കരിം ചാമുണ്ഡി
462 തെയ്യ കോലങ്ങളാണ്
ഇതുവരെ കെട്ടിയാടപ്പെട്ടത് എന്നാണ് അറിവ്. ഒരേ തെയ്യം തന്നെ പല പേരുകളിൽ പല ദേശങ്ങളിൽ
അറിയപ്പെടുന്നുണ്ട്. തെയ്യങ്ങളിൽ തൊണ്ണൂറു ശതമാനവും ദേവിമാരുടെതാണ്. ഭഗവതി, ഭദ്രകാളി,
ചാമുണ്ഡി തുടങ്ങിയ പേരുകളിലാണ് ഇവരറിയപ്പെടുന്നത്. അതിർ വരമ്പ് കൃത്യമായി ഇല്ലെങ്കിലും
ഇവരെ യുദ്ധ ദേവതമാർ, മന്ത്ര മൂർത്തികൾ, അമ്മ ദൈവങ്ങൾ എന്നിങ്ങനെ ഇവരെ തരം തിരിക്കാം.
ദാരികാസുരനെ വധിച്ച മഹാകാളിയുടെ കഥയുമായി എഴുപതിലേറെ തെയ്യങ്ങൾ ഉറഞ്ഞാടുന്നുണ്ട്. തായ്
പര ദേവതയായും പോര്‍ക്കലി, അഷ്ടമച്ചാൽ, വല്ലാർ കുളങ്ങര, പാലം കുളങ്ങര, നില മംഗലത്ത്,
കമ്മാടത്ത്, കളരിക്കൽ, കരക്കീൽ, ചെമ്പിലോട്ട്, കാപ്പാട്ട്, ചാമ കാവ് എന്നിങ്ങനെ
കാവിന്റെയോ ഗ്രാമത്തിന്റെയോ പേര് ചേർത്ത് ഭഗവതിമാരായാണ് മഹാ കാളിയെ
കെട്ടിയാടിക്കുന്നത്. യക്ഷി എന്ന പേരിലുള്ള ദേവത തെയ്യത്തിൽ ഇല്ലെങ്കിലും
ചാമുണ്ഡികളും ചില ഭഗവതിമാരും യക്ഷി സങ്കല്‍പ്പത്തിലുള്ളവരാണ്. വണ്ണാന്‍മാർ കെട്ടി ആടുന്ന
കരിം ചാമുണ്ഡി (കരിഞ്ചാമുണ്ടി) ഉദാഹരണമാണ്. പൈതങ്ങളെയും കോഴികളെയും പിടിച്ചു
ഭക്ഷിക്കുന്ന ഭീകര ദേവതയാണ് തോറ്റം പാട്ടിൽ കരിം ചാമുണ്ഡി. കരിഞ്ചാമുണ്ടിയുടെ
കൂട്ടുകാരിയായ പുള്ളി ഭഗവതിയും, വേലന്‍മാർ കെട്ടിയാടുന്ന പുള്ളി ചാമുണ്ഡിയും ഇതേ
സങ്കല്‍പ്പത്തിലുള്ളതാണ്. പഞ്ചുരുളി വരാഹി സങ്കൽപ്പത്തിലുള്ള തെയ്യമാണ്. കുടകു മലയിൽ
നായാടാൻ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭ നിശുംഭ അസുന്മാരെ കൊല്ലാൻ
കാളി അവതാരമെടുത്തപ്പോൾ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തിൽ നിന്ന് ഉയര്‍ന്നു
വന്ന ഏഴു ദേവിമാരിൽ പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി. സകല ദേവകളുടെയും ചൈതന്യം
ഏറ്റു വാങ്ങാൻ കാളി ഏഴായ് പിരിഞ്ഞപ്പോഴാണ് സപ്തമാതൃകൾ ഉണ്ടായതെന്നും ഐതീഹ്യമുണ്ട്
(മാതൃക്കളെ കുറിച്ചുള്ള ഈ ഐതീഹ്യം ആമേട ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്രയിൽ ചേർത്തിട്ടുണ്ട്). തുളു ഭാഷയിൽ പഞ്ചി എന്നാൽ പന്നിയാണ്,
പഞ്ചിയൂര് കാളിയാണ് പഞ്ചുരുളിയായി മാറിയതത്രെ. പഞ്ച വീരന്മാരെ കൊന്ന് ഭൂമിയിൽ
ഐശ്വര്യം വിതയക്കാൻ പന്നി രൂപമെടുത്ത കാളിയാണ് പഞ്ചുരുളി എന്നും ഐതീഹ്യമുണ്ട്. തുളു നാട്ടിൽ നിന്നെത്തിയ ദേവി കുളൂർ മാതാവിന്റെ
ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചത് കൊണ്ട് വാഗ്ദാന പ്രകാരം പട്ടുവം
കടവിൽ ഇടം നേടി എന്നും കഥ ഉണ്ട്. ഈ മൂര്‍ത്തി ശാന്തതയും രൗദ്ര ഭാവവും
പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്. ശാന്ത രൂപത്തിൽ തുടങ്ങി രൗദ്ര ഭാവം കൈക്കൊള്ളുന്നു.
നൃത്ത മൂർദ്ധന്യത്തിൽ ഭക്തരുടെ നേർക്ക് ഓടിയടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി
കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ അനുഗ്രഹം
കൊടുക്കുകയും ചെയ്യും. പമ്പത്താർ, മലയൻ, കോപ്പാളൻ, വേലൻ, മാവിലൻ എന്നീ
ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളിൽ ദേവിക്ക് രഹസ്യമായി മൃഗബലി
നടത്താറുണ്ട്, ബലി നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാൽ മിക്ക കാവുകളിലും ഇപ്പോൾ ബലിയുടെ
പ്രതീകാത്മകമായി കുരുതി തർപ്പണമാണ് നടത്തുന്നത്. പഞ്ചുരുളിയുടെ മുഖത്തെഴുത്തിന്
പറയുക രുദ്ര മിനുക്ക് എന്നാണ്.
