പാടാർ കുളങ്ങര വീരൻ
മറ്റൊരു കഥ അനുസരിച്ച്
സുന്ദരിയായ അടിയാള പെണ്‍കൊടി ആയിരുന്നു പുതിയോതി, അവളെ നാട്ടു പ്രമാണി
നോട്ടമിട്ടു. അയാളുടെ ഇംഗിതത്തിന് അവൾ വഴങ്ങാതായപ്പോൾ വ്യഭിചാര കുറ്റത്തിന് കള്ള
വിചാരണ നടത്തി അറുത്ത് കിണറ്റിൽ തള്ളി. അന്ന് രാത്രി തന്നെ
അവളുടെ പ്രേതം പുതിയ ഭഗവതിയായി വന്ന് പ്രമാണിയെ ഉപദ്രവിക്കാൻ തുടങ്ങി. ചെയ്ത
കുറ്റത്തിന് പരിഹാരമായി തെയ്യം കെട്ടിയാടിക്കാൻ വേണ്ട ഏര്‍പ്പാടുകൾ ചെയ്യണം എന്ന്‍
പ്രമാണിയോട് ഭഗവതി പറഞ്ഞു എന്നും, അങ്ങിനെയാണ് കൊല്ലം തോറും തെയ്യം
കെട്ടിയാടിക്കുന്നതെന്നും പറയപ്പെടുന്നു. നാട്ടു പര ദേവത ആയ പുതിയ ഭഗവതിയെ
ആരാധിക്കാത്ത ഒരു ഗ്രാമം പോലും കോലത്ത് നാട്ടിൽ ഉണ്ടാകില്ല. അഗ്നി ദേവതയായ ഈ
ദേവിയുടെ തിരുമൊഴി എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാനന്നും പുതിയവളാണ് എന്നാണ്. പുതിയ
ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുന്നതിങ്ങിനെയാണ്. തന്തക്കും തറവാട്ടിനും
മേലാക്കത്തിനും മേൽ ഗൃഹത്തിനും ഗുണം വരണേ, ഗുണം വരണം. പുതിയ ഭഗവതിയെ കെട്ടിയാടുന്ന
പ്രശസ്ത കാവുകളാണ് കണ്ണൂരിലെ താളി കാവ്, കവിനിശ്ശേരി കൂവപ്രത്ത് കാവ്, മൊറാഴ
കൂറുമ്പ കാവ് തുടങ്ങിയവ. പുതിയ ഭഗവതിയുടെ അനുചരവൃന്ദത്തില്‍പ്പെട്ട തെയ്യമാണ് വീരൻ
തെയ്യം എന്ന് അറിയപ്പെടുന്ന പാടാർ കുളങ്ങര വീരൻ. ഭൂമിയിലേയ്ക്ക് വന്ന ഭഗവതി പത്തില്ലം
പട്ടേരിമാർക്ക് സൗഖ്യം നൽകി കഴിഞ്ഞ് വടക്കോട്ട് വരുന്ന വഴി തളിപ്പറമ്പത്തപ്പനെ
തൊഴാൻ പുറപ്പെട്ട ബ്രാഹ്മണനെ പാടാർ കുളങ്ങരയിൽ വെച്ച് കഴുത്തറുത്ത് തന്റെ ദാഹം
തീര്‍ത്തു എന്നാണ് ഒരു കഥ. മറ്റൊരു കഥയിൽ പാടാർ കുളങ്ങര പുഴയ്ക്കരികിൽ കൂടി ബ്രാഹ്മണൻ
പോകുമ്പോൾ ഭഗവതിയും നീരാടുന്നത് കണ്ടു രസിച്ചു നിന്നു എന്നും ഇത് മനസ്സിലാക്കിയ
ദേവി അയാളുടെ തല അറുത്ത് ചോര കുടിച്ചു എന്നുമാണ്. ഭഗവതിയാൽ കൊല്ലപ്പെട്ട ചാത്തിരനാണ്
പാടാർ കുളങ്ങര വീരനെന്നും പറയപ്പെടുന്നു. കഥകൾ എന്തായാലും ദേവിയുടെ കൈ കൊണ്ട്
മരിച്ച ബ്രാഹ്മണൻ ദൈവ കരുവായി മാറി എന്നും പെരിങ്ങളായി കമ്മളുടെ പടിഞ്ഞാറ്റയിൽ
വീരകാളി, പുതിയ ഭഗവതി എന്നിവരോടൊത്ത് സ്ഥാനം കിട്ടിയെന്നും പിന്നീട് എല്ലാ പുതിയ
ഭഗവതി ക്ഷേത്രങ്ങളിലും സ്ഥാനം പിടിച്ചെന്നുമാണ് പൊതുവേയുള്ള വിശ്വാസം. പുതിയ
ഭഗവതിയുടെ കൂടെ കെട്ടിയാടിക്കുന്ന തെയ്യമാണെങ്കിലും ഇത് പുറപ്പെടുന്നത് പലയിടത്തും
രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഇടയിലായതിനാൽ വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല.
ഈ തെയ്യം കെട്ടാറുള്ളത് തുടക്കക്കാരായ വണ്ണാന്‍മാരാണ്. ആദ്യം ബ്രാഹ്മണനെ പോലെ നെയ്യമൃത്
കുടവും ഓല കുടയുമായി വരുന്ന തെയ്യം കോഴിയറവ് നടത്തുന്ന സമയത്ത് പൂണൂൽ പറിച്ച് എറിഞ്ഞ്
ബ്രാഹ്മണനല്ലാതായി മാറി മലക്കം മറിയുകയും ഉയര്‍ന്ന് ചാടുകയും ചെയ്ത് വിസ്മയിപ്പിക്കും. മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളിൽ ആദ്യം കെട്ടിയാടുന്നത് ഈ
വീരൻ തെയ്യമാണ്.
വീരർ കാളി
പുതിയ ഭഗവതിയുടെ
അനുചര വൃന്ദത്തിലുള്ള മറ്റൊരു പ്രധാന ദേവതയാണ് വീരർ കാളി. പാർവതിയുടെ അംശാവതാരമായ
കാളി തന്നെയാണ് വീരർ കാളി എന്നറിയപ്പെടുന്ന വീര കാളിയമ്മ. പടകാളി എന്നും വീരകാളി
എന്നും ഈ രണദേവത അറിയപ്പെടുന്നുണ്ട്. കൈലാസത്തിൽ കുളിക്കുകയായിരുന്ന ദേവിയുടെ അടുത്തേയ്ക്ക്
അനുവാദമില്ലാതെ ശിവ കിങ്കരന്മാർ ചെന്നപ്പോൾ ദേവി കുപിതയായി. ആ കോപത്തിൽ നിന്നുണ്ടായ
വീര്യം കൈലാസത്തെ ഇല്ലാതാക്കും എന്ന് കണ്ട ദേവിയത് ഗര്‍ഭമായി മക്കളില്ലാത്ത വീര പാൽ
പട്ടരുടെ ഭാര്യയ്ക്ക് നല്‍കി അനുഗ്രഹിച്ചു. അങ്ങിനെയുണ്ടായ സന്തതിയാണ് വീരർ കാളി.
