുകാരുടെ ആരാധനാ മൂര്‍ത്തികൾ
കുടികൊള്ളുന്നതായിരിക്കും. കാവുമ്പായി പോതി, കരിഞ്ചാമുണ്ടി, മടയിൽ ചാമുണ്ഡി,
കുണ്ടോറ ചാമുണ്ഡി, ബങ്കുളത്ത് ഭഗവതി, കല്ലന്താറ്റു ഭഗവതി, പേത്താളന്‍, ഗുളികന്‍,
വെള്ളൂർ കുരിക്കൾ, കാരി കുരിക്കൾ, ധര്‍മ്മ ദൈവം, വിഷ്ണു, ഈറ്റു മൂര്‍ത്തി,
മരുതിയോടന്‍, മന്ത്ര മൂര്‍ത്തി, ഐപ്പള്ളി തെയ്യം, എമ്പ്രാൻ തെയ്യം, കുറത്തി,
കൂമനാട്ടി, പഞ്ചുരുളി, വടവത്തൂർ മുത്തർ, ചോരയിൽ പൊടിച്ച ഗുരു നാഥന്‍, നാഗ കന്നി,
വട്ട്യൻ പൊള്ള, പുലപ്പൊട്ടൻ തുടങ്ങി മുപ്പത്തൈവർ ദേവകളെ ഇവർ കെട്ടിയാടുന്നു.
അർജ്ജുന നൃത്തം
തുലാത്തിൽ ആരംഭിച്ചു ഇടവ പാതിയോടെ തെയ്യാട്ടകാലം അവസാനിച്ചാൽ മിക്ക തെയ്യാട്ടക്കാരും
പട്ടിണിയിലാകും. കുല തൊഴിലിന് പുറമെയുള്ള തയ്യൽ
പണി, വൈദ്യവൃത്തി, മന്ത്രവാദ കര്‍മ്മങ്ങൾ, ആടയാഭരണങ്ങൾ മിനുക്കൽ, പുതിയ തെയ്യ ചമയങ്ങൾ തീര്‍ക്കൽ, താളങ്ങളും
കലാശങ്ങളും ചൊല്ലിയാടി പഠിക്കുക, ഓരോ തെയ്യത്തിന്റെയും അനുഷ്ഠാനക്രമങ്ങളും
കാവുകളിലെ വിധി ക്രമങ്ങളും മനപാഠമാക്കുക ഇവയൊക്കെ ചെയ്യുന്നത് ഈ സമയത്താണ്.
വേലകളി
വണ്ണാന്മാർ ബാല ചികിത്സയിലും ഗൃഹ വൈദ്യത്തിലും തുന്നൽ പണിയിലും മുന്നിട്ടു നില്‍ക്കുന്നു. ഇവർ ശീല
കുടകൾ തുന്നുകയും വലിയ വീടുകളിൽ ഉന്നം (പഞ്ഞി) നിറച്ചു കിടക്ക ഒരുക്കി
കൊടുക്കുകയും ചെയ്യാറുണ്ട്. കേന്ത്രോൻ പാട്ട് എന്ന
ബാധോച്ചാടന കര്‍മ്മവും അകനാൾ തീര്‍ക്കൽ
എന്ന മന്ത്രവാദ കര്‍മ്മവും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ബാധിക്കുന്ന പുള്ള്
നോക്ക് ഓല വായിച്ച് ഒഴിച്ച് കളയുന്ന മന്ത്ര കര്‍മ്മങ്ങളും ഇവർ
ചെയ്യുന്നു. നാഗ ദേവതാ പ്രീതിക്ക് വേണ്ടി കുറുന്തിനി പാടും, സന്താന സൗഭാഗ്യത്തിനായി
കളം പാട്ടും ഇവർ തന്നെയാണ് നടത്തുന്നത്. അങ്ങിനെ പഞ്ഞ മാസങ്ങളെ
ഭംഗിയായി ഇവർ തരണം ചെയ്യുന്നു. ഇവരുടെ പ്രധാന ആരാധനാ മൂര്‍ത്തി
മുത്തപ്പനും, ആചാര്യൻ കരിവെള്ളൂരിലെ
മണക്കാട് ഗുരുക്കളുമാണ്.