പഞ്ചുരുളി
പന്നി സങ്കൽപ്പത്തിലുള്ള
മറ്റൊരു തെയ്യമാണ് മനിപ്പന. ഉറഞ്ഞാട്ടത്തിന്റെ ചില ഘട്ടങ്ങളിൽ പന്നിമുഖം വെച്ചാടുന്ന
തെയ്യങ്ങളാണ് മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരി മണൽ ചാമുണ്ഡി, തീ ചാമുണ്ഡി
(വിഷ്ണു മൂർത്തി) എന്നിവയൊക്കെ. വിഷ്ണു മൂർത്തിയാകട്ടെ പാതി ഉടൽ മനുഷ്യന്റെതും
പാതി സിംഹത്തിന്റെതുമാണ്. പാണന്‍മാർ തുളുവത്തി മാതു എന്ന തീയ്യ സ്ത്രീയെ
അനുസ്മരിച്ചു കൊണ്ട് കെട്ടിയാടുന്ന തെയ്യമാണ് പുലി ചാമുണ്ഡി. ഈ തെയ്യം കോപ്പാളരും
കെട്ടിയാടാറുണ്ട്. അരുവൻ ചാലിൽ നീരാടാൻ പോകുമ്പോൾ വഴിയിലെ കുറുവക്കാട്ടിൽ
താളിയോടിക്കവേ ഗര്‍ഭിണിയായ മാതുവിനെ പുലി കടിച്ചു കൊന്നു. നാല് ആങ്ങളമാർക്ക്
കൂടിയുള്ള ഒരേയൊരു പെങ്ങൾ ചിതയിൽ വെന്തെരിയുന്നത് കണ്ട ആങ്ങളമാർ കുല ദൈവത്തെ വിളിച്ചു
പ്രാര്‍ഥിച്ചപ്പോൾ കളരി ദേവത മാതുവിനെ ദൈവ കോലമാക്കി. അങ്ങിനെ അവൾ പുലി ചാമുണ്ഡി
എന്ന പേരിൽ ആരാധ്യ ദേവതയായി.
തായ് പര ദേവത
മടയിൽ ചാമുണ്ഡി
പൊതുവാൾ എന്ന സമുദായക്കാരുടെ കുല ദൈവങ്ങളിൽ ഒന്നാണ്. മൂ ലോകങ്ങളെയും
വിറപ്പിച്ചിരുന്ന ചണ്ഡ മുണ്ഡന്മാരെ വധിച്ചത് കൊണ്ടാണ് ഈ ദേവി തെയ്യത്തെ ചാമുണ്ഡി
എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തിൽ അസുരരെ നിഗ്രഹിക്കാൻ പരാശക്തി എടുത്ത
അവതാരങ്ങളിൽ ഒന്നായ കൗശികിയുടെ അംശാവതാരമാണ് ചാമുണ്ഡി എന്നും കഥകളുണ്ട്. ആകാശം മുതൽ
പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാൻ തുടങ്ങിയ ദേവിയോട് യുദ്ധത്തിൽ
പിടിച്ചു നില്‍ക്കാനാകാതെ ചണ്ഡ മുണ്ഡ കിങ്കരന്മാർ ഒളിച്ചുവെന്നും വരാഹ രൂപമെടുത്ത്
ദേവി അപ്പോൾ മടയിൽ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെ മടയിൽ
ചാമുണ്ഡി എന്ന പേര്‍ വന്നെന്നും കഥകൾ. പാതാളം വരെ പിന്തുടര്‍ന്ന്‍ വധിച്ചതിനാൽ
പാതാള മൂര്‍ത്തി എന്നും ഈ ദേവിക്ക് പേരുണ്ട്. വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത്
കൊണ്ടാണ് ഈ തെയ്യം പന്നി മുഖം വെച്ചാടുന്നത്. മടയിൽ ചാമുണ്ഡിയെ കുറിച്ച് മറ്റൊരു ഐതീഹ്യവും
പ്രചാരത്തിലുണ്ട്. ഒരിക്കൽ വണ്ണാടിൽ പൊതുവാൾ പയ്യാടക്കത്ത് നായരെയും കൂട്ടി
നായാട്ടിന് പോയി. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതെയിരിക്കുമ്പോൾ അടുത്തുള്ള
മടയിൽ നിന്ന് അനക്കം കേട്ട് പന്നിയാണെന്ന് കരുതി അമ്പെയ്തു. ഗുഹയിൽ നിന്നും
വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും കേട്ട് പൊതുവാൾ ജീവനും കൊണ്ട് ഓടി
വീട്ടുമുറ്റത്തെത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ മൂര്‍ത്തി
പൊതുവാളിനെ ചവിട്ടി കൊന്ന് തട്ടിയെറിഞ്ഞു. തെയ്യത്തിന്റെ വരാഹ മുഖവും, കോഴിയെ
കൊന്ന് പുറം കാല് കൊണ്ട് തട്ടി എറിയുന്നതും നായാട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന
ചടങ്ങുകളാണ്. സുന്ദരമായ ആടയാഭരണങ്ങൾ അണിയുന്ന ഈ തെയ്യം, കളിയാട്ടമെന്ന അനുഷ്ഠാന