ചെറുപ്പത്തിൽ തന്നെ വിദ്യകളെല്ലാം കരസ്ഥമാക്കിയ ദേവി പന്ത്രണ്ട് വയസ്സ് തികഞ്ഞപ്പോഴേയ്ക്കും
ലക്ഷണമൊത്ത സുന്ദരിയായി മാറി. തുടര്‍ന്ന്‍ വീര പാൽ പട്ടര്‍ക്ക് താനാരെന്ന്
മനസ്സിലാക്കി കൊടുത്ത ശേഷം ദുഷ്ട നിഗ്രഹണാർത്ഥം വടക്ക് നിന്ന് തെക്കോട്ടെക്ക്
യാത്ര തിരിച്ചു. ഈ യാത്രാ വേളയിലാണ് വീരർ കാളി പുതിയോതിയെ കണ്ടു മുട്ടുന്നതും
തമ്മിൽ പൊരുത്തമാകുന്നതും. വീരർ കാളിയുടെ ഭക്തനായ പെരിങ്ങളായി കൈമൾ സ്വപ്നം കണ്ടത്
അനുസരിച്ച് കുളക്കടവിൽ ചെന്നപ്പോൾ അവിടെ ഒന്നും കാണാത്തതിനാൽ ഇവിടെ ദേവിയുടെ
സാന്നിധ്യം ഉണ്ടെങ്കിൽ എനിക്കത് കാണിച്ചു തരട്ടെ എന്ന് പ്രാർഥിച്ചു. അപ്പോൾ കൈമളുടെ
മകുട കുട പറന്നു ചെന്ന് വീടിന്റെ പടിഞ്ഞാറ്റയിൽ സ്ഥാനമുറപ്പിച്ചു. അങ്ങിനെ വീര കാളിയെ
കൈമൾ പടിഞ്ഞാറ്റയിൽ പ്രതിഷ്ഠിച്ചു, പിന്നീട് പുതിയ ഭഗവതി, ഭദ്രകാളി എന്നിവര്‍ക്ക്
കൂടി പടിഞ്ഞാറ്റയിൽ സ്ഥാനം നല്‍കുകയും അവരുടെ കോലം സ്വരൂപം കെട്ടിയാടിക്കുകയും ചെയ്തുവത്രേ.
വണ്ണാൻ സമുദായക്കാരാണ് വീര കാളി കോലവും കെട്ടിയാടുന്നത്. സാധാരണയായി പുതിയ
ഭഗവതിയുള്ള ക്ഷേത്രങ്ങളിൽ മാത്രമേ ഈ കോലം ഉണ്ടാകാറുള്ളൂ. അര്‍ദ്ധ രാത്രിയിലാണ് ഈ
തെയ്യത്തിന്റെ പുറപ്പാട് എന്നുള്ളത് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. എന്നാൽ
ചിലയിടങ്ങളിൽ പകൽ സമയത്തും കെട്ടിയാടിക്കാറുണ്ട്.
കളരിയാൽ ഭഗവതി
പോറ്റി പോരുന്നോരച്ചി
എന്ന് സ്നേഹത്തോടെയും മാടായിക്കാവിലച്ചി എന്ന് ബഹുമാനത്തോടെയും ഭദ്രകാളി എന്ന് ഭയ ഭക്തിയോടേയും
ഗ്രാമീണ ജനത വിളിക്കുന്ന തിരുവര്‍ക്കാട്ട് ഭഗവതിയ്ക്കാണ് തായ് പര ദേവതമാരിൽ പ്രമുഖ
സ്ഥാനം. കോല സ്വരൂപത്തിൽ തായി എന്നും കളരിയാൽ ഭഗവതി എന്നും അറിയപ്പെടുന്ന ഈ ഭഗവതി
കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാന ദേവിയാണ്. പരമ ശിവന്റെ തൃക്കണ്ണിൽ നിന്ന്
ജനിച്ച ആറു തെയ്യങ്ങളിൽ ഒന്നായ ഈ തായി ഉഗ്ര സ്വരൂപിണിയായ ദാരികാന്തകിയാണ്. പാര്‍വതി
തന്നെയാണ് ദാരികാസുരനെ കൊല്ലാൻ വേണ്ടി ഭദ്രകാളി രൂപമെടുത്തത് എന്നും വിശ്വാസമുണ്ട്.
മറ്റൊരു ഭാഷ്യം ഇങ്ങിനെയാണ്, ശിവന്റെ ആജ്ഞ ധിക്കരിച്ച് പിതാവായ ദക്ഷന്റെ രാജധാനിയിൽ
സതീ യാഗത്തിന് ചെന്നു. ദക്ഷനാൽ അപമാനിതയായ സതീ ദേവി യാഗാഗ്നിയിൽ ചാടി ആത്മാഹുതി
ചെയ്തു. ഇതറിഞ്ഞ ശിവൻ കോപം കൊണ്ട് വിറച്ച് താണ്ഡവമാടുകയും ജട പറിച്ച്
നിലത്തടിക്കുകയും ചെയ്തു. ഭദ്രകാളിയും വീരഭദ്രനും അതിൽ നിന്ന്‍ ജന്മം പൂണ്ടു.
ഭദ്രകാളി ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗ സ്ഥലത്ത് ചെന്ന് അവിടം മുഴുവൻ
നശിപ്പിക്കുകയും ദക്ഷന്റെ തലയറുത്ത് യാഗശാല അഗ്നിക്കിരയാക്കുകയും ചെയ്തു. തിരിച്ചു
വന്ന ഓമന മകള്‍ക്ക് കൈലാസ പര്‍വതത്തിന് വടക്ക് രാജതാജലത്തിനടുത്തായി വസിക്കാൻ ശിവൻ
ഇടം നൽകി. ദേവി വീണ്ടും അവതരിക്കുന്നത് ദേവാസുര യുദ്ധ സമയത്താണ്. അന്ന് ദേവി
എഴാനകളുടെ ശക്തിയുള്ള ദാരികനെ ഏഴ് നാൾ തുടര്‍ച്ചയായി യുദ്ധം ചെയ്ത് എട്ടാം ദിവസം ഏഴ്
പിടിയാൽ പിടിച്ചു തലയറുത്ത് ചോര കുടിച്ചുവത്രെ. അങ്ങിനെ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കിയ
ദേവിയെ ശിഷ്ട ജന പരിപാലനാര്‍ത്ഥം ശിവൻ ഭൂമിയിലേക്കയച്ചു. മാടായി വടുകുന്ദ ശിവന്‍ വടക്ക് തിരുവര്‍ക്കാട് (മാടായി കാവ്),
തെക്ക് കളരി വാതിക്കൽ, കിഴക്ക് മാമാനി കുന്ന്‍, പടിഞ്ഞാറ് ചെറുകുന്ന് (അന്നപൂര്‍ണ്ണശ്വരി)
എന്നിങ്ങനെ കോലത്ത് നാടിനെ നാലായി പകുത്ത് ഭൂ രക്ഷ ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ്
ഐതിഹ്യം. പുതിയ ഭഗവതിയുടെ ഉറ്റ തോഴിയായ ഈ ദേവത പുതിയോതി കാവുകളിൽ ഭദ്രകാളി എന്ന
പേരിലാണ് കുടി കൊള്ളുന്നത്. കോലത്ത് നാട്ടിലെ മറ്റ് കാവുകളിൽ തായ എന്ന പേരിലും.
