ദ്വന്ദ ഭാവത്തിൽ പറശ്ശനി കടവ് മുത്തപ്പൻ (തിരുവപ്പന, വെള്ളാട്ട്)
പറശ്ശിനി കടവ്
മടപ്പുരയിലാണ് വര്‍ഷത്തിൽ എല്ലാ ദിവസവും മുത്തപ്പൻ കെട്ടിയാടുന്നത്. ആരൂഡ
സ്ഥാനമായി കണക്കാക്കുന്നത് കുന്നത്തൂർ പാടി, പുരളിമല എന്നിവിടങ്ങളാണ്. പ്രസിദ്ധമായ
എല്ലാ തെയ്യങ്ങളെ പോലെ മുത്തപ്പനും ദ്വന്ദ ഭാവമുണ്ട്. ഈ ദ്വന്ദ ഭാവം മലബാറിൽ ശൈവ, വൈഷ്ണവ
മതങ്ങൾ പ്രചരിച്ചപ്പോൾ പ്രാദേശിക ദൈവങ്ങൾക്ക് രൂപ മാറ്റം വരികയും ശൈവ, വൈഷ്ണവ മതങ്ങളെ
ഹിന്ദു മതം എന്ന പേരിൽ എകോപിച്ചപ്പോൾ ഉണ്ടായതാണ്. മത്സ്യ രൂപത്തിലുള്ള കിരീടം
വെച്ച് വിഷ്ണുവിനെയും, ചന്ദ്ര കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും
പ്രതിനിധാനം ചെയ്യുന്നു തിരുവപ്പന, വെള്ളാട്ടം എന്നീ ഭാവങ്ങൾ. പറശ്ശിനി കടവിൽ ഇവരെ
ഒന്നിച്ച് കെട്ടിയാടിക്കുമ്പോൾ കുന്നത്തൂർ പാടിയിൽ ഒന്നിച്ച് കെട്ടിയാടിക്കാറില്ല.
അയ്യങ്കര ഇല്ലത്ത് വളര്‍ത്തിയ കുട്ടിയാണ് തിരുവപ്പന എന്നും അയാളുടെ യാത്രയിൽ പുരളി
മലയിൽ വച്ച് ലഭിച്ച ശൈവാംശമുള്ള ചങ്ങാതിയാണ് മുത്തപ്പനെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന
ഐതീഹ്യമെങ്കിലും ഗ്രാമീണ ജനതയുടെ മനസ്സിൽ ഇപ്പോഴും മുത്തപ്പൻ ശിവ രൂപിയാണ്. പറശ്ശിനി കടവ് തീർത്ഥയാത്ര വിവരണത്തിൽ ഈ ഐതീഹ്യങ്ങളെല്ലാം
ചേർത്തിട്ടുണ്ട്. വെള്ളാട്ടം എവിടെയും കെട്ടിയാടിക്കാമെങ്കിലും ആരൂഡ സ്ഥാനങ്ങളിലും മടപ്പുരകളിലും
പൊടിക്കളങ്ങളിലും മാത്രമാണ് തെയ്യം കെട്ടി ആടിക്കുക. വണ്ണാന്മാരാണ് മുത്തപ്പൻ തെയ്യം
കെട്ടിയാടുന്നത്, ആദ്യമൊക്കെ അഞ്ഞൂറ്റാന്മാരാണ് പൊയ് കണ്ണ്‍, വലിയ മുടി എന്നിവയുള്ള
തിരുവപ്പന കെട്ടിയാടിയിരുന്നതെങ്കിൽ ഇന്നതും വണ്ണാന്മാർ തന്നെയാണ് കെട്ടുന്നത്.