കലയുടെ സൗന്ദര്യമെല്ലാം ഉൾ കൊള്ളുന്നു. അലന്തട്ട മട വാതില്‍ക്കൽ, കരി മണൽ താവളം
എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകൾ. മൂവാളം കുഴി ചാമുണ്ഡിയെ
കുറിച്ചുള്ള ഐതീഹ്യങ്ങളിൽ ഒന്ന് തീർത്ഥ യാത്രയുടെ അടിയേരി മഠം ദേവി ക്ഷേത്ര വിവരണത്തിലുണ്ട്. ആ കഥയനുസരിച്ച് അടിയേരി മഠത്തിലെ ഒരു ആചാര്യൻ കുമ്പള ദേശത്ത്
നിന്നും ചാമുണ്ഡിയെ ആവാഹിച്ചു കൊണ്ട് വന്ന് ബന്ധിക്കുകയും
ചെമ്പ് കുടത്തിൽ ആവാഹിച്ച് മൂന്നാൾ താഴ്ചയിൽ ജലാശയത്തിൽ താഴ്ത്തുകയും അതിനാൽ
മൂവാളം കുഴി ചാമുണ്ഡി എന്ന പേര് കിട്ടുകയും ചെയ്തു എന്നാണ്. കാസർഗോഡ് ജില്ലയിൽ ഉദുമയ്ക്കടുത്തുള്ള
തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നിന്നാണ് ആചാര്യൻ ദേവിയെ ആവാഹിച്ച് കൊണ്ടുവന്നത്രേ
(തൃക്കണാട് ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയുവാൻ തീർത്ഥയാത്രയുടെ ആ ഭാഗം വായിക്കുക). മൂവാളംകുഴി ചാമുണ്ഡിയെ കുറിച്ചുള്ള മറ്റൊരു ഐതീഹ്യം ഇങ്ങിനെയാണ്. തൃക്കണ്ണാട്ട് ക്ഷേത്രത്തിൽ ഇളയ പുരത്ത്, ഇടമന എന്നീ തന്ത്രി കുടുംബങ്ങൾ ഒന്നിടവിട്ട മാസങ്ങളിലാണ് പൂജകൾ ചെയ്തിരുന്നത്. ആദ്യമൊക്കെ സ്നേഹത്തിൽ കഴിഞ്ഞ തന്ത്രികൾ കുടുംബങ്ങൾ പിന്നീട്
ശത്രുതയിലാവുകയും അന്യോന്യം ദുഷ്ട ശക്തികളെ അയക്കുവാനും തുടങ്ങി.
ഒരിയ്ക്കൽ തൃകന്യാവ് ദേവിയെ ഇളയപുരത്ത് തന്ത്രി അയച്ചതെന്ന്
കരുതി ഇടമന തന്ത്രി പിടിച്ചു ചെമ്പു പാത്രത്തിലടച്ച്
വേലക്കാരോട് കുഴിച്ചിടുവാൻ കല്‍പ്പിച്ചു. വേലക്കാർ ഈ കൃത്യം നിർവഹിച്ച് തിരിച്ചെത്തുന്നതിന്
മുന്നേ ഇടി ശബ്ദവും മൂര്‍ച്ചയുള്ള തിളങ്ങുന്ന വാളും കണ്ടു. വാൾ
ഭൂമിയെ പിളര്‍ത്തി മൂന്നാൾ വലിപ്പത്തിൽ
(മൂവാളം കുഴി) കുഴിയുണ്ടാക്കി. തൃക്കന്യാവിനോടൊപ്പം മൂന്ന്
വാളുകൾ കൂടി ആ കുഴിയിൽ നിന്ന് ഉദയം
ചെയ്തു. ഇടമന കുടുംബത്തിന് ദേവി ഉപദ്രവങ്ങൾ ചെയ്തപ്പോൾ
തന്ത്രി അയ്യപ്പനെയും തൃക്കന്യാലപ്പനെയും സമീപിച്ചു. എന്നാലവർ രണ്ടു പേരും ദേവിയിൽ സംപ്രീതരായി തങ്ങളുടെ
കൂടെ സ്ഥാനം നൽകി. ഭക്തരുടെ ഹൃദയം കവരുന്നതാണ് മൂവാളം കുഴി ചാമുണ്ഡി തെയ്യ കോലത്തിന്റെ
വൃത്താകാരത്തിലുള്ള വര്‍ണ്ണാഭമായ മുടി. ശാലിയരുടെ (ചാലിയരുടെ) കുലദേവതയാണ് അസുര വിനാശിനിയായ ഈ ദേവി. ശാലിയരുടെ മറ്റൊരു പ്രധാന
ദേവൻ കീഴൂർ ധര്‍മ്മ ശാസ്താവാണ്.
മൂവാളം കുഴി ചാമുണ്ഡി
ഐതിഹ്യ പ്രകാരം
സപ്തമാതാക്കളിൽപ്പെടുന്ന രൗദ്രമൂർത്തിയാണ്
മുണ്ട്യൻ പറമ്പ് ചാമുണ്ഡി. ആളിനെയോ ആനയേയോ കൊന്നു ചോര
കുടിച്ചാൽ മാത്രം പകയടങ്ങുന്ന ഈ കാളിക്ക് അത് കൊണ്ട് തന്നെ കെട്ടി കോലമില്ല. പ്രതി പുരുഷ സങ്കല്പത്തിൽ കോമരം മാത്രമേയുള്ളൂ. കാവിലേക്ക് ഉറഞ്ഞാടി വരുന്ന കാളിയെ ഭക്ത
വത്സലയായ രക്തേശ്വരി തടഞ്ഞു നിർത്തുന്നതും സാന്ത്വനിപ്പിച്ച് കാവിലേക്ക് കൂട്ടികൊണ്ട് വരുന്നതുമായ അനുഷ്ഠാനമാണ് വയലാട്ടം.