പുതിയോതിയുടെ കോലത്തിന്മേൽ കോലമായും ഈ തെയ്യത്തെ കെട്ടിയാടിക്കാറുണ്ട്. അല്‍പ്പം
ചില മിനുക്ക് പണികളോട് കൂടി വലിയ മുടി മുന്നോട്ട് തള്ളി വെച്ചാണ് ഭദ്ര കാളി തെയ്യം
നൃത്തമാടി വരുന്നത്. മുടിയുടെ മുന്നോട്ടുള്ള തള്ളിച്ച രൗദ്രത വെളിപ്പെടുത്താനാണ്.
തെയ്യം വടക്ക് തിരിഞ്ഞാണ് തിരുമുടി അണിയുക അത് പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി
അഴിക്കുക. മേൽ പറഞ്ഞ നാല് കാവുകളിലും ഈ തെയ്യം നൃത്തമാടുന്നതിനിടയിൽ വാദ്യഘോഷങ്ങൾ
നിര്‍ത്തിച്ചു കൊണ്ട് പറയുന്ന വാ മൊഴി ഒന്ന് തന്നെയാണ്, അതെ സമയം വിത്യസതവുമാണ്, മാടായി
കാവിൽ വെച്ച് പറയുന്നത് ഇങ്ങിനെ.
പൈതങ്ങളെ എന്റെ ശ്രീ മഹാദേവൻ തിരുവടി നല്ലച്ചൻ എനിക്ക്
നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ ഈ സ്ഥലം മുൻ ഹേതുവായിട്ട്
ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും... ആയതിനാൽ
എന്റെ നല്ലച്ചൻ എനിക്ക് കല്‍പ്പിച്ചു തന്ന ഈ തിരുവര്‍ക്കാട്ട്
വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ
മറ്റ് മൂന്ന് കാവുകളിലും
തിരുവര്‍ക്കാട്ട് എന്നതിന് പകരം ദേശ നാമവും വടക്ക് എന്നതിന് പകരം തെക്ക്, കിഴക്ക്,
പടിഞ്ഞാറ് എന്നിവ ചേർത്താണ് വാ മൊഴി. അത് പോലെ നാല് കാവുകളിലും കാൽ കളിയാട്ടമാണ് നടക്കുന്നത്
എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. നാല് കാൽ കളിയാട്ടങ്ങൾ ചേർന്നാൽ പെരും കലശമാകും.
തിരുവര്‍ക്കാട്ട് ഭഗവതിയുടെ കൂടെ മക്കളായ ക്ഷേത്ര പാലകൻ, സോമേശ്വരി, പഴശ്ശി ഭഗവതി,
പോര്‍ക്കലി ഭഗവതി, കാളരാത്രി അമ്മ, ചുഴലി ഭഗവതി എന്നീ തെയ്യങ്ങളും പെരും കലശത്തിൽ
അണി നിരക്കും. പ്രധാന ആകര്‍ഷണം തിരുവര്‍ക്കാട്ട് ഭഗവതിയുടെ മുടിയാണ്, അമ്പതടി
ഉയരത്തിലും പതിനാലടി വീതിയിലും മുളങ്കോലുകൾ കൊണ്ട് നിർമ്മിച്ച് ചുവപ്പും കറുപ്പും
തുണി കൊണ്ട് അലങ്കരിച്ചതാണ് ഈ തിരുമുടി.
പോതി
നീള മുടിയും,
പ്രാക്കെഴുത്ത് മുഖത്തെഴുത്തും, വെള്ളി എകിറും (തേറ്റ), വിതാന തറ അര ചമയവുമുള്ള തായ്
പര ദേവത തെയ്യം മറ്റ് പേരുകളിലും കെട്ടി ആടുന്നുണ്ട്. അഷ്ടമച്ചാൽ, അറത്തിൽ,
എട്ടിക്കുളം, ഇളമ്പച്ചി, മഞ്ഞച്ചേരി, മണത്തണ, കണ്ണമംഗലം, വല്ലാര്‍ക്കുളങ്ങര, ചെമ്പിലോട്ട്,
എരിഞ്ഞിക്കൽ, വീരഞ്ചിറ, കൊതോളി, കരയാപ്പ്, കമ്മാടത്ത്, കല്ലേരി, കാപ്പാട്ട്, പാച്ചേനി,
എടച്ചിറ, നെല്ലിയാറ്റ്, കളരിയാൽ, കൂളന്താട്ട്, തുളുവാനത്ത്, നിലമംഗലത്ത്, കുറ്റിക്കോൽ,
ചാമക്കാവ്, പാറക്കടവ്, വരീക്കര, എരമത്ത്, പുതിയാര്‍മ്പത്ത്, മടത്തിൽ തുടങ്ങി
എഴുപതോളം ഗ്രാമങ്ങളിൽ തായ് പര ദേവത തെയ്യങ്ങൾ ഗ്രാമ പേരുകൾ ചേർത്ത് കെട്ടിയാടുന്നു.