കുന്നത്തൂർ പാടി മുത്തപ്പൻ വെള്ളാട്ട്
മുത്തപ്പൻ തെയ്യമാടുന്നയാൾ
കള്ള് കുടിക്കുകയും കാണികള്‍ക്ക് കള്ള് കൈ മാറുകയും ചെയ്യാറുണ്ട്. മുത്തപ്പന്റെ
പ്രീതി നേടുവാനായി ഭക്തർ നടത്തുന്ന വഴിപാടുകളിൽ ചിലത് ചേർക്കുന്നു. തറവാടുകളിലും,
പൊടികളങ്ങളിലും മറ്റും തീയ്യൻ, വണ്ണാൻ, അടിയാൻ എന്നിവരിലാരെങ്കിലും നടത്തുന്ന
അനുഷ്ഠാന കർമ്മമാണ് ചെറിയ മണ്ണ് ഭരണികളിലെ കള്ള് നേദിക്കുന്ന പൈങ്കുറ്റി. വൻ പയര്‍,
കടല തുടങ്ങിയ അഞ്ചു വര്‍ഗം പയറുകൾ വറുത്ത് വേവിച്ച് തേങ്ങാ പൂളും ഉണക്ക മീനും ചേര്‍ന്നതുമായ
പഞ്ചങ്ങളും കോല്‍പ്പാടും പൈങ്കുറ്റിക്ക് മുതൃച്ച വെക്കും. അടിച്ചു തളിച്ചു
ശുദ്ധമായ ഇടത്ത് പലകയും നിറ ദീപവും വെച്ച്, ഇളനീർ കൊത്തി കലശമാടി, വാഴയിലയിൽ ഭസ്മം
ചാലിച്ച് കുറി വരയ്ക്കുന്ന ചടങ്ങാണ് കുറി കൂട്ട്. പീഠം ചാര്‍ത്തല്‍, മുതൃച്ച
വെക്കല്‍, നായൂട്ട്, വീത്, ധൂമം കാട്ടൽ തുടങ്ങിയ ചടങ്ങുകളിലൂടെയും മുത്തപ്പ പ്രീതി നേടാം. കൊടുമുടി വെള്ളാട്ടം, ഊട്ടും വെള്ളാട്ടം എന്നിവ ചിലവുള്ള വഴിപാടുകളാണ്. മുത്തപ്പന്റെ ഐതീഹ്യങ്ങളിൽ
കുറച്ച് ഭേദഗതി വരുത്തി കേൾക്കുന്നത് ഇങ്ങിനെയാണ് അയ്യങ്കര മതിലകത്തെ പാർവ്വതിക്കുട്ടി
അന്തര്‍ജ്ജനത്തിന് വയത്തൂർ കാളിയാർ ഈശ്വരന്റെ വര പ്രസാദമായി കൊട്ടിയൂർ തിരുവഞ്ചിറ
കടവിൽ നിന്ന് കിട്ടിയ പൊന്മകനാണ് മുത്തപ്പന്‍. മനയിൽ ഓമനയായി വളര്‍ന്ന ഈ ശിവ പുത്രൻ
കാടരോടും വേടരോടും കൂട്ടു കൂടി വേട്ടയാടി ചുട്ടു തിന്നും മദ്യപിച്ചും മുന്നോട്ടു
പോയപ്പോൾ ഇല്ലത്ത് നിന്നും പുറത്താക്കപ്പെട്ടു. കുന്നത്തൂർ പാടിയിലെ മടയിൽ
പന്തീരാണ്ടു കാലം തപസ്സു ചെയ്തു ദിവ്യനായി പാവങ്ങളുടെ പ്രിയങ്കരനായി നാടിറങ്ങി.
അക്കാലത്ത് പ്രയാട്ടുകര രാജാവ് പ്രജാഹിതം മറന്നു ഭരിച്ചപ്പോൾ അടിമകളെ
സംഘടിപ്പിച്ച് പടയൊരുക്കി രാജാവിന്റെ ധാന്യപ്പുര കയ്യടക്കി അവയെല്ലാം ഏഴകള്‍ക്ക്
കോരിക്കൊടുത്തു. അങ്ങിനെ പാവങ്ങളുടെ കണ്‍കണ്ട ദൈവമായി, മുത്തപ്പനായി മാറി. മുത്തപ്പനെ പോറ്റി വളര്‍ത്തിയത് പാടിക്കുറ്റി (പാർവ്വതിക്കുട്ടി)
അമ്മയാണ്, അതിനാൽ പാടിക്കുറ്റിയമ്മയ്ക്കും ദൈവ സ്ഥാനം ലഭിക്കുന്നു. കണ്ണൂർ ഏരുവേശ്ശിയിലുള്ള പാടിക്കുറ്റി മഹാദേവി ക്ഷേത്രത്തിലും, പറശ്ശിനി കടവിനടുത്ത്
കോടല്ലൂർ പാലപ്രം ക്ഷേത്രത്തിലും പാടിക്കുറ്റിയമ്മയുടെ തെയ്യം കെട്ടിയാടുന്നുണ്ട്.