വയലിൽ നടക്കുന്ന ആട്ടമായത് കൊണ്ടാണ് വയലാട്ടം എന്ന പേര് കിട്ടിയത്. മകരം കുംഭം
മാസങ്ങളിൽ തെയ്യാട്ടം തുടങ്ങുമ്പോഴേക്കും മൂവരികഴകത്തിന് താഴെയുള്ള വയൽ ഉഴുത്
മറിച്ചിട്ടിട്ടുണ്ടാകും. ചൂട് അതിന്റെ പാരമ്യതയിൽ നില്‍ക്കുന്ന സമയത്താണ് വയലാട്ടം
നടക്കുക. കോമരവും രക്ത്വേശരി കോലവും മുഖത്തോടു മുഖം ചേര്‍ന്ന് നിന്ന് ഒരു മണിക്കൂർ
നീണ്ടു നില്‍ക്കുന്ന കൂടിയാട്ടമാണിത്. നാല് വീതം പന്തമുറപ്പിച്ച ഓരോ പന്തക്കോൽ കോമരത്തിന്റെ
ഇരു കക്ഷത്തിലും ഉറപ്പിച്ചു കയ്യിൽ വാളുമായാണ് വയലാട്ടം തുടങ്ങുക. തീപന്തങ്ങൾ ദേവിയുടെ കോപാവസ്ഥയുടെ പ്രതീകങ്ങളാണ്. ആളും
ആരവങ്ങളും ചെ ണ്ട മേളവും ആട്ടം ഭക്തി നിര്‍ഭരമാക്കും.
രക്ത ചാമുണ്ഡി
ചണ്ഡമുണ്ഡന്മാരെ
നിഗ്രഹിച്ചതിനാൽ ചാമുണ്ഡി എന്ന് പേര് കിട്ടിയ മഹാ കാളി രക്തബീജനേ വധിക്കയാൽ രക്ത ചാമുണ്ഡി
എന്നും അറിയപ്പെടുന്നു. രുരു എന്ന അസുരനെ വധിക്കാനും ദേവി ചാമുണ്ഡിയായി
അവതരിച്ചിട്ടുണ്ട്. രുരുവിന്റെ ചർമ്മവും, മുണ്ഡവും (തല) ത്രിശൂലം കൊണ്ട് വേർപെടുത്തി
നിഗ്രഹിച്ചതിനാലും ദേവി ചാമുണ്ഡി എന്നറിയപ്പെട്ടു (തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഈ
ഭാവത്തിലുള്ളതാണ്). പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ്
രക്ത ചാമുണ്ഡി. മൂവാരിമാരുടെ കുല ദേവതയായ ദേവി ആയിരം തെങ്ങിൽ ചാമുണ്ഡി എന്നും
അറിയപ്പെടുന്നു. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. മല വെള്ളം പ്രളയം വിതച്ച
നാട്ടിൽ പട്ടിണി നടമാടിയപ്പോൾ നാടും നാട്ടുകൂട്ടവും കോലത്തിരി തമ്പുരാനെ
വിളിക്കുകയും തമ്പുരാൻ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോൾ
അമ്മദേവിയും ആറില്ലത്തമ്മമാരും കപ്പലിൽ ആണ്ടാർ വിത്തും ചെന്നല്ല് വിത്തുമായി
മലനാട്ടിലേക്ക് വരികയും ആയിരം തെങ്ങിൽ കടവ് അടുക്കുകയും ചെയ്തു. തമ്പുരാനും
പരിവാരങ്ങളും ഇവരെ പൂജിച്ചിരുത്തി. ദാഹം തീര്‍ക്കാൻ കൊടുത്ത ഇളനീർ പാനം ചെയ്ത ശേഷം
തൊണ്ട് വലിച്ച് എറിഞ്ഞു. ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാൽ വട്ടം തനിക്കു കുടി കൊള്ളാൻ
വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരി ദേവിക്ക് അങ്ങിനെ ചെറുകുന്നിൽ
ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരിൽ രക്ത ചാമുണ്ഡി പൂജാ പൂക്കൾ വാരുന്ന
മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അവരുടെ കുല ദേവതയായി മാറി എന്നാണ് വിശ്വാസം. ത്രിലോക
വിക്രമനായ ശംഭാസുരന്റെ ചിതയിൽ നിന്ന് ഉത്ഭവിച്ച മഹാ പരാക്രമികളായിരുന്നു മഹിഷാസുരനും
രക്തബീജാസുരനും. പടക്കളത്തിൽ ശത്രുവിന്റെ ശരങ്ങളേറ്റ് ഉണ്ടാകുന്ന മുറിവിൽ നിന്നും
വീഴുന്ന ഓരോ രക്ത തുള്ളിയിൽ നിന്നും രണ ശൂരന്മാർ ജനിച്ചു അവനു വേണ്ടി പോരാടുമെന്ന
വരം പരമശിവനിൽ നിന്നും രക്തബീജാസുരൻ നേടിയിരുന്നു. ദേവാസുര യുദ്ധം
കൊടുമ്പിരിക്കൊണ്ടപ്പോൾ പാര്‍വതി സംഭവയായ കാളി രക്ത ബീജാസുരന്റെ തലവെട്ടി ഒരു
തുള്ളി രക്തം പോലും താഴെ വീഴാതെ കോരി കുടിച്ചു. നീണ്ട നാവിലും മേലാസകലവും
രക്തമണിഞ്ഞ ചാമുണ്ഡി രക്ത ചാമുണ്ടിയായി അറിയപ്പെട്ടു. ഉതിരത്തിന് (രക്തത്തിന്)
മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവിയായതിനാൽ ഉതിര ചാമുണ്ഡി എന്നും ഉതിര കാളി എന്നും
ഈ ദേവി അറിയപ്പെടുന്നു. രക്ത്വേശരി, കുതിരകാളി, വീര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി,