കോതാമൂരിയാട്ടം
നീലേശ്വരത്തിനടുത്തുള്ള പാലായിലെ പരപ്പേനാണ് മലയരുടെ ഗുരുക്കൾ. പാരമ്പര്യമായി മന്ത്രവാദം കൈവശമുള്ള ഇവർ
ചെണ്ട വാദ്യത്തിലും പേരു കേട്ടവരാണ്. മലയ സമുദായത്തിലെ ആണും പെണ്ണും ഗാനാലാപനത്തിലും പ്രശസ്തരാണ്. പേരു കേട്ട
വയറ്റാട്ടികളാണ് മലയ സ്ത്രീകൾ. കോതാ മൂരി
ആട്ടം ഇവർ നടത്തുന്നതാണ്. പശുവിന്റെ
കൃത്രിമമായ ഉടൽ ധരിച്ച കോതാ മൂരി തെയ്യവും രണ്ടോ മൂന്നോ
പനിയന്‍മാരും ചെണ്ടക്കാരും പാട്ടുകാരും അടങ്ങുന്നതാണ് ഈ ആട്ടക്കാർ.
വിഷ്ണുവാണ് ഇവരുടെ പ്രധാന ആരാധനാ മൂർത്തി.
പഞ്ഞ മാസങ്ങളിൽ വണ്ണാന്മാരുടെയും മലയാരുടെയും മറ്റൊരു ഉപ ജീവന മാർഗ്ഗമാണ്
ആടി, വേടൻ തെയ്യങ്ങളുമായി വീട് വീടാന്തരം ചെല്ലുമ്പോൾ
കാണിക്ക കിട്ടുന്ന അരിയും നെല്ലും
പണവും.
വേട്ടക്ക് ഒരു മകനും ഊർപ്പഴശ്ശി ദൈവവും
ചില തെയ്യങ്ങൾ
ചങ്ങാതികളാണെന്നാണ് സങ്കല്പം. അത്തരം തെയ്യങ്ങൾ ഒരുമിച്ചാണ് അരങ്ങിലിറങ്ങുന്നതും
ആട്ടം അവസാനിപ്പിക്കുന്നതും. വേട്ടക്ക് ഒരു മകൻ ഊർപ്പഴശ്ശി
ദൈവം, മുച്ചിലോട്ട് ഭഗവതി കണ്ണങ്ങാട്ട് ഭഗവതി, മൂത്ത ഭഗവതി ഇളയ ഭഗവതി എന്നിവർ ഇതിനുദാഹരണമാണ്.
വിഷ്ണു മൂര്‍ത്തി തെയ്യം ഉള്ള കാവിലെല്ലാം സഖിയായ രക്ത ചാമുണ്ഡി ഉണ്ടാകും.
കതിവന്നൂർ വീരനോടോപ്പം ഗുരുക്കൾ തെയ്യം കൂട്ടിനുണ്ടാകുമെന്നാണ് വിധി. രണ്ടു
കിട്ടിയാലൊന്ന്, ഒന്ന് കിട്ടിയാൽ അര എന്ന കണക്കിലാണ് ഈ ദേവകൾ ചങ്ങാത്തം
ഉറപ്പിച്ചിരിക്കുന്നത്. പടുവളത്തിൽ പരദേവതമാരായ മൂവാളം കുഴി ചാമുണ്ഡി പടവീരൻ
ചൂളിയാർ ഭഗവതി, അങ്കകുളങ്ങര ഭഗവതി രക്ത ചാമുണ്ഡി വിഷ്ണുമൂര്‍ത്തി, പൊട്ടൻ തെയ്യം
പുല ചാമുണ്ഡി, പുലമാരുതൻ എന്നിവർ മൂവർ സംഘങ്ങളാണ്.