മീനത്തിലാണ് ഈ തെയ്യം അരങ്ങേറുന്നത്. കൊട്ടിയൂരമ്മയായും, മൂലമ്പറ്റ ഭഗവതിയായും ഈ ദേവി ആരാധിക്കപ്പെടുന്നുണ്ട്.
കരിം പൂതം
ശിവാംശ ഭൂതങ്ങളായ വെളുത്ത ഭൂതം, കരിം പൂതം, ചുവന്ന ഭൂതം എന്നിവർ ഭൂതാരാധന തെയ്യങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേത
പിശാചുക്കളിൽ ചിലതും ഭൂതമെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ് ഭൂതം, കാളർ ഭൂതം,
വട്ടിപ്പൂതം എന്നിവ ഈ വിഭാഗത്തിലാണ്. കാമൻ, ഗന്ധർവൻ സങ്കല്‍പ്പങ്ങളിലും തെയ്യങ്ങൾ
കെട്ടിയാടാറുണ്ട്. മേലേ തലച്ചിൽ, പൂതാടി ദൈവം, പൂവിള്ളി, ഇളവില്ലി, വലപ്പിലവൻ
എന്നീ തെയ്യങ്ങൾ വന ദേവതകളാണ്. പള്ളക്കരി വേടൻ, പുള്ളി പുളോൻ എന്നിവർ കാവേരി മല
ഇറങ്ങി വന്നവരാണെന്ന് വിശ്വസിക്കുന്നു. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീ
ദേവതകളും വന ദേവത സങ്കല്‍പ്പമുള്ള തെയ്യങ്ങളാണ്. പുലി ദൈവങ്ങള്‍ക്കും, വിഷ്ണു മൂര്‍ത്തിക്കും
തണ്ടവാൽ എന്ന വിശേഷ ചമയം കാണാവുന്നതാണ്. വാലുള്ള മൃഗം എന്ന സങ്കല്‍പ്പമാണിത്.
ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്. ഇവരുടെ
മുഖത്തെഴുത്തും ആടയാഭരണങ്ങളും അതത് മൃഗത്തിന്റെ ഭാവ ഹാവാദികൾ ഉൾ ചേര്‍ന്നതാണ്.
കണ്ണൂർ ജില്ലയിലെ ചില കാവുകളിൽ മുതലതെയ്യം കെട്ടിയാടുന്നു. തൃപ്പണ്ടാരത്തമ്മ എന്ന ദേവിയാണ്
മുതല തെയ്യമായി കാവുകളിൽ കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം
വെയ്ക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞാണ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നത്.
കെട്ടിയാടുന്ന സമയം ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി
തെയ്യത്തിന്റെ പ്രത്യേകതയാണ്. തുലാ മാസത്തിലെ
പത്താമുദയത്തിന് ശേഷം നടുവിൽ പോത്ത് കുണ്ട് വീര ഭദ്ര ക്ഷേത്രത്തിൽ ഈ തെയ്യം കെട്ടിയാടുന്നു.
ഇഴ ജീവി ശല്യത്തിൽ നിന്ന് രക്ഷ നേടാൻ മുതല ദൈവത്തെ വിളിച്ചാൽ മതിയെന്നാണ്
വിശ്വാസം. തലയിലെ പാള എഴുത്ത് തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ
ജീവികളെ വരച്ചതാണ്. മുഖത്തെഴുത്തിന് വട്ട കണ്ണ്, തലപ്പാട്ടി
ചെന്നിമലർ മുടിയും, കാണിമുണ്ട് ചുവപ്പുമാണ്. ഉടയാട കുരുത്തോലക്ക് പകരം കവുങ്ങിൻ
ഓലയാണ്. തൃപ്പണ്ടാറത്തെ ക്ഷേത്രത്തിൽ നിത്യ പൂജ ചെയ്തിരുന്ന പൂജാരി
എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ
എത്തിച്ചു എന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മുതലയായി എത്തിയത്
തൃപ്പണ്ടാറത്തമ്മയാണെത്രെ, പൂജയ്ക്ക് വൈകിയെത്തിയ ബ്രാഹമണനെ പുറത്തിരുത്തി എന്നും കഥയുണ്ട്.