നീലം കൈ ചാമുണ്ഡി, ആയിരം തെങ്ങിൽ ചാമുണ്ഡി, കുപ്പോൾ ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി,
പ്ലാവടുക്ക ചാമുണ്ഡി, പെരിയാട്ട് ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കാരേൽ ചാമുണ്ടി, എടപ്പാറ
ചാമുണ്ഡി എന്നിങ്ങനെ ദേശങ്ങളുടെ പേര് ചേർത്തും ഈ ദേവി അറിയപ്പെടുന്നു. ദാരികാസുരനെ
വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ
പേരുകളിൽ അറിയപ്പെടുന്ന ദേവിയ്ക്ക്. വേലന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
നാട്ടു പര ദേവതയും, വീട്ടു പര ദേവതയുമാണ് ഈ ദേവി. ദാരിക പത്നി മനോദരി പൊന്മകളോട്
ഭിക്ഷുകി വേഷം ധരിച്ച് മുമ്മൊഴി മന്ത്രം സ്വന്തമാക്കിയ ശേഷമാണ് ദാരികനോട് ദേവി
പടക്കിറങ്ങിയത്. വേതാളപ്പുറത്തേറി ഉഗ്ര സ്വരൂപിണിയായി ഏഴു രാ പകൽ അസുരനോട് പോരാടിയ
ശേഷം എട്ടാം ദിവസം വേതാളത്തിന്റെ നാക്കിൽ കിടത്തി മുടിയിൽ വലിച്ച് പിടിച്ച്, കൊരൽ
അറുത്ത് ദാരികനെ കൊല്ലുകയായിരുന്നുവത്രേ. ദാരികനെ വധിച്ച ശേഷം പുണ്യ തീര്‍ഥങ്ങളായ
പക്ഷി തീർഥത്തിലും കുക്ഷ തീർഥത്തിലും കാളി നീരാടിയെങ്കിലും അശുദ്ധി നീങ്ങാത്തതിനാൽ
കുളിച്ചു ശുദ്ധി നേടാനായി കാവേരി നദീ തീരത്ത് എത്തി. ആ സമയം തന്നെ തീർത്ഥാടനത്തിനെത്തിയ
കുണ്ടോറ തന്ത്രിയും, എട്ടില്ലം തന്ത്രിയും മറുകരയിലും കുളിക്കാനും നിത്യ കര്‍മ്മങ്ങൾക്കുമെത്തി.
കാളിയുടെ അട്ടഹാസം സ്നാന തേവാരങ്ങൾക്ക് തപ്പും പിഴയും വരുത്തിയപ്പോൾ കുണ്ടോറ
തന്ത്രി കാളിയെ ആവാഹിച്ച് ചെമ്പ് കിടാരത്തിൽ അടച്ചുവത്രേ. ആ പാത്രവും കൊണ്ട്
തന്ത്രിമാർ നാട്ടിലേക്ക് വരും വഴി മരത്തണലിൽ വിശ്രമിച്ചു. അവരെ ഉറക്കിക്കിടത്തി
കിടാരം പിളര്‍ന്ന് പുറത്ത് വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റിയൊന്ന് ആലകളിലെ
കന്നു കാലികളെ ഒറ്റ രാവിൽ തിന്നു തീര്‍ത്തു. കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ
നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാൽ കുണ്ടോറപ്പന്റെ (ശിവന്റെ) വലതു ഭാഗത്ത്
സ്ഥാനം കൊടുക്കാമെന്ന് പ്രാര്‍ഥിച്ചു. നേരം വെളുത്തപ്പോൾ കന്നുകാലികൾ പഴയത് പോലെ
നിന്നു കണ്ടതിനാൽ പറഞ്ഞ പ്രകാരം കുണ്ടോറ അപ്പന്റെ വലതു വശം സ്ഥാനം നല്‍കി. അങ്ങിനെ
കുണ്ടോറയിൽ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു. പിന്നീട്
തെക്കോട്ട് യാത്ര തിരിച്ച കാളി കീഴൂർ എത്തി. ഒരു വ്യാഴ വട്ടക്കാലം കാത്ത്
നിന്നിട്ടും കീഴൂർ ശാസ്താവ് വഴി കൊടുക്കാത്തതിൽ കോപാകുലയായ കാളി അനര്‍ത്ഥങ്ങൾ
നാട്ടിൽ വിതച്ചു. കാളിയുടെ ശക്തി മനസ്സിലാക്കിയ കീഴൂരപ്പൻ ഒടുവിൽ വഴി കൊടുത്തു. കുണ്ടോറ
ചാമുണ്ഡിയുടെ തോറ്റത്തിൽ കീഴൂരപ്പൻ മണൽ വിരിച്ച് കമ്പ കയർ തീർത്ത് വഴി മുടക്കിയതിനെ
കുറിച്ച് ഇങ്ങിനെ പറയുന്നു.
പതിനാറ് മുഴമുള്ള മണൽ കൊണ്ട് കമ്പയത് കയറാക്കി പിരിച്ച് മണലും
തൂറ്റി പാറ്റിയത് കണ്ടു അതിശയിച്ചിട്ട് കീഴൂരപ്പൻ വഴി പകര്‍ന്നു നൽകി
നാട്ടിലേക്ക് നീ നാട്ടു പര ദേവത, വീട്ടിലേക്ക് നീ വീട്ടു പര ദേവത
കന്നി രാശിക്ക് നീ കന്നി രാശി പര ദേവത എന്ന് അനുഗ്രഹിച്ചു
അങ്ങിനെ ദേവി
തുളുനാട് കടന്ന്‍ മലനാട്ടിൽ കോലത്തിരി രാജന്റെ അടുത്ത് എത്തി. ദേവിക്ക് അവിടെ കോല രൂപം,
ഗുരുതി, കലശം എന്നിവ നല്‍കി. അതിൽ സംപ്രീതയായ ദേവി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു
കൊണ്ട് കോലത്ത് നാട്ടിൽ സ്ഥാനമുറപ്പിച്ചു എന്നാണ് ഒരു ഐതിഹ്യം.