ഇളയ ഭഗവതി, മൂത്ത ഭഗവതി, ദന്ധന്‍, കണ്ടാകര്‍ണ്ണൻ എന്നിവർ ചേര്‍ന്നാൽ ചീറുമ്പ നാൽവരെന്നാണ്
പറയുക. കെട്ടി കോലമില്ലാത്ത ചീറുമ്പയുടെ കോമരത്തോടൊപ്പം ഇളയ ഭഗവതി, ദന്ധന്‍, കണ്ടാ
കര്‍ണ്ണൻ എന്നീ ദേവകളും ഉണ്ടാകും. മുത്തപ്പനും തിരുവപ്പനും, പുലി ദൈവങ്ങൾ അഞ്ചും
ഒന്നിച്ച് കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. ഭൈരവന്‍, കുട്ടി ചാത്തൻ, പൊട്ടന്‍,
ഗുളികന്‍, ഉച്ചിട്ട ഭഗവതി എന്നിവരാണ് ഭൈരവാദി പഞ്ച മൂർത്തികൾ. പൊട്ടൻ തെയ്യം, തീ ചാമുണ്ഡി,
വിഷ്ണു മൂര്‍ത്തി എന്നിവരെ ഒന്നിച്ചു കെട്ടിക്കുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.
ദൈവത്താർ തെയ്യം
രാമ സങ്കല്പത്തിലുള്ള
ദൈവമാണ് തലശ്ശേരിയിലെ അണ്ടലൂർ കാവിലെ ദൈവത്താർ. രാവണ വധത്തിനു ശേഷം രാമന്‍
സീതയുമൊത്ത് തിരിച്ചു വരുന്ന സങ്കല്പത്തിലുള്ളതാണ് ഇവിടത്തെ ദൈവത്താർ. രാമന്‍,
ഹനുമാൻ എന്നിവരുടെ സാന്നിധ്യം മേലേക്കാവിലുണ്ടെന്ന് വിശ്വസിക്കുന്നു. രാവണ, ലങ്ക സങ്കല്പങ്ങളാണ്
താഴെ കാവിൽ. സീതാ സങ്കൽപ്പത്തിൽ അതിരാള, ലക്ഷ്മണ സങ്കല്പത്തിൽ അങ്കക്കാരൻ, ഹനുമാൻ സങ്കല്പത്തിൽ
ബപ്പിരിയൻ എന്നീ തെയ്യങ്ങളും ദൈവത്താറിനോടൊപ്പം കെട്ടിയാടിക്കും. ദൈവത്താർ തെയ്യം സ്വർണ്ണം
കൊണ്ട് നിർമ്മിച്ച മുടി അലങ്കാരങ്ങളാണ് അണിയുക. ഈ ദേവന് ഭക്ത
ജനങ്ങൾ പഴക്കുലകൾ ധാരാളമായി കാഴ്ച വെക്കാറുണ്ട്. ഭക്തർ അര്‍പ്പിക്കുന്ന മറ്റൊരു
വഴിപാടാണ് വില്ലാട്ടം. കാഴ്ച കിട്ടുന്ന വില്ല് സ്വീകരിച്ചു കളിയാടുകയും പിന്നീടത്
കൈക്കൊളന്‍മാര്‍ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ചടങ്ങാണ് വില്ലാട്ടം. കാപ്പാട്, മാവിലായി, പടുവിലായി എന്നിവടങ്ങളാണ് മറ്റ് പ്രധാന ദൈവത്താർ കാവുകൾ. പക്ഷെ രാമ സങ്കൽപ്പത്തിലല്ല
അവിടങ്ങളിൽ ഒന്നും ദൈവത്താർ. പെരുവണ്ണാൻ ബഹുമതിയ്ക്ക് അർഹരായ വണ്ണാന്മാരാണ് ഈ
തെയ്യം കെട്ടിയാടുന്നത്. ഈ ക്ഷേത്രങ്ങളെ
കുറിച്ച് ദൈവത്താർ കാവുകളിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ വിശദമായി ചേർത്തിട്ടുണ്ട്.വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved
No comments:
Post a Comment