മറ്റൊരു കഥയിൽ പുഴയിൽ വെള്ളം പൊങ്ങിയതിനാൽ തിരി വെക്കാൻ കഴിയാതെ കുഴങ്ങിയ പൂജാരിയെ
ദേവി മുതല രൂപം പൂണ്ടു പുറത്ത് ഇരുത്തി ഇക്കരെ എത്തിച്ചു എന്നാണ്. മാവിലൻ
സമുദായക്കാർ കെട്ടിയാടുന്ന ഈ തെയ്യം കഴുത്ത് നീട്ടി കണ്ണുരുട്ടിയാണ് ഭക്തരെ
അനുഗ്രഹിക്കുന്നത്.
പുലി മാരുതനും പുലിയൂർ കാളിയും
പുലി സങ്കല്‍പ്പത്തിലുള്ള ശിവ പാർവ്വതിമാരും അവരുടെ മക്കളുമാണ് പുലി തെയ്യങ്ങൾ. ഇരിവേരി പുലി ദൈവ ക്ഷേത്ര തീർത്ഥയാത്ര വിവരണത്തിൽ ഇവരുടെ ഐതീഹ്യം ചേർത്തിട്ടുണ്ട്. പുലി കണ്ടൻ
ശിവനും, പുള്ളി കരിങ്കാളി പാർവ്വതിയുമാണ്. മാര പുലി, കണ്ട പുലി, കാള പുലി, പുലി മാരുതൻ,
പുലിയൂർ കണ്ണൻ, പുലിയൂർ കാളി എന്നിവർ ഇവരുടെ മക്കളാണ്. പുലിയൂർ കാളി പാർവ്വതി തന്നെയാണെന്നും
വാദങ്ങളുണ്ട്. മറ്റ് അഞ്ച് ആണ്‍ മക്കളെ ഐവർ പുലികൾ എന്ന് വിളിക്കുന്നു. കണ്ട പുലിയും കാള പുലിയും ഒന്നാണെന്നും, അങ്ങിനെ പുലിയൂർ കാളിയുൾപ്പെടെ അഞ്ച് പേരാണ്
ഐവർ പുലികളെന്നും തുടങ്ങി പലവിധ കഥകൾ വേറെയുമുണ്ട്. പുലിയൂർ കാളിയെ കുറിച്ച്
മറ്റൊരു കഥ ഇങ്ങിനെ, ഒരു പെണ്‍കുട്ടി ഇല്ലാതെ വിഷമിച്ചിരുന്ന പുള്ളി കരിങ്കാളി
കൃഷ്ണനെ ജപിച്ചു കിടക്കുകയും സ്വപ്നത്തിൽ കണ്ണൻ അവരോട് മകൾ ജനിച്ചാൽ അവൾക്കെന്ത്
നല്‍കുമെന്ന് ചോദിച്ചു. എന്റെ എല്ലാ അധികാരങ്ങളും അവകാശങ്ങളും നല്‍കുമെന്ന്
പുള്ളികരിങ്കാളി മറുപടി നല്‍കി. ഇതൊന്നു പരീക്ഷിക്കണമെന്ന് കരുതിയ ഭഗവാൻ തന്നെ ഗര്‍ഭസ്ഥ
ശിശുവായി അവതരിച്ചു. ഗര്‍ഭിണിയായ പുള്ളി കരിങ്കാളി വിശപ്പ് സഹിക്കതെ തളര്‍ന്നത് കണ്ട്
പുലി മക്കളെല്ലാം ചേര്‍ന്ന് കുറുമ്പ്രാന്തിരിയുടെ തൊഴുത്ത് തകര്‍ത്ത് പശുക്കളെ
കൊന്നു കാക്കും കരളും അവത്തിറച്ചിയും കരിങ്കാളിക്ക് കൊണ്ടുക്കൊടുത്തുവത്രേ. കരിങ്കാളി
പ്രസവിക്കാൻ കിടന്നത് താതേനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തിയാണത്രെ.