അമ്മ, അച്ചി, പോതി, തമ്പുരാട്ടി, പോര്‍ക്കലി എന്നൊക്കെയും ഈ ദേവതയെ ഗ്രാമീണർ
വിളിക്കും. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്. അച്ചി എന്നും പോതി
എന്നും അറിയപ്പെടുന്ന മറ്റൊരു ഭഗവതി തെയ്യം കൂടി കാവുകളിൽ കെട്ടിയാടുന്നുണ്ട്. ഈ കോലത്തിന്റെ
വേഷവിധാനം കണ്ണിൽ മഷി, നെറ്റിയിൽ മൂന്ന് വര കുറി, ചെവി തൊട്ട് താടി വരെ മൂന്ന്
കുറി, തലയിൽ വെള്ള കെട്ട്, അതിന് മുകളിൽ തലപ്പാളി, അതിന് മുകളിൽ പോതി പട്ടം, മുഖത്തും
ദേഹത്തും മനയോലയും ചായില്യവും ചാലിച്ചത്, കൈകളിൽ മുരിക്കിൽ തീർത്ത നാലു കൈ വളകൾ,
കാലിൽ ചിലമ്പ്, അരയിൽ ചുവന്നപട്ട് എന്നിവയാണ്. പയ്യന്നൂർ തെരുവിള പ്രധാന കാവിൽ
ശാലിയരാരാധിക്കുന്ന ദേവിയാണ് അഷ്ടമച്ചാൽ ഭഗവതി. മാടായി തിരുവര്‍ക്കാട്ട് കാവിൽ ദര്‍ശനത്തിന്
പോയ പയ്യന്നൂർ നാട്ടുമന്നൻ കാഞ്ഞിരക്കുറ്റി വാഴുന്നോരുടെ കൂടെ വന്നതാണത്രെ ഭഗവതി. ഇവിടുത്തെ
പ്രത്യേകത പെരുങ്കലശത്തോടനുബന്ധിച്ച് നടക്കുന്ന മീനൂട്ടാണ്. കവ്വായി പുഴയിൽ നിന്ന്
വാല്യക്കാർ മീൻ വേട്ട നടത്തി മീൻ കോയ കൊണ്ട് വന്നു സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ഈ
തെയ്യം കെട്ടിയാടുന്നത് അഞ്ഞൂറ്റാന്‍മാരും വണ്ണാന്‍മാരുമാണ്. പാണപ്പുഴ ഗ്രാമത്തിലെ
ഒറവ ചുനക്കര തണ്ടയാർശൻ ആയുധ വിശാരദാൻ ആയിരുന്നു. ഈ ഗുരുക്കളെ പരീക്ഷിക്കാൻ ചിറക്കൽ
തമ്പുരാൻ ഒരിക്കൽ കോവിലകത്തേക്ക് വിളിപ്പിച്ചു. ഗുരുക്കൾ യാത്രാ മദ്ധ്യേ കളരി വാതുക്കൽ
ചെന്നപ്പോൾ വാതിൽ പടിയിലൊരു നാന്തകം തിളങ്ങി. ആ വാളുമായി രാജപരീക്ഷ നേരിട്ട് വിജയം
വരിച്ച ഗുരുക്കൾ ജന്മദേശത്തെ ഒറവ ചുനക്കരയിൽ ക്ഷേത്രം നിർമ്മിച്ച് വാൾ സ്ഥാപിച്ചു,
അങ്ങിനെ ദേവിയ്ക്ക് ഉറവങ്കര ഭഗവതി എന്ന് പേര് കിട്ടി. ദാരികാന്തകിയായ കാളി
തന്നെയാണ് ഒറവങ്കര ദേവി. ഈ തെയ്യം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാരാണ്. വണ്ണാൻ
സമുദായക്കാർ കെട്ടിയാടുന്ന മറ്റൊരു അമ്മ തെയ്യമാണ് ചുകന്നമ്മ (ചോന്നമ്മ).
തമ്പുരാട്ടി തെയ്യവുമായി സാദൃശ്യമുണ്ടെങ്കിലും മുടി കുറവാണ്. കൂടാളി ദൈവ കന്നി ക്ഷേത്രത്തെ കുറിച്ചുള്ള തീർത്ഥയാത്ര വിവരണത്തിൽ ചോന്നമ്മയുടെ ഐതീഹ്യം ചേർത്തിട്ടുണ്ട് എങ്കിലും തുടക്കം ചെറിയ മാറ്റത്തോടെ കേൾക്കുന്നത് ഇവിടെ ചേർക്കുന്നു. സന്താനങ്ങളില്ലാത്ത ഈറാവളളി മതിലകത്തെ അമ്മയ്ക്ക് കൊടുക്കുവാൻ
വേണ്ടി അരി, പൂവ് എന്നിവ കൊണ്ട് കര്‍മ്മി മന്ത്രിച്ചു തയ്യാറാക്കിയ ഔഷധം അവര്‍ക്ക്
മുന്നേ അവിടെയെത്തിയ ഒരു പെൺമാൻ കഴിക്കാനിടയായി. മനുഷ്യ കുഞ്ഞിനെ പെറ്റതിനാൽ മാൻ
കുഞ്ഞിനെ ഉപേക്ഷിച്ച് പോയി. നായാട്ടിനിറങ്ങിയ കാട്ടുജാതിക്കാർ കുഞ്ഞിനെ മതിലകത്തെല്‍പ്പിക്കുകയും
സന്തുഷ്ടരായ ദമ്പതിമാർ വാണാർ പൈതൽ എന്ന് കുഞ്ഞിനെ പേര് വിളിക്കുകയും ചെയ്തു. മറ്റ്
കുട്ടികളിൽ നിന്ന് ഭിന്നമായ സ്വഭാവം കാണിച്ച കുട്ടിയെ അച്ഛനും അമ്മയും ശകാരിച്ചപ്പോൾ
കുട്ടി ഇല്ലം വിട്ടു നടന്നു. എതിരെ വന്ന ആശാരിമാരോട് വഴി ചോദിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനാൽ
മുന്നോട്ടു നടന്നു. തങ്ങളോട് വഴി ചോദിച്ച കുട്ടി ഒരു ദേവ കന്യകയാണോ എന്ന സംശയം
ആശാരിമാർക്കുണ്ടായി. അവർ തിരഞ്ഞു കണ്ടെത്തി അപ്പോൾ ആരൂഡം വേണമെന്നായി അവൾ.
അവർ ആരൂഡം പണിത് കൊടുക്കുകയും കുട്ടി അതിൽ തന്നെ ഇരുപ്പാവുകയും ചെയ്തു.
പൊട്ടൻ തെയ്യം
പൊട്ടൻ തെയ്യം ശങ്കരാചാര്യരെ
പരീക്ഷിക്കാൻ ചണ്ഡാല വേഷധാരിയായി ശിവൻ വന്ന പുരാവൃത്തത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതാണെന്ന്
ഒരു വാദമുണ്ട്. അതനുസരിച്ച് ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം
നടത്തിയത് പുളിങ്ങോം ദേശത്ത് വച്ചാണ്. തലക്കാവേരിയിലേക്ക് ഉള്ള യാത്രമദ്ധ്യേ ശങ്കരാചാര്യർ
പുളിങ്ങോത്ത് കൂടി പോകുമ്പോൾ എതിരെ വന്ന അലങ്കാരനോട് ദൂരെ മാറി പോകാൻ ആവിശ്യപ്പെട്ടു.
തുടർന്ന് നടന്ന വാഗ്വാദത്തിൽ അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്ന
ശങ്കരൻ സമദര്‍ശിയായി മാറിയെന്നും അലങ്കാരനെ ഗുരുവായി വണങ്ങി എന്നുമാണ്. ഇതിന് ഉപോത്ബലകമായി
പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടി പാത കാണാം. മാത്രമല്ല ഒരേ വരമ്പ്
വഴി ബ്രാഹ്മണനും പുലയനും പോകുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ തന്റെ കയ്യിലെ മാടികോൽ
കുറുകെ വെച്ച് അലങ്കാരൻ രണ്ടാക്കിയ വരമ്പ് ഉണ്ടായിരുന്ന സ്ഥലമാണ് ഇടവരമ്പ് എന്നും വാദമുണ്ട്.