കുണ്ടാർ ചാമുണ്ഡി
ഇതിൽ നിന്ന് കുറച്ച്
ഭിന്നമായ കഥയാണ് രണ്ടാമത്തേത്. ദാരികനെ വധിച്ച ശേഷം കുളിക്കുവാനായി കാവേരിയിൽ പോയ
കാളി അവിടെ താമസിച്ച് തുടങ്ങിയത്രേ. കുണ്ടൂർ തന്ത്രി കാവേരിയമ്മയെ ഭജിക്കാനായി
ചെന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെ കോലത്ത് നാട്ടിലേക്ക് വന്ന്. അവിടെ കുണ്ടോറപ്പന്റെ
(ശിവന്റെ) അമ്പലത്തിൽ താമസിക്കാൻ തുടങ്ങിയ കാളിയെ കുണ്ടോറപ്പൻ വര്‍ഷങ്ങളായി
വേലക്കാരിയാക്കി വെച്ചു. പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവൻ
മുക്തയാക്കുകയും കാളിക്ക് തന്റെ വലതു വശത്ത് സ്ഥലം ഒരുക്കുകയും ചെയ്തുവത്രേ. ഈ
തെയ്യത്തിന്റെ പുറപ്പാട് (കെട്ടിയാടുന്നതിന് മുന്നേയുള്ള ചടങ്ങ്) ഇളം കോലമാണ്.
കത്തി ജ്വലിക്കുന്ന തീ വിഴുങ്ങുന്നത് ഇളങ്കോലമാണ്. കുണ്ടാടി ചാമുണ്ഡി തെയ്യം
കെട്ടിയാടുന്നത് വേലന്മാരാണ്. തുളു തോറ്റമാണ് ആദ്യം പാടുന്നത്, അതിന് ശേഷമാണ്
പുരാവൃത്ത ഗീതം. ദേവിയുടെ പരിവാര ദേവതയാണ് തുരക്കാരത്തി. വേലന്മാർ തന്നെയാണ് തുരക്കാരത്തി
തെയ്യവും കെട്ടിയാടുന്നത്. മറ്റൊരു പരിവാര ദേവതയാണ് മോന്തി (മൂവന്തി, സന്ധ്യ നേരം)
കോലം. കുണ്ടോറപ്പന്റെ ദാസിയായിരുന്ന കാലത്തെ കാണിക്കുന്നതാണ് ത്രിസന്ധ്യ നേരത്ത് കെട്ടുന്ന
ഈ കോലം.
കൈതാമുണ്ടി
രക്ത ചാമുണ്ഡി,
കരിഞ്ചാമുണ്ടി (കരിം ചാമുണ്ഡി), കൈതാമുണ്ടി (കൈത ചാമുണ്ഡി), പന്നിക്കുളത്ത്
ചാമുണ്ഡി, പടിഞ്ഞാറെ ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കോളിയാട്ട് ചാമുണ്ഡി തുടങ്ങി ഇനിയുമേറെ
ചാമുണ്ഡിമാരുണ്ട്. നാല്‍പ്പതിലേറെ ചാമുണ്ഡിമാരെയാണത്രെ കെട്ടിയാടിച്ചു വരുന്നത്.
വീരർ കാളി, ചുടല ഭദ്രകാളി, കരിങ്കാളി, കൊടുങ്കാളി, കുതിരക്കാളി, പഞ്ചുരുകാളി,
ചൂട്ടക്കാളി, പരവക്കാളി, തൂവക്കാളി, പുലിയൂർ കാളി, പുള്ളികരിങ്കാളി, ഭദ്ര കാളി
തുടങ്ങി കാളി എന്ന പേരിലും അനേകം മാതൃ ദേവതമാരുണ്ട്. അമ്മ ദൈവങ്ങളാണെങ്കിലും
കന്യകമാരായ ദേവികളും ധാരാളമുണ്ട്. പഞ്ചുരുളി, മുച്ചിലോട്ട് ഭഗവതി, നാഗകന്നി,
കന്നിമാണി, കണ്ണമംഗലം ഭഗവതി, പൂമാല ഭഗവതി, പുന്നക്കാൽ ഭഗവതി,
വേങ്ങാക്കോട്ട് ഭഗവതി, ആയിറ്റി ഭഗവതി തുടങ്ങിയവർ
കന്യകമാരാണ്. കന്യാ സങ്കല്പം നിലനിര്‍ത്താൻ
വേണ്ടിയാണ് മുച്ചിലോട്ട് കാവുകളിൽ കളിയാട്ടത്തിന്റെ സമാപന ചടങ്ങുകളിൽ
മുച്ചിലോട്ട് ഭഗവതിക്ക് താലി കെട്ടാൻ ഒരുങ്ങുമ്പോൾ അന്തിത്തിരിയന് വാലായ്മ്മ
എന്ന് വിളിച്ചു പറഞ്ഞു ചടങ്ങ് മുടക്കുന്നത്. മുച്ചിലോട്ട് കാവുകളിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ കണ്ണങ്ങാട്, കണ്ണമംഗലം, മുച്ചിലോട്ട് ഭഗവതിമാരെ കുറിച്ചും പെരും കളിയാട്ടത്തെ കുറിച്ചും വിശദമായ വിവരണം നൽകിയതിനാൽ ആ ഭാഗങ്ങൾ ഒഴിവാക്കി മുച്ചിലോട്ടമ്മയുടെ
ഉൽപ്പത്തിയെ കുറിച്ചുള്ള ആദ്യത്തെ ഐതീഹ്യം കുറച്ച് വിത്യാസങ്ങളോടെ കേൾക്കുന്നത് മാത്രം
ചേർക്കുന്നു. തര്‍ക്ക ശാസ്ത്രത്തിൽ പേര് കേട്ട രയരമംഗലം
മന അന്യം നിന്ന് പോകാറായപ്പോൾ അവിടുത്തെ തിരുമേനിക്ക് തന്റെ
പ്രാര്‍ത്ഥനയുടെ ഫലമായി ഒരു പെണ്‍കുഞ്ഞ് പിറന്നു. പതിനഞ്ച് വയസ്സായപ്പോഴേക്കും ഈ പെണ്‍കിടാവ് സര്‍വ വിദ്യകളിലും അറിവ്
നേടി. തര്‍ക്കത്തിൽ അവളെ പരാജയപ്പെടുത്താൻ കഴിയാതെ വന്ന പെരിഞ്ചല്ലൂരിലെ (തളിപ്പറമ്പിലെ) ബ്രാഹ്മണർ ഒരവസരം
കാത്തുനിന്നു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കല്യാണം ഉറപ്പിക്കുന്നത്. കല്യാണത്തിന് മൂന്ന് നാൾ മാത്രമുള്ളപ്പോൾ നാടുവാഴി
കന്യകയോട് സഹായമാവശ്യപ്പെട്ടു. നമ്മുടെ നാട്ടിലെ പണ്ഡിതരേ പെരിഞ്ചല്ലൂരിലെ ബ്രാഹ്മണർ
തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു അതിൽ തോറ്റാൽ
പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് നാടുവാഴി പറഞ്ഞപ്പോൾ അവൾ അച്ഛന്റെ സമ്മതത്തോടെ തര്‍ക്കത്തിന് പോയി.