കരിന്തിരി നായർ
ഈ പുലി ദൈവങ്ങളോടോപ്പം
കെട്ടിയാടുന്ന തെയ്യമാണ് കരിന്തിരി നായർ. പശുക്കളെ കൊന്ന പുലികളെ വക വരുത്താൻ കുറുമ്പ്രാന്തിരി
വാണവർ വില്ലാളി വീരനായ കരിന്തിരി കണ്ണൻ നായരെ ചുമതലപ്പെടുത്തി. നായർ കാട്ടിൽ
ചെന്ന് മാവിന്മേൽ ഒളികെട്ടി കെണിയൊരുക്കി. കെണിയിൽ പുലി മക്കളകപ്പെട്ടുവെങ്കിലും
പുലി കണ്ടൻ നായരെ വൃഷണം പിളര്‍ന്ന് കൊന്നു. പുലികളെ വക വരുത്തുവാൻ പോയ നായരെ
കാണാതെ വാണവർ തന്റെ ഇഷ്ട ദേവിയായ രാജ രാജേശ്വരി തുളൂർ വനത്ത് ഭഗവതിയെ മനസ്സിൽ
ധ്യാനിച്ചു. പുലി കണ്ടൻ ശിവനാണെന്നും, ശിവനാൽ കൊല്ലപ്പെട്ട നായർ ദൈവക്കരുവായെന്നും
എന്റെ അരികത്തോരു ദൈവമന്ദിരം പണിതവിടെ കുടിയിരുത്തിയാൽ കഷ്ടദോഷങ്ങളകലുമെന്നും
വാണവരോട് സ്വപ്നത്തിൽ ദേവി പറഞ്ഞുവത്രേ. ദേവിയുടെ അരുളപ്പാടു സ്വീകരിച്ചു വാണവർ ക്ഷേത്രം പണിയുകയും ദൈവ കോലങ്ങൾ കെട്ടിയാടിക്കുകയും ചെയ്തു. അങ്ങിനെ പുലി ദൈവങ്ങൾ തുളുവനം ഭഗവതിയെ നായനാരായി സ്വീകരിച്ച് തുളുവനത്ത് പ്രതിഷ്ഠ നേടി. ഒരു കളിയാട്ട സമയത്ത് തുളുവനത്ത് വന്ന കാരിയത്ത് മൂത്ത തണ്ടയാന്റെ ഭക്തി കണ്ട് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലി ദൈവങ്ങൾ കൂടെകൂടി. കാടും പുഴയും കുന്നും താണ്ടി രാമപുരത്ത് എത്തിയപ്പോൾ തണ്ടയാന്റെ കുട താനേ നൃത്തമാടി. കാരണമറിയാൻ ജ്യോതിഷ പ്രശ്നം നടത്തിയപ്പോൾ കുടയുടെ മുകളിൽ എട്ട് ദൈവങ്ങളുണ്ടെന്നും ആ ദൈവങ്ങള്‍ക്ക് അവിടെ ഒരു ക്ഷേത്രം പണിത് കുടി ഇരുത്തണമെന്നും കണ്ടു. ഇതാണ് രാമപുരം (രാമരം) പുലി ദൈവ ക്ഷേത്രം. രാമപുരത്ത് നിന്ന് പുലി ദൈവങ്ങൾ കണ്ടോത്ത് മേലേടത്ത് തറവാട്ടിൽ കുറുമ്പകാവിൽ മുമ്പേതുമായി ശേഷിക്കപ്പെട്ടു. ഈ സ്ഥലത്തിന് പുറമേ പുലി ദൈവങ്ങൾ താമസിച്ചിരുന്ന ഒരിടമാണ് പനയന്തട്ട നായരുടെ വീട്. പക്ഷെ ഇവിടെ പുലി ദൈവങ്ങളുടെ ചേഷ്ടകൾ അവര്‍ക്ക് സഹിക്കാവുന്നതിനപ്പുറം ആയിരുന്നുവത്രേ. അവിടെ നിന്നും കൊറോത്ത് മുച്ചിലോട്ടിലെ ഏളത്ത് പുലി ദൈവങ്ങളെ മുച്ചിലോടുകളിലേയ്ക്ക് കൊണ്ട് പോയതും അതോടെ പുലിയൂർ കണ്ണനും പുലിയൂർ കാളിയും കളിയാട്ടങ്ങളിൽ സജീവ സാന്നിധ്യമായതും മുമ്പ് ചേർത്തിട്ടുണ്ട്. എണ്ണയാട്ടുന്ന ചക്കളങ്ങളിൽ പുലിയൂർ കണ്ണനെ വാണിയർ പ്രത്യേകം ആരാധിക്കുന്നു. അത് കൊണ്ട് പുലിയൂർ കണ്ണനും വാണിയരുടെ തെയ്യമാണ് എന്ന് പറയാറുണ്ട്. വളരെയധികം രൗദ്ര ഭാവമുള്ള തെയ്യമാണ് പുലിയൂർ കാളി. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പുലിയൂർ കാളിയെ ഉപ ദേവത സ്ഥാനത്ത് ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്. ചിലയിടങ്ങളിൽ അമ്മയും മകളുമായി പുള്ളി കരിങ്കാളിയെയും പുലിയൂർ കാളിയെയും ഒന്നിച്ചു കെട്ടിയാടിക്കാറുണ്ട്. ഇതിൽ അമ്മ പുള്ളി കരിങ്കാളി വലിയ തമ്പുരാട്ടി എന്നും മകൾ പുലിയൂർ കാളി ചെറിയ തമ്പുരാട്ടി എന്നും അറിയപ്പെടുന്നു. ചിലയിടങ്ങളിൽ പുലിയൂർ കണ്ണനെയും പുലിയൂർ കാളിയെയും കെട്ടിയാടിക്കുന്നു. പുലിയൂർ കാളിയുടെ നൃത്ത ചുവടുകൾ മനോഹരമാണ് ആ തിരു നൃത്തം കാണുന്നത് പോലെ തന്നെ ആസ്വാദ്യകരമാണ് വട്ട മുടി വെച്ചുള്ള ദേവിയുടെ നിര്‍ത്താതെയുള്ള കറക്കവും, തിരുമുടി നിലത്ത് മുട്ടിക്കുന്ന രീതിയിലുള്ള തിരുമുടി വണക്കവും. വണ്ണാന്മാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്. മറ്റുള്ള പുലികളെ പ്രത്യേകം കോലമായി കെട്ടാറില്ല. ഇവരെ ഒന്നിച്ച് കെട്ടിയാടിക്കുന്നയിടങ്ങളെ ഐവർ പരദേവത ക്ഷേത്രങ്ങളെന്ന് വിളിക്കുന്നു. പുലയർ കെട്ടിയാടുന്ന പുലിമറഞ്ഞ തൊണ്ടച്ചൻ (കാരി ഗുരിക്കൾ) തെയ്യത്തിനും പുലിയുമായി ബന്ധമുണ്ട്.
നാഗ കണ്ടനും നാഗ കന്നിയും
മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും സര്‍പ്പ കാവുകളുണ്ടെങ്കിലും ചുരുക്കമായി മാത്രമേ നാഗ കോലങ്ങൾ കെട്ടിയാടറോള്ളൂ. കയ്യത്ത് നാഗം, മുയ്യത്ത് നാഗം, ഏറുമ്പാല നാഗം, കരിപ്പാൽ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗങ്ങളെ കെട്ടിയാടിക്കുന്നത്. പ്രസിദ്ധരായ നാഗ തെയ്യങ്ങൾ നാഗകന്നി, നാഗപോതി, നാഗത്താൻ, നാഗ രാജൻ, നാഗ കണ്ടൻ എന്നിവരാണ്. പാൽ കടലിന്റെ നടുവിലുള്ള വെള്ളി മാൻ കല്ലിന്റെ അരികിലുള്ള മണി നാഗ മണി പവിഴത്തിന്റെ സമീപത്തെ മണി നാഗ പുറ്റിൽ നിന്നാണത്രെ ഈ ദേവതമാരുണ്ടായത്. വണ്ണാന്മാരാണ് നാഗ കണ്ടനെയും, നാഗ കന്നിയെയും കെട്ടുന്നത്. നാഗ ഭഗവതിയും, നാഗ കാളിയും പാണന്‍മാരും മുന്നൂറ്റാന്‍മാരും കെട്ടിയാടുന്ന ദേവകളാണ്. കൂടാതെ രാമവില്യം കഴകത്തിൽ നാഗത്തിന്‍ ദൈവം എന്നൊരു നാഗ
ദേവതയെയും വണ്ണാന്മാർ കെട്ടിവരുന്നു. കുറുന്തിനി പാട്ടിന് കെട്ടിയാടാറുള്ള നാഗ കാമൻ
എന്ന കുറുന്തിനി കാമൻ, കുറുന്തിരി ഭഗവതിയും നാഗ ദേവതകളാണ്. തെയ്യം നടക്കുന്ന
ദിവസങ്ങളിൽ സര്‍പ്പ ബലിയും നടക്കും. സന്താന വരദായകരും രോഗ വിനാശകരുമാണത്രേ ഈ നാഗ
ദേവകൾ. ചമയങ്ങളിലും നാഗ രൂപങ്ങള്‍ക്ക് നല്ല പ്രാധാന്യം ഉണ്ട്. നാഗ പോതിയുടെ മുടിയുടെ
പേര് നാഗ മുടി എന്നാണ്. മറ്റ് തെയ്യങ്ങളുടെ ആഭരണങ്ങളിലും നാഗ രൂപാലങ്കാരങ്ങൾ
കാണാം. കുരുത്തോടികളിലും മുഖ പാളികളിലും നാഗങ്ങളെ വരച്ചു വയ്ക്കുന്ന പതിവുണ്ട്,
നാഗ താത്തെഴുത്തെന്ന പേരിലൊരു മുഖത്തെഴുത്ത് തന്നെയുണ്ട്.