ജാതീയ ഉച്ച നീചത്വങ്ങൾ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണ് എന്ന്
വിളിച്ചു പറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ കഥയാണ് പൊട്ടൻ തെയ്യത്തിന്
പിറകിലുള്ളത് എന്നും വാദമുണ്ട്. മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങിയ സമുദായക്കാർ
പൊട്ടൻ തെയ്യം കെട്ടാറുണ്ട്. പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടി കുഴച്ച്
പറഞ്ഞു ഫലിപ്പിച്ച് പൊട്ടങ്കളി കളിക്കുന്നത് കൊണ്ടായിരിക്കാം ശൈവ ശക്തിയുള്ള
തെയ്യത്തിന് ഈ പേര്‍ വന്നത്. കാഞ്ഞങ്ങാടിനടുത്തുള്ള അതിഞാലിലെ കൂര്‍മ്മൻ എഴുത്തച്ഛനെന്ന
നാട്ടു കവിയാണ് പൊട്ടൻ തെയ്യം തോറ്റത്തിലെ അര്‍ത്ഥ ഭംഗിയുള്ള വരികൾ പലതും കൂട്ടി
ചേര്‍ത്തത്.
നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, നാങ്കളെ കൊത്ത്യാലും ചോരേല്ലെ
ചൊവ്വറെ പിന്നെന്ത് ചൊവ്വര് പിശകന്, തീണ്ടിക്കൊണ്ടല്ലേ കുലം പിശകന്
എന്ന തോറ്റം വരികൾ പ്രശസ്തമാണ്. തലയിൽ കുരുത്തോല കൊണ്ടുള്ള മുടിയും അരയിൽ കുരുത്തോലകളും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. തെയ്യങ്ങൾക്ക് കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല. പകരം മുഖത്ത് മുഖാവരണം (പാള) അണിയുകയാണ് പതിവ്. വയറിലും മാറിലും അരി അരച്ച് തേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും കാണാം. തീയിൽ വീഴുന്ന പൊട്ടനും, തീയിൽ വീഴാത്ത പൊട്ടനും ഉണ്ട്.
പൊട്ടൻ തെയ്യം മേലേരിയിൽ കിടക്കുന്നു
പുളി, ചെമ്പകം തുടങ്ങിയ മരങ്ങൾ കൂട്ടിയിട്ടുണ്ടാക്കുന്ന കനലിലും കത്തുന്ന മേലേരിയിലും
പൊട്ടൻ തെയ്യം മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. പൊട്ടൻ
തെയ്യത്തിന്റെ തോറ്റം തുടങ്ങുന്ന സമയത്താണ് (തലേ ദിവസം) മേലെരിക്ക് വേണ്ടി മരങ്ങൾ
കൂട്ടിയിട്ട് തീ കൊടുക്കുന്നത്. പിറ്റേന്ന് പുലർച്ചേയാകുമ്പോഴേക്കും ഇവ കത്തി
കനലായി തീരും, ആ സമയത്താണ് പൊട്ടൻ തെയ്യം പുറപ്പെടുന്നത്. അപ്പോൾ കനൽ മാത്രം
ഒരിടത്തും, കത്തി കൊണ്ടിരിക്കുന്നവ വേറൊരിടത്തും കൂട്ടിയിടും. അതിലാണ് തെയ്യം മാറി
മാറി ഇരിക്കുന്നതും കിടക്കുന്നതും. തീ പ്രതിരോധിക്കുന്ന കുരുത്തോല കൊണ്ടുള്ള ഉട
ഉണ്ടെങ്കിലും വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേല്‍ക്കാൻ സാധ്യതയുള്ള
ഒരനുഷ്ടാനമാണിത്. കത്തുന്ന തീയിലിരിക്കുമ്പോഴും കുളിരണ്, വല്ലാതെ കുളിരണ്
എന്നായിരിക്കും പൊട്ടൻ തെയ്യം പറയുക. സമൂഹത്തിലെ ജാതിമത വര്‍ണ്ണ വിത്യാസങ്ങള്‍ക്ക്
നേരെ പരിഹാസം ചൊരിയുന്ന പൊട്ടൻ തെയ്യത്തിന്റെ ആയുധം അരിവാളാണ്. ചില തറവാടുകളിലും
കാവുകളിലും പൊട്ടൻ തെയ്യത്തിന്റെ ഒപ്പം പൊലാരൻ തെയ്യവും കെട്ടാറുണ്ട്. പൊട്ടൻ
തെയ്യത്തിന് നിവേദ്യം വയ്ക്കുന്നതോടോപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകൾ
കൂടെ വയ്കുന്ന പതിവുമുണ്ട്. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള ചെറുതാണ്. ചുവന്ന നാട
പൊയ് മുഖത്തിന് തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയിൽ ഇരിക്കാറുണ്ട്. പൊട്ടൻ
തെയ്യത്തിന്റെ ഒപ്പം ചില തറവാടുകളിൽ പൊട്ടന്റെ മാതാവായ അമ്മ തെയ്യവും
കെട്ടിയാടാറുണ്ട്.
വരിക വരിക വേണം വിളക്കും പൂവും ചാർത്തി
വരിക വേണം മലോർ കുട്ടി ചാത്തൻ ദൈവം
കാളകാട്ട് ഇല്ലത്ത് നിന്ന് ആടി ഉറഞ്ഞ് അലറി
വരിക വേണം തോറ്റം കേൾപ്പാൻ
ചാത്തന്റെ ഉൽപ്പത്തിയെ കുറിച്ച് കേരളത്തിൽ പൊതുവെ കേൾക്കുന്ന ഒരു കഥ തൃശൂർ ജില്ലയിലെ ചാത്തൻ സേവ മഠങ്ങളെ കുറിച്ചുള്ള തീർത്ഥയാത്ര വിവരണത്തിലും, കാളകാട്ട് ഇല്ലവുമായി ബന്ധപ്പെടുത്തി ഉത്തര
മലബാറിൽ പ്രചാരത്തിലുള്ള കുട്ടി ചാത്തന്റെ ഉൽപ്പത്തി കഥ ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രത്തെ കുറിച്ചുള്ള തീർത്ഥയാത്ര വിവരണത്തിലും ചേർത്തിട്ടുള്ളത് കൊണ്ട്
മറ്റ് ചില ഐതീഹ്യങ്ങൾ ഇവിടെ ചേർക്കുന്നു. മന്ഥര പർവതത്തിന്റെ ഉയർച്ച
തുലനപ്പെടുത്തതിന് മഹാ വിഷ്ണു ഗൃദ്ധ്ര രാജനായി അവതരിച്ചു എന്നും അതാണ് കുട്ടി ചാത്തൻ
എന്നുമാണ് തെയ്യ കോലങ്ങൾ കെട്ടുന്ന മലയരുടെ വിശ്വാസം. അത് കൊണ്ടാണത്രെ തെയ്യത്തിന്
വൈഷ്ണവാംശമുള്ളത്. എന്നാൽ ഇതിൽ നിന്ന് വിത്യസ്തമായി മറ്റൊരു കഥയുണ്ട്. ശിവനും പാര്‍വതിയും