ഉദയമംഗലം ക്ഷേത്ര നടയിൽ വച്ച് നടന്ന തര്‍ക്കത്തിൽ ആദ്യ രണ്ടു ദിവസവും കന്യക ബ്രാഹ്മണരെ തോല്‍പ്പിച്ചു. മൂന്നാം ദിവസം അവർ കന്യകയോട് ഏറ്റവും വലിയ സുഖം എന്ത്, ഏറ്റവും
വലിയ വേദന ഏത് എന്ന് ചോദിച്ചു. കന്യക ഏറ്റവും വലിയ
സുഖം രതി സുഖം, ഏറ്റവും വലിയ വേദന പ്രസവ വേദന എന്ന് ഉത്തരം നൽകി. ഉടൻ തന്നെ ബ്രാഹ്മണർ രതി സുഖവും പ്രസവ വേദനയും ഇവൾ അറിഞ്ഞിട്ടുണ്ട്, ഇവൾ കന്യകയല്ല എന്ന് ആക്രോശിച്ചു. അവര്ക്കെതിർ
പറയാനാരും തയ്യാറായില്ല. അങ്ങിനെ നാട്ടു കൂട്ടത്തിന് മുന്നിൽ
അപമാനിതയാകേണ്ടി വന്ന അവൾ കരിവെള്ളൂർ ക്ഷേത്ര നടയിൽ
ചെന്ന് അഗ്നികുണ്ഡത്തിൽ ചാടി ആത്മഹത്യ ചെയ്തു.
പുലിയൂർ കാളി
ആദിമുച്ചിലോട്
കരിവെള്ളൂർ തുടങ്ങി പതിനേഴ് നാട്ടിൽ
പതിനെട്ട് മുച്ചിലോട്ട് കാവുകളിലാണ്
തെയ്യാട്ടമെന്ന പെരുങ്കളിയാട്ടം നടക്കുന്നത്.
കാസര്‍ഗോഡ് പെര്‍ണെ മുതൽ വടകര വൈക്കലശ്ശേരി വരെയുള്ള മറ്റ് തൊണ്ണൂറ് മുച്ചിലോട്ട് കാവുകളിൽ ആണ്ട് കളിയാട്ടമാണ്
നടക്കുന്നത്. പെരുങ്കളിയാട്ട കാവുകൾ ആയാലും, ആണ്ട് കളിയാട്ട കാവുകളായാലും മുച്ചിലോട്ടമ്മയുടെ
തൃക്കല്യാണ സങ്കല്‍പ്പത്തിൽ തന്നെയാണ് ചടങ്ങുകൾ നടത്തുന്നത്.
പുലി ദൈവങ്ങള്‍ക്ക് മുച്ചിലോട്ട് കാവുകളിൽ പ്രധാന
സ്ഥാനമുണ്ട്. പ്രത്യേകിച്ച് പുലിയൂർ കണ്ണനും പുലിയൂർ കാളിക്കും. ആദ്യം ഇത് കൊറോം മുച്ചിലോട്ട് കാവിലും പിന്നീട് മറ്റ് മുച്ചിലോട്ട് കാവുകളിലേക്കും വ്യാപിക്കുകയാണ് ഉണ്ടായത്. കൊറോത്ത് നിന്നും ഒരു തവണ ഏളത്ത് വന്നപ്പോൾ പുലി ദൈവങ്ങൾ ഇവിടെ ദുരിതം
വരുത്തുന്നുവെന്ന് ഒരു സ്ത്രീ പരാതി പറഞ്ഞു. ആ
വീട്ടിലെ പടിഞ്ഞാറ്റയിൽ പുലി ദൈവങ്ങളുടെ
സാന്നിധ്യമുണ്ടായിരുന്ന കുറ്റി വിളക്ക് മുച്ചിലോട്ടമ്മയുടെ കോമരം
വലതു കൈയ്യാൽ പറിച്ചെടുത്ത് കൊണ്ട്
വന്നു കൊറോം മുച്ചിലോട്ട് കാവിന്റെ കിഴക്കേ പടിക്കരുകിൽ ഉറപ്പിച്ചു.
മുച്ചിലോട്ട് അമ്മയെ ഉപാസിച്ച് സിദ്ധന്‍മാരായി മാറിയ തലച്ചറോൻ, പോന്ന്വൻ, നമ്പ്രത്തച്ചൻ
എന്നിവർ വാണിയകുലത്തിനാകെ ആരാധ്യരാണ്.