നെല്ലിക്ക തുരുത്തി പെരും കളിയാട്ടം 2014
25 വര്‍ഷങ്ങള്‍ക്ക്
ശേഷം 2014 ഫെബ്രുവരി 4 മുതൽ 11 വരെ തൃക്കരിപ്പൂർ നെല്ലിക്ക തുരുത്തി കഴകം
നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ പെരും കളിയാട്ടം നടന്നു. കുട്ടമ്മത്ത് പൂമാല
ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് ദേശീയ പാത 17ലെ ചെറുവത്തൂരിൽ
നിന്ന് അഞ്ച് കിലോ മീറ്റർ പടിഞ്ഞാറുള്ള ഈ ക്ഷേത്രത്തിൽ കളിയാട്ടം തുടങ്ങിയത്. രാവിലെ
പതിനൊന്നിന് കുളങ്ങാട്ട് മലയിലേക്ക് എഴുന്നള്ളത്തും അതിന് ശേഷം കാടങ്കോട്
നെല്ലിക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ
പെരുങ്കളിയാട്ടത്തിനാരംഭം കുറിച്ച് ഘോഷ യാത്രയും നടന്നു. നിലമംഗലത്ത്
ഭഗവതി, പുന്നക്കാൽ ഭഗവതി എന്നീ പ്രധാന ആരാധനാ മൂര്‍ത്തികൾ കൂടാതെ ചെറിയ ഭഗവതി,
പടക്കത്തി ഭഗവതി, ഉച്ചൂളി കടവത്ത് ഭഗവതി, കോടോത്ത് ഭഗവതി, പുതിയ ഭഗവതി,
ചെരളത്ത് ഭഗവതി, ചെമ്പിലോട്ട് ഭഗവതി, നരമ്പിൽ ഭഗവതി, ആയിറ്റി ഭഗവതി, രക്ത ചാമുണ്ഡി,
മടയിൽ ചാമുണ്ഡി, തൂവക്കാളി, പൊട്ടൻ തെയ്യം, വിഷ്ണു മൂര്‍ത്തി, ഭൈരവന്‍, ഗുളികന്‍,
പൂമാരുതൻ, പടവീരൻ തുടങ്ങി 70 തെയ്യങ്ങളും, കളിക്ക തെയ്യങ്ങളും, കോലത്തിന്‍ മേൽ
കോലവും ഉള്‍പ്പെടെ 167 കോലങ്ങൾ എട്ട് ദിവസം കൊണ്ട് കെട്ടിയാടി. അഞ്ചാം കളിയാട്ട
ദിനമായ ഫെബ്രുവരി എട്ട് മുതൽ ക്ഷേത്രത്തിലെത്തിയ മുഴുവനാളുകള്‍ക്കും പകലും,
രാത്രിയും അന്ന ദാനം ഉണ്ടായിരുന്നു. ഇതിനായി ഒരേ സമയം 2500 പേര്‍ക്ക്
ഇരിക്കാവുന്ന ഭക്ഷണ പന്തലായിരുന്നു ഒരുക്കിയിരുന്നത്. പനയോലയും ചായില്യവും
കൊണ്ടുള്ള മുഖത്ത് എഴുത്തുമായി കാൽ ചിലമ്പ് അണിഞ്ഞ് തെയ്യങ്ങൾ കെട്ടിയാടിയപ്പോൾ ഏകദേശം
നാല് ലക്ഷത്തോളം ഭക്തജനങ്ങൾ ക്ഷേത്രമുറ്റത്തേയ്ക്ക് അനുഗ്രഹം തേടി എത്തി. 11ന് (ചൊവ്വാഴ്ച)
രാവിലെ 8.30നും 8.47നും ഇടയിലുള്ള മുഹൂര്‍ത്തത്തിൽ നിലമംഗലത്ത് ഭഗവതിയുടെയും,