വള്ളുവനും വള്ളുവത്തിയുമായി വേഷം കെട്ടിയപ്പോൾ അവര്‍ക്ക് രണ്ടു മക്കളുണ്ടായി കരുവാൾ
എന്നും കുട്ടി ചാത്തൻ എന്നും ഇവർ അറിയപ്പെട്ടു. കറുത്ത ശരീരം, തൃക്കണ്ണ്‍,
നെറ്റിയിൽ പൂവ് എന്നിവയുമായാണ് ജനിച്ചത്. ശിവ പാര്‍വതിമാർ മക്കളില്ലാത്ത കാള കാട്ടില്ലത്തെ
നമ്പൂതിരിക്ക് കുട്ടി ചാത്തനെ നൽകി. കുട്ടി ചാത്തൻ പഠിപ്പിൽ ഒന്നാമനായിരുന്നു. പലപ്പോഴും
ഗുരു ചിന്തിക്കുന്നതിലും അപ്പുറം കുട്ടി ചിന്തിച്ച് തുടങ്ങി. കുട്ടിയുടെ നിരവധി
ചോദ്യങ്ങള്‍ക്ക് ഗുരുവിന് ഉത്തരം ലഭിക്കാത്ത അവസ്ഥ വന്നു. ഒരിക്കൽ ഗുരു തന്റെ കുട്ടി
പുസ്തകം എടുത്ത് വായിക്കുന്നത് കണ്ട് അങ്ങിനെയാണ് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ
ചോദിക്കുന്നതെന്ന് കരുതി ചൂരല്‍ കൊണ്ട് പ്രഹരിക്കാൻ തുടങ്ങി. ആദ്യം
പ്രതികരിക്കാതിരുന്ന കുട്ടിയുടെ ഭാവം മാറി ഗുരുവിന്റെ (ശങ്കര പൂ വാര്യർ) തല അറുത്ത്
പഠിപ്പ് മതിയാക്കിയത്രേ (തീർത്ഥയാത്ര ഇരുപത്താറാം ഭാഗത്തിലേത് തന്നെയാണ് ഈ കഥയുടെ ബാക്കി
ഭാഗം). ഭൈരവാദി പഞ്ചമൂര്‍ത്തികളിൽ പ്രധാനിയായ ഈ തെയ്യം 18 ബ്രാഹ്മണ കുടുംബക്കാർ
ആരാധിക്കുന്ന മന്ത്ര മൂര്‍ത്തിയാണ് എങ്കിലും ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു
വരുന്നു. ചാലയിൽ മലയന്റെ ഭക്തിയിൽ പ്രതികാര ദാഹിയായി നടന്ന ചാത്തൻ പ്രീതനായി എന്നും,
ആദ്യമായി ചാത്തന്റെ കോല സ്വരൂപം കെട്ടിയാടിയത് ആ പെരു മലയനാണെന്നും വിശ്വാസമുണ്ട്. ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി,
പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടി ചാത്തന്മാരാണ്.
കുട്ടി ചാത്തൻ
ഉത്തര മലബാറിലെ
തീയ്യ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയും ആദിദേവനുമാണ്
വയനാട്ട് കുലവനെങ്കിലും നമ്പ്യാർ നായർ തറവാടുകളിലും ഈ
തെയ്യത്തിന് സ്ഥാനങ്ങളും കോട്ടങ്ങളുമുണ്ട്.
തീയ്യന്മാർ ഈ തെയ്യത്തെ തൊണ്ടച്ചൻ തെയ്യമെന്നും
വിളിക്കും. തൊണ്ടച്ചനെന്നാൽ ഏറ്റവും മുതിര്‍ന്ന ആളെന്നാണ് അര്‍ത്ഥം വണ്ണാൻ സമുദായക്കാരാണ് ഈ
തെയ്യം കെട്ടുന്നത്. കവുങ്ങിന്‍ പൂവ് പ്രസാദമായി നല്‍കുന്ന ഈ തെയ്യത്തിന് തോറ്റം വെള്ളാട്ടം
തെയ്യം എന്നിങ്ങനെ മൂന്നു അവതരണ രീതിയുണ്ട്. ഈ തെയ്യം
കൂടുതലായും കെട്ടിയാടുന്നത് കാവുകളെക്കാൾ തറവാടുകളിലാണ്.
കണ്ണ് കാണാത്ത വൃദ്ധ രൂപിയായ ഈ തെയ്യം വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമെന്നാണ് വിശ്വാസം. പതിഞ്ഞ താളത്തോടെ പതുക്കെയുള്ള ഈ ദേവന്റെ നൃത്ത
ചുവടുകൾ മനോഹരമാണ്. ശിവന്‍ സ്വന്തം ജട പറിച്ചു ഇടത്തെ തുടയിൽ
അടിച്ചപ്പോളുണ്ടായ മകനാണെന്നും അതല്ല
ഇടത്തെ തുട പൊട്ടി തെറിച്ച് വന്ന മകനാണ് വയനാട്ട്
കുലവനെന്നും കഥകളുണ്ട്. ഈ തെയ്യത്തിന്റെ ഉല്പത്തി ഐതീഹ്യം വയനാട്ട് കുലവൻ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ ചേർത്തിട്ടുണ്ട്. ആ ഐതീഹ്യത്തിൽ
കുലവൻ എറിഞ്ഞ ചൂട്ട് വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണന്റെ പടിഞ്ഞാറ്റയിലാണെന്നും ചൂട്ട്
അകത്തു വെച്ചു കൊള്ളാൻ കണ്ണനോട് ദേവൻ പറഞ്ഞു എന്നുമുണ്ട്. ആ ചൂട്ട് തിരിച്ച് കൊടുക്കുന്നതാണ്
ചൂട്ടൊപ്പിക്കൽ. ഈ തെയ്യത്തെ കെട്ടിയാടിക്കുന്ന തറവാട്ടിലെ
കാരണവർ മുക്കാ കോൽ നീളത്തിൽ പാൽ മുളങ്കുറ്റി നേരിയ ചീളുകളായി ചീന്തി എടുത്ത് തെങ്ങിൻ നാരു കൊണ്ട് മുറുക്കിയാണ് ചൂട്ട് കെട്ടുന്നത്. എണ്ണയിൽ ചൂട്ട് നന്നായി
മുക്കി ഒന്നാം പരികര്‍മ്മിയുടെ സഹായത്തോടെയാണ് കാരണവർ സമര്‍പ്പിക്കുന്നത്. ബോനം കൊടുക്കലെന്ന ചടങ്ങാണ് കുലവൻ തെയ്യത്തിന്റെ മറ്റൊരു
അനുഷ്ഠാനം. തെയ്യത്തിന്റെ ആട്ടത്തിനൊടുവിൽ ചൂട്ട് ഒപ്പിച്ച തീയ്യ കാരണവർ
തലയിൽ മുണ്ടിട്ട് അന്ന് ചെത്തിയ കള്ളു പകര്‍ന്നു നല്‍കുന്ന
ചടങ്ങാണിത്. ഈ അനുഷ്ഠാനത്തിന്റെ കാതൽ മലനാടിറങ്ങിയ ദൈവം
തന്റെ പ്രഭാവം കൊണ്ട് കുഞ്ഞാലി എന്ന മാപ്പിളയെ രക്ഷിക്കുന്നതും ആ ഭക്തന്റെ ഭോജന
സമര്‍പ്പണവുമാണ്. പ്രമാദമായ കേസിലകപ്പെട്ട കുഞ്ഞാലി കഴുമരം
കയറേണ്ടി വരുമെന്ന് അറിഞ്ഞു കണ്ണീരോടെ പോകവേ തൊണ്ടച്ചൻ
ആശ്വസിപ്പിച്ചുവത്രേ. ചിറക്കൽ തമ്പുരാന്റെ മനസ്സ് മാറും നീ
സന്തോഷത്തോടെ തിരിച്ചു വരും അപ്പോൾ എനിക്കൊരു ബോനം തരണം.