പുതിയ ഭഗവതി
അടിയേരിമഠം ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ വടക്കിനകത്തച്ചി എന്നും പേരുള്ള സ്ത്രീകളുടെ ഇഷ്ട ദേവതയും അതിസുന്ദരിയുമായ ഉച്ചിട്ട ഭഗവതിയെ കുറിച്ച് വിശദമായി ചേർത്തിട്ടുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള
ഇല്ലങ്ങളിലും വീടുകളിലും വിശിഷ്യാ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയരും വേലരുമാണ് ഈ തെയ്യം കെട്ടി ആടുന്നത്. പഞ്ച മൂർത്തികളിലും
മന്ത്ര മൂർത്തികളിലും പ്രമുഖയാണ് ഈ തെയ്യം. മാനുഷ
ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നത് പ്രത്യേകതയാണ്.
പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം
തുടങ്ങിയവയാണ് പ്രധാന ആരൂഡങ്ങൾ. ഉച്ചിട്ടയുടെ ഉല്‍പ്പത്തിയെക്കുറിച്ച്
വിത്യസ്ത കഥകൾ പ്രചാരത്തിലുണ്ട്.
അതിലൊന്ന് കൃഷ്ണന് പകരം കംസൻ കൊല്ലാൻ
ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ്, മറ്റൊന്ന് ശിവപുത്രിയാണെന്നാണ്.
വേയൊന്ന് ഇങ്ങിനെയാണ് അഗ്നി ദേവന്റെ ജ്യോതിസ്സിൽ നിന്നും അടര്‍ന്ന്‍ വീണ കനൽ ബ്രഹ്മദേവന്റെ
ഇരിപ്പിടമായ താമരയിൽ ചെന്ന് വീണ് അതിൽ
നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ
ബ്രഹ്മാവ് അവിടെ നിന്ന് കാമദേവൻ വഴി ശിവന്
സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ട ജന
പരിപാലനാര്‍ത്ഥം ഭൂമിയിൽ വന്നു മാനുഷരൂപത്തിൽ
കുടിയിരുന്നെന്നുമാണ്. അഗ്നിപുത്രിയായത് കൊണ്ടാണ് തീയിലിരിക്കുകയും കിടക്കുകയും കനൽ വാരി
കളിക്കുകയും ചെയ്യുന്നതത്രെ. തമാശക്കാരിയായ ഈ തെയ്യക്കോലം
സുഖ പ്രസവകാരിണിയായ പാര്‍വതി ദേവി സങ്കൽപ്പമാണ്. കംസാന്തകൻ ഭൂമിയിൽ
പിറന്നു എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി എന്ന്
പറയപ്പെടുന്നു.
കുറത്തി
മന്ത്ര മൂര്‍ത്തിയായ
ധൂമ്രാ ഭഗവതി ശ്രീ മഹാദേവൻ നൃത്താവസാനം ഹോമ കുണ്ഡത്തെ
നോക്കി നീട്ടി മൂന്നു വിളിച്ചപ്പോൾ കനലിൽ
നിന്ന് കേറി വന്ന പൊന്മകളാണെന്നാണ് വിശ്വാസം. ഈ ദേവിക്ക്
രക്ത ചാമുണ്ഡി സങ്കല്പവും
ഉണ്ട്. ലോകം മുഴുവൻ പിടിച്ചടക്കി ദുർമ്മദം കൊണ്ട ധൂമ്രാസുരനെ കൊല്ലാൻ വന്നു പിറന്ന ദേവിയെ
ധൂമ്രാ ഭഗവതി എന്ന് ദേവകൾ വിളിച്ചതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നതത്രേ. മന്ത്ര മൂർത്തി
വിഭാഗത്തിലുൾപ്പെടുന്ന കരുവാളമ്മ ശിവ പാര്‍വതിമാര്‍ക്ക് പിറന്ന മകളാണ്. ചിലയിടങ്ങളിൽ ദേവിക്ക്
കുട്ടിച്ചാത്തന്റെ സഹോദരി സ്ഥാനവുമുണ്ട്. മന്ത്രവാദികളും
മറ്റും പൂജിക്കുകയും മന്ത്രോപസാന നടത്തുകയും ചെയ്യുന്ന ദേവതകളെയാണ് മന്ത്ര മൂര്‍ത്തികൾ എന്ന് പറയുന്നത്. ഭൈരവാദി പഞ്ച മൂര്‍ത്തികൾ
ഇവരിൽ പ്രശസ്തരാണ്. ഭൈരവൻ,
കുട്ടിച്ചാത്തൻ, പൊട്ടൻ തെയ്യം, ഗുളികൻ, ഉച്ചിട്ട എന്നിവരാണ് ഈ ദേവകൾ. ഇതിനു പുറമേ
കുറത്തിയും മന്ത്രമൂര്‍ത്തിയാണ്, കുഞ്ഞാർ കുറത്തി,
പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കങ്കുറത്തി, സേവക്കാരി എന്നിങ്ങനെ പതിനെട്ട് തരം കുറത്തിമാരുണ്ടെങ്കിലും ചിലതിന്
മാത്രമേ കെട്ടികോലമുള്ളൂ. കണ്ടാകര്‍ണനെയും മന്ത്ര മൂര്‍ത്തിയായി
ഉപാസിക്കുന്നുണ്ട്. കുറത്തി വേലരുടെ തെയ്യമാണെങ്കിലും കോപ്പാളൻ, പുലയൻ തുടങ്ങിയ സമുദായക്കാരും കുറത്തി
കെട്ടിയാടാറുണ്ട്. പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ
തുലാ മാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാർവ്വതിയുടെ അവതാരമാണ് കുറത്തി.വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved
No comments:
Post a Comment