പുന്നക്കൽ ഭഗവതിയുടെയും തിരുമുടി ഉയർന്നതോടെ പെരുങ്കളിയാട്ടത്തിന് സമാപനമായി. ആണ്ടോടാണ്ടും
മൂവാണ്ടിലൊരിക്കലും നടത്തുന്ന കളിയാട്ടങ്ങളിൽ നിന്നും വ്യത്യസ്‌തമായി
പതിറ്റാണ്ടുകളുടെ ഇട വേളകളിൽ നടത്തുന്ന പെരുങ്കളിയാട്ടങ്ങളുടെ ചടങ്ങുകളും
തെയ്യങ്ങളുടെ രീതികളും നിശ്ചയിച്ചുറപ്പിക്കുന്നത് പട്ടോല നോക്കിയാണ്. നിലമംഗലത്ത്
ക്ഷേത്രത്തിലെ പട്ടോല വായനയ്ക്കുള്ള നിയോഗം അച്ചാം തുരുത്തിയിലെ ഗോവിന്ദനായിരുന്നു.
അങ്ങിട്ടകാരിയിൽ തറവാട്ടുകാര്‍ക്കാണ് പവിത്രമായ ഈ താളിയോല ഗ്രന്ഥം
സൂക്ഷിക്കുന്നതിനുള്ള അവകാശം. കാല പഴക്കം നിര്‍ണ്ണയിക്കാനാവാത്ത ഈ രേഖ 1971ൽ പുസ്‌തക
രൂപത്തിലേക്ക് മാറ്റി. അരങ്ങിലെത്തുന്ന തെയ്യങ്ങളുടെ പേര്, കെട്ടിയാടേണ്ട ദിവസം,
ചടങ്ങുകൾ എന്നിവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് ഈ പട്ടോലയിലാണ്.
പടുവളത്തിൽ പരദേവത
മൂവരുടെ (വിഷ്ണു മൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, ചാമുണ്ഡി) ആരൂഡ സ്ഥാനമായ
പുത്തിലോട്ട് മഞ്ഞത്തൂർ കാവിൽ 2013 ഫെബ്രുവരി 13നും 14നുമായി കളിയാട്ടം നടന്നു. ദേശീയ
പാത 17ലെ പീലിക്കോട് നിന്ന് മൂന്ന് കിലോ മീറ്റർ കിഴക്കുള്ള ഈ കാവിലെ കളിയാട്ടം തുടങ്ങിയത്
പുത്തിലോട്ട് മാപ്പിട്ടച്ചേരി കാവ് ഭണ്ഡാര പുരയിൽ നിന്ന് 13ന് രാവിലെ നടന്ന കലവറ
നിറയ്ക്കൽ ഘോഷയാത്രയോട് കൂടിയാണ്. വൈകിട്ട് എട്ടിന്തോറ്റം പുറപ്പാടും നടന്നു. അങ്കക്കുളങ്ങര
ഭഗവതിയുടെ പുറപ്പാട് 14ന് രാവിലെ 11ന് നടന്നു. ഇളമ്പച്ചി കണ്ണമംഗലം യാദവ കഴകത്തിലെ
പെരും കളിയാട്ടത്തിന് ഭഗവതിയുടെ തിരുമുടി ഒരുക്കുന്ന കവുങ്ങ് കല്യോട്ട് നിന്ന് കൊണ്ടു
വരുമ്പോൾ ഈ കാവിൽ കുടി വെള്ളം നല്‍കുന്ന പതിവുണ്ട്.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved
No comments:
Post a Comment