കേസ് ഒഴിഞ്ഞു വന്ന കുഞ്ഞാലിയോട് ബോനമായി വേണ്ടത് കള്ളാണെന്ന്
പറഞ്ഞപ്പോൾ തനിക്ക് ഹറാമായ കള്ള് ആരും കാണാതെ നല്‍കി. ആ
രഹസ്യ സ്വഭാവം കാണിക്കാനാണ് കാരണവർ തലയിൽ
മുണ്ടിടുന്നത്.
വയനാട്ട് കുലവൻ
വയനാട്ട്
കുലവനുമായി ബന്ധപ്പെട്ട മറ്റൊരു ചടങ്ങാണ് ബപ്പിടൽ. തെയ്യം കെട്ടിന്റെ രണ്ടാം നാൾ ആര്‍പ്പും
ആരവങ്ങളുമായി ഭക്തർ കാട്ടിൽ ചെന്ന്
പന്നി, കൂരൻ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടി പിടിച്ചു തണ്ടുകളിൽ കെട്ടി കാവിലേക്ക് കൊണ്ടു വരും. ഇവർ വരിക കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം
ഉറഞ്ഞാടുന്ന രാത്രിയിലാണ്. ഇവരെ ആശീര്‍വദിച്ചു നൃത്തം ചെയ്യുന്ന കേളൻ
മറയുടെ വടക്ക് വശത്ത് നിരത്തീ വെച്ച ഓല കീറുകളിൽ
മൃഗങ്ങളെ കിടത്തി തന്റെ കയ്യിലെ കന്നിക്കത്തി വീശി ഓരോ മൃഗത്തെയും മൂന്നായി വെട്ടി
കീറും. കരളും, വലത്തെ തുടയും പ്രത്യേക രീതിയിൽ
വേവിച്ച് (ഓട്ടിറച്ചി ചുട്ടിറച്ചി വറുത്തിറച്ചി) കുലവന് നേദിക്കുകയും ബാക്കി വരുന്നവ പാകം ചെയ്തു ഭക്തർക്ക് പ്രസാദമായി വിളമ്പുകയും ചെയ്യും. ബപ്പിടലെന്ന്
പറയുന്നത് ഈ ചടങ്ങിനെയാണ്. കുലവൻ
തെയ്യത്തിന് ഭക്തരുടെ മനം കുളിര്‍ക്കും വിധം ഉറഞ്ഞാടാൻ വിശാലമായ വയൽ തയ്യാറാക്കും.
പറമ്പിലോ വയലിലോ താൽക്കാലികമായി തെങ്ങോലകൾ
കൊണ്ട് തയ്യാറാക്കുന്ന പള്ളിയറയാണ് മറ. അതിനകത്താണ് ഭദ്ര ദീപവും, പീഠവും,
പള്ളിവാളും ശരക്കോലും പൂജിച്ചു വെക്കുക. ഉറഞ്ഞാട്ടവും അനുഗ്രഹ ദാനവും കഴിഞ്ഞു നേരം
പാതിരാവോട് അടുക്കുമ്പോൾ മറ പിളര്‍ക്കാൻ തക്കവണ്ണം ആതം കൊടുക്കട്ടെ എന്ന് ഉരിയാടും. ചൂട്ടൊപ്പിച്ച കാരണവരും പ്രധാന കര്‍മ്മിയും അതിന്
തയ്യാറാകും. കർമ്മി ദേവ പ്രാര്‍ത്ഥനയോടെ കത്തികൊണ്ട് മറയുടെ പിൻ ഭാഗം പിളർക്കും, തെയ്യാട്ട സമാപനം കുറിക്കുന്ന ചടങ്ങാണിത്.
കണ്ടനാർ കേളൻ
കണ്ണൂർ ജില്ലയിലെ മിക്കയിടങ്ങളിലും വർഷം തോറും വയനാട്ടു കുലവൻ കെട്ടിയാടുമെങ്കിലും കാസർഗോഡ് ജില്ലയിൽ വയനാട്ടു കുലവൻ ദൈവം കെട്ട് വളരെ വര്‍ഷങ്ങൾ കൂടുമ്പോൾ മാത്രമേ ആഘോഷിക്കാറുള്ളൂ. മൂന്ന് ദിവസങ്ങളായി നടക്കുന്ന ഇത്തരം ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട്, കൂവം അളക്കൽ, അടയാളം കൊടുക്കൽ, കലവറ നിറക്കൽ തുടങ്ങിയവ ഉണ്ടാവും. ഇത് കഴിഞ്ഞാൽ അനുഷ്ഠാനപരമായ ചടങ്ങുകളോടെ വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിന് പോവുകയും കാട്ടുപന്നി പോലുള്ള മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരുകയും ചെയ്യും. നിലവിൽ നായാട്ട് കേരള സര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. കോട്ടപ്പാറ വീട്ടിൽ കുലവൻ വാണിരുന്ന കാലം തറവാട്ടിൽ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നുവത്രേ. ഇദ്ദേഹം കോമരമായിരുന്നു, ഒരിക്കൽ തറവാട്ടിൽ കെട്ടിയാടിയ തെയ്യത്തോടോപ്പം ഇദ്ദേഹം ഉറഞ്ഞാടുകയും ഇഷ്ട ദേവന്റെ വെള്ളി കെട്ടിയ മുള്ളമ്പ് കൊണ്ട് സ്വന്തം നെഞ്ചിൽ ആഞ്ഞു കുത്തുകയും ജീവിതം ഉപാസനാ മൂർത്തിയുടെ മുന്നിൽ അവസാനിപ്പിക്കുകയും ചെയ്തു. നൂറ്റിയറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കഥയാണിതത്രേ. ജീവന്‍ വെടിഞ്ഞ കോരച്ചനെ പിന്നീട് കോരച്ചൻ തെയ്യമാക്കി കെട്ടിയാടാന്‍ തുടങ്ങി. കാരണവർ (കാർന്നോൻ), കോരച്ചൻ, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് കുലവൻ തെയ്യം വരുന്നത്. തന്റെ പതിവ് നായാട്ടു കഴിഞ്ഞു മടങ്ങി വരികയായിരുന്ന കുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീറായി കിടക്കുന്ന കേളനെ വഴിയിൽ കാണുകയും തന്റെ പിന്കാൽ കൊണ്ട് വെണ്ണീറിൽ തൊഴിക്കുകയും ചെയ്തുവത്രേ. അപ്പോൾ ദേവന്റെ പിൻ കാൽ പിടിച്ചു കേളൻ പുനര്‍ജന്മം നേടി ദൈവക്കരുവായി മാറി. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാർ കേളൻ എന്ന് അറിയപ്പെടും എന്ന് അനുഗ്രഹിച്ച് തന്റെ ഇടതു ഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കല്‍പ്പിച്ചു കൊടുത്തു. കേളനെ കുറിച്ച് തോറ്റം പാട്ടുകളിൽ പറയുന്നത് ഇങ്ങിനെയാണ്.
ഉടലിൽ പാമ്പിണ ചേരും മുകിൽ വര്ണ്ണൻ
ആത്മപാരിതിൽ പുകള്‍പെറ്റ കണ്ടനാർ കേളൻ
ആത്മപാരിതിൽ പുകള്‍പെറ്റ കണ്ടനാർ കേളൻ
പയ്യന്നൂരിനടുത്തുള്ള രാമന്തളിയിലെ കുന്നരു എന്ന ദേശത്തെ മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് വയനാട്ടിലെ കാട്ടിൽ നിന്നു കിട്ടിയ കുട്ടിയാണ് കേളൻ. പുത്രനെ പോലെ വളര്‍ത്തിയ കേളൻ നല്ല വീര്യവും ആരോഗ്യമുള്ളവനുമായി വളര്‍ന്നു. വളർത്തമ്മയുടെ കൃഷി സ്ഥലങ്ങൾ നല്ല വിളവെടുപ്പോടെ സമ്പൽ സമൃദ്ധമാക്കാൻ ഏറെ സഹായിച്ചു. ഇതിൽ സംതൃപ്തയായ ആ മാതാവ് തന്റെ വയനാട്ടിലെ നാല് കാടുകൾ കൂടി ചേര്‍ന്ന പൂമ്പുനം എന്ന സ്ഥലം കൃഷി യോഗ്യമാക്കാൻ കേളനെ നിയോഗിക്കുന്നു. കേളൻ വില്ലും ശരങ്ങളും പൂമ്പുനം വെട്ടി തെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ടുള്ള പണിയായുധങ്ങളുമായി യാത്ര പുറപ്പെട്ടു. വീട്ടിൽ വെച്ച കള്ളാവോളം മോന്തിയ കേളൻ വഴിയിൽ വെച്ച് കഴിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി കരുതി. പൂമ്പുനത്തിൽ എത്തിയ കേളൻ നാല്‍ക്കാടുകളും വെട്ടിത്തെളിച്ചു. എന്നാൽ നാലാമത്തെ പൂമ്പുനത്തിന് നടുവിലുള്ള കാളിയും കരാളിയുമെന്ന രണ്ടു നാഗങ്ങൾ താമസിച്ചിരുന്ന നെല്ലി മാത്രം വെട്ടിയില്ല. പൂമ്പുനം നാലും തീയിടാൻ തീരുമാനിച്ച കേളൻ ഓരോ പൂമ്പുനത്തിന്റെയും നാല് മൂലയിലും തീയിട്ട് അതിന് നടുവിൽ നിന്ന് പുറത്ത് ചാടി വരികയായിരുന്നു. ഇങ്ങിനെ ഒന്നും രണ്ടും കഴിഞ്ഞപ്പോൾ കേളനത് ആവേശമായി തോന്നി. അങ്ങിനെ മൂന്നാം പൂമ്പുനവും കഴിഞ്ഞു ഒടുവിൽ നെല്ലി നില്‍ക്കുന്ന നാലാമത്തെതിൽ തീയിട്ട് പുറത്ത് വരാൻ ശ്രമിക്കവേ അഗ്നിയും വായുവും കോപിച്ചത് കാരണം എട്ട് ദിക്കിൽ നിന്നും തീ ആളി പടര്‍ന്നു. തനിക്ക് പുറത്ത് ചാടാവുന്നതിലും ഉയരത്തിൽ അഗ്നി പടര്‍ന്നത് കണ്ട് ഇനി നെല്ലി മരം മാത്രമേ തനിക്ക് രക്ഷയുള്ളൂ എന്ന് മനസ്സിലാക്കിയ കേളൻ അതിന്റെ മുകളിലേക്ക് കയറി. അപ്പോൾ അതിലുണ്ടായിരുന്ന രണ്ടു നാഗങ്ങളും പ്രാണ ഭയത്താൽ കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറുകയും ഇടത് വലത് മാറുകളിൽ കൊത്തുകയും കേളനും നാഗങ്ങളും കൂടി അഗ്നിയിലേക്ക് വീണ് ചാരമായി. പൂമ്പുനത്തിലെ തീയിൽ നിന്നും ചാടി പുറത്തേക്ക് ഇറങ്ങുന്നതിനെ കാണിക്കാന്‍ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങും. നാലായി പകുത്ത മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു കത്തിക്കുകയാണ് ചെയ്യുക. ആളുന്ന തീയിലൂടെ ചാടിയിറങ്ങുന്ന തെയ്യത്തെ ശ്വാസമടക്കിപ്പിടിച്ചാണ് ജനങ്ങൾ കാണുന്നത്. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടിയാടുന്നത്.
പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ കരുവേല മൂർഖൻ മാറിൽ
വന്നു കടിച്ചു വിഷം ചൊരിഞ്ഞു അഗ്നിയിൽ വീണിട്ടുഴലും നേരം
മറ്റാരുമില്ല സഖേയെനിക്ക് കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക നീ വളര്‍ക നീ കണ്ടനാർ കേളാ
വാഴ്ക നീ വളര്‍ക നീ കണ്ടനാർ കേളാ
വയനാട്ടു കുലവന്റെയും കണ്ടനാർ കേളന്റെയും ഐതീഹ്യങ്ങളിൽ നിന്ന് ഇവർ രണ്ടു പേരും പൂർണ്ണമായി നായാട്ട് തെയ്യങ്ങളാണെന്ന് മനസ്സിലാകും. ഇവയൊക്കെ പണ്ട് ജനങ്ങൾ നായാടി നടന്നപ്പോഴും, കാട് കത്തിച്ച് പുനം കൃഷി നടത്തിയപ്പോഴും ഉണ്ടായ ഐതീഹ്യങ്ങളാവും. നായാട്ട് തെയ്യങ്ങളുടെ ഗണത്തിലുള്ളവരാണ് വേലന്മാർ കെട്ടിയാടുന്ന അയ്യപ്പൻ, മാവിലർ കെട്ടി ആടുന്ന വീരഭദ്രൻ, വീരമ്പിനാർ, വേടൻ, അയ്യൻ, മലപ്പിലാൻ, നരി തെയ്യം, എമ്പെറ്റ് ദൈവം, വേട്ടയ്ക്കൊരു മകൻ എന്നിവർ. പൂർണ്ണമായിട്ടല്ലങ്കിലും ഒരു പരുധി വരെ കരിയത്താനും, വിഷ്ണു മൂർത്തിയും നായാട്ട് ദൈവങ്ങൾ തന്നെ, അത് പോലെയുള്ള മറ്റൊരു ദൈവമാണ് മുത്തപ്പൻ.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved
No comments:
Post a